തിരുവനന്തപുരം: കെ എസ് ആര്‍ ടി സി, കെ ടി ഡി എഫ് സിയ്ക്ക് നല്‍കാനുള്ള ഹ്രസ്വകാല, ദീര്‍ഘകാല വായ്പകളില്‍ ബാക്കി നില്‍ക്കുന്നതില്‍ പലിശയും മറ്റ് പിഴകളും ചേര്‍ത്ത് ആകെ 436,49,00,000 രൂപ(436 കോടി) ഒഴിവാക്കി നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. പ്രതിസന്ധിയില്‍ നില്‍ക്കുന്ന കെ എസ് ആര്‍ ടി സിയ്ക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനം. കെടിഡിഎഫ് സിയ്ക്കുണ്ടാകുന്ന നഷ്ടം എങ്ങനെ നികത്തുമെന്ന് മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പില്‍ വിശദീകരിക്കുന്നുമില്ല. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശമാണ് മന്ത്രിസഭ അംഗീകരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി. എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതു കാരണം കടക്കെണിയിലായ കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന് (കെ.ടി.ഡി.എഫ്.സി.) സര്‍ക്കാര്‍ 412.50 കോടി രൂപ 2024ല്‍ അനുവദിച്ചിരുന്നു. കേരള ബാങ്കില്‍നിന്നു വായ്പയെടുത്താണ് കെ.ടി.ഡി.എഫ്.സി., കെ.എസ്.ആര്‍.ടി.സി.ക്കു വായ്പ നല്‍കിയത്. കെ.എസ്.ആര്‍.ടി.സി. വായ്പ തിരിച്ചടയ്ക്കാത്തത് കെ.ടി.ഡി.എഫ്.സി.യെയും കേരള ബാങ്കിനെയും ഒരേപോലെ പ്രതിസന്ധിയിലാക്കിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ തുകയില്‍ നിന്ന് 212.50 കോടി രൂപ ഉടന്‍ കേരള ബാങ്കിനു കൈമാറി. ശേഷിക്കുന്ന 200 കോടി രൂപ കെ.ടി.ഡി.എഫ്.സി.യുടെ ബാധ്യതകള്‍ തീര്‍ക്കുന്നതിന് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇനിയും പണം കേരളാ ബാങ്കിന് നല്‍കാനുണ്ടെന്നാണ് സൂചന. ഇതിനിടെയാണ് കെടിഡിഎഫ് സിയെ വെട്ടിലാക്കി കെ എസ് ആര്‍ ടി സിയ്ക്ക് ആനുകൂല്യം മന്ത്രിസഭാ യോഗം നല്‍കുന്നത്.

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ഇങ്ങനെ

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം തോന്നയ്ക്കലില്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കും. തുടക്കത്തില്‍ അഞ്ചാം ക്ലാസ്സിലേയ്ക്ക് 35 കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കും. പുതുതായി ഒരു യു.പി.എസ്.എ തസ്തിക സൃഷ്ടിക്കും. ഓരോന്നു വീതം ഓഫീസ് അറ്റന്‍ഡന്റ്, വാച്ച്മാന്‍, മെയില്‍/ഫീമെയില്‍ വാര്‍ഡന്‍, മെയില്‍/ഫീമെയില്‍ ആയ, അസിസ്റ്റന്റ് കുക്ക്, പാര്‍ട്ട് ടൈം സാനിറ്റേഷന്‍ വര്‍ക്കര്‍ എന്നിങ്ങനെ 6 അനധ്യാപക തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.

പട്ടികവര്‍ഗ്ഗ വീടുകളുടെ വൈദ്യുതീകരണം

പട്ടികവര്‍ഗ്ഗ വീടുകളുടെ വൈദ്യുതീകരണത്തിനായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ധര്‍ത്തി ആബ ജന്‍ ജാതീയ ഗ്രാം ഉത്കര്‍ഷ് അഭിയാനില്‍ (DA-JGUA) ഉള്‍പ്പെട്ട 1097 വീടുകളും റീവാമ്പ്ഡ് ഡിസ്ട്രീബ്യൂഷന്‍ സെക്ടര്‍ സ്‌കീം (RDSS) അഡീഷണല്‍ പ്രപ്പോസല്‍ പ്രകാരമുള്ള 40 വീടുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ 1137 വീടുകളുടെ വൈദ്യുതീകരണത്തിനുള്ള ശുപാര്‍ശ അംഗീകരിച്ച് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തെ അറിയിക്കാന്‍ തീരുമാനിച്ചു.

കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 43.65 കോടി രൂപ

തിരുവനന്തപുരം പൊഴിയൂര്‍ കൊല്ലംകോട്, കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 43.65 കോടി രൂപയുടെ തത്വത്തിലുള്ള അംഗീകാരം. നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (NCCR) ഡിസൈന്‍ അംഗീകരിച്ച 1.2 കിലോമീറ്റര്‍ ഭാഗത്താണ് പ്രവൃത്തി നടക്കുക. ചെല്ലാനം പദ്ധതിയില്‍ അവലംബിച്ച മാതൃകയില്‍ PMU/കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് KIIDC യെ SPV ആയി ചുമതലപ്പെടുത്തി KIIFB മുഖാന്തരം ഫണ്ട് ലഭ്യമാക്കും.

ടെണ്ടര്‍ അംഗീകരിച്ചു

Improvements to Puthusseribhagom-Thattarupadi-Erathu-Vayala Road പ്രവൃത്തിയ്ക്ക് 4,35,96,753 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.

മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡില്‍ തസ്തിക

കണ്ണൂര്‍ മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡില്‍ സൂപ്രണ്ടിന്റെ ഒരു തസ്തിക സൃഷ്ടിച്ച് പൊതുഭരണ വകുപ്പിന് കീഴിലുള്ള സെക്ഷന്‍ ഓഫീസറെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കും. അസിസ്റ്റന്റ്, സ്റ്റെനോ-ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, കാഷ്വല്‍ സ്വീപ്പര്‍ തസ്തികകളില്‍ കരാര്‍/ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് അനുമതിയും നല്‍കി.

പാട്ട നിരക്ക് പുതുക്കി

നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പഞ്ചകര്‍മ്മ ചെറുതുരുത്തി എന്ന സ്ഥാപനത്തിന് പാട്ടത്തിന് നല്‍കിയിരുന്ന തൃശൂര്‍ ചെറുതുരുത്തി വില്ലേജിലെ 2.0984 ഹെക്ടര്‍ ഭൂമിയുടെ പാട്ടം പുതുക്കി നല്‍കും. 25.5.2021 മുതല്‍ 25 വര്‍ഷത്തേയ്ക്ക് കൂടി പ്രതിവര്‍ഷം ആറൊന്നിന് 100 രൂപാ നിരക്കിലാണ് നല്‍കുക. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ ചികിത്സ ലഭ്യമാക്കുന്ന സ്ഥാപനമെന്നത് കണക്കിലെടുത്താണിത്.

തസ്തിക

കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ മൂന്ന് ടൂറിസ്റ്റ് ഓഫീസര്‍ തസ്തികകള്‍ നിര്‍ത്തലാക്കി ഒരു ലെയ്സണ്‍ ഓഫീസര്‍ തസ്തിക സൃഷ്ടിക്കും.