തിരുവനന്തപുരം: പിണറായി വിജയന്‍െ്റ ഗള്‍ഫ്് പര്യടനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍, മുഖ്യമന്ത്രി മുന്‍പ് നടത്തിയ വിദേശയാത്രകള്‍ കൊണ്ട് സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. ജപ്പാനും നെതര്‍ലന്‍ഡ്സും ലണ്ടനും ഗള്‍ഫ് രാജ്യങ്ങളുമെല്ലാം സന്ദര്‍ശിച്ചിട്ടും മുഖ്യമന്ത്രി സന്ദര്‍ശിച്ചിട്ടും സംസ്ഥാനത്ത് വിദേശ നിക്ഷേപം വര്‍ധിക്കുകയോ തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുകയോ ചെയ്തിട്ടില്ല. വിദേശയാത്രക്ക് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള യാത്രയായതിനാല്‍.

ജപ്പാന്‍ സന്ദര്‍ശിച്ചു മടങ്ങിയപ്പോള്‍, കേരളത്തില്‍ 200 കോടിരൂപയുടെ നിക്ഷേപം ഉറപ്പാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞിരുന്നത്. തോഷിബയുമായി സാങ്കേതിക കൈമാറ്റത്തിന് ധാരണയായി. പൊതു മേഖലാസ്ഥാപനവുമായി ചേര്‍ന്ന് തോഷിബ ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ബാറ്ററി നിര്‍മ്മിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഒന്നും നടന്നില്ല. വിദ്യാഭ്യാസരംഗത്തെ സഹകരണം ഉറപ്പാക്കുമെന്നും പിണറായി പറഞ്ഞിരുന്നു. സംസ്ഥാനത്ത് ജപ്പാനുമായി യാതൊരുവിധ വിദ്യാഭ്യാസ സഹകരണം ഉറപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല.

നെതര്‍ലന്‍ഡ്സ് സന്ദര്‍ശിച്ച് മടങ്ങിയ മുഖ്യ മന്ത്രി റൂം ഫോര്‍ റിവര്‍ പദ്ധതി നടപ്പാക്കുമെന്ന വിവരമാണ് പ്രഖ്യാപിച്ചിരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്നാല്‍, പദ്ധതി നടപ്പാക്കാന്‍ ഒരു സമിതി പോലും രൂപീകരിച്ചില്ല. പദ്ധതിക്കായി എങ്ങനെയാണ് തുക സ്വരൂപിക്കുന്നത് എങ്ങനെയെന്നതും തീരുമാനിച്ചില്ല. സംസ്ഥാനത്തെ വെള്ളപ്പാക്കം ശാസ്ത്രീയമായി നേരിട്ട് നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിലൂടെ ഉണ്ടാകുന്ന പ്രളയം ഒഴിവാക്കുക എന്നതായിരുന്നു റൂം ഫോര്‍ റിവര്‍ പദ്ധതി കൊണ്ട് ഉദ്ദേശിച്ചിരുന്നത്.

കേരള പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിനാണ് മുഖ്യമന്ത്രി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. ഒരു ഡസനിലേറെ മന്ത്രിമാര്‍ വിദേശയാത്രക്ക് അനുമതി തേടിയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ മുഖ്യമന്ത്രിയും നോര്‍ക്ക സെക്രട്ടറിയുമാണ് വിദേശത്തേക്ക് പോയത്. യാത്രയുടെ ഫലമായി എത്രരൂപ സമാഹരിക്കാനായെന്ന് നിയമസഭയില്‍ ചോദ്യമുയര്‍ന്നതോടെ വിദേശരാജ്യങ്ങളില്‍ നിന്നും സഹായം ലഭിച്ചില്ലെന്നായിരുന്നു മറുപടി. നിയമസഭയില്‍ പറയാതെ വെബ്‌സൈറ്റില്‍ മറുപടി പ്രസിദ്ധീകരിക്കുകയായിരുന്നു.

യു.കെ സന്ദര്‍ശിച്ചത് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിന് വേണ്ടിയാണെന്നായിരുന്നു അവകാശമുന്നയിച്ചിരുന്നത്. ഇതിനുവേണ്ടി യു.കെയും കേരളവും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് മാറ്റിപ്പറയുകയായിരുന്നു. യു.കെയിലെ ഹംബര്‍ ആന്‍ഡ് നോര്‍ത്ത്യോക്ക് ഷെയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പുമായി നോര്‍ക്ക റൂട്ട്‌സ് ധാരണാപത്രം ഒപ്പ് വച്ചെന്നാണ് പിന്നീട് പറഞ്ഞത്. സ്റ്റാറ്റിയൂട്ടറി സ്ഥാപനമായ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പിലൂടെ ആരെയും ജോലിക്ക് അയക്കാനാകില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.

ലണ്ടന്‍ സന്ദര്‍ശിച്ച് ഹിന്ദുജ ഗ്രൂപ്പുമായി ചര്‍ച്ച നടത്തി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ കമ്പനിയായ ഹിന്ദുജ ഗ്രൂപ്പുമായി ചര്‍ച്ച നടത്താന്‍ മുംബൈയില്‍ പോകേണ്ടതിനു പകരം ലണ്ടനിലേക്ക് പോയത് എന്തിനാണെന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല. മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനം കൊണ്ട് പറയത്തക്ക യാതൊരു ഫലവുമുണ്ടായില്ല. തോട്ടവിള പരിപാലനം, പുഷ്പ, ഫലമേഖലയില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് തുടങ്ങിയ മേഖലയില്‍ സഹകരണ വാഗ്ദാനം ചില കമ്പനികള്‍ നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. വെനിസ്, ആംസ്റ്റര്‍ഡാം, ലണ്ടന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. ലോകബാങ്കും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കും കേരള പുനര്‍നിര്‍മാണത്തിന് വാഗ്ദാനം ചെയ്ത തുക മുഖ്യമന്ത്രിയുടെ യുറോപ്യന്‍ പര്യടനനേട്ടമായി ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.

ജനീവയുടെ മാലിന്യ സംസ്‌കരണ സംവിധാനം സംസ്ഥാനത്തിന് പ്രയോജനപ്പെടുത്താന്‍ ധാരണയിലെത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. വിദ്യാഭ്യാസമേഖലയില്‍ സ്വിറ്റ്സര്‍ലന്‍ഡുമായി സഹകരണത്തിന് ധാരണയിലെത്തിയെന്ന വാദവും നിഷ്ഫലമായി. ദൂബായില്‍ വ്യവസായ സമൂഹവുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തത് നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ്, ആസ്റ്റര്‍, ഡി.പി വേള്‍ഡ് കമ്പനികളായിരുന്നു. കേരളത്തില്‍ ഈ കമ്പനികള്‍ നേരത്തെ പ്രഖ്യാപിച്ച നിക്ഷേപം യോഗത്തില്‍ ആവര്‍ത്തിക്കുക മാത്രമാണുണ്ടായത്.

യുഎഇ, അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫിന്‍ലന്‍ഡ്, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ബഹ്റൈന്‍, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. അമേരിക്കയിലേക്കുള്ള യാത്ര ചികിത്സാ ആവശ്യമായിരുന്നു. മറ്റുള്ളവയെല്ലാം നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. ചില രാജ്യങ്ങളില്‍ റോഡ് ഷോ, വ്യവസായസംഗമം എന്നിവയും സംഘടിപ്പിച്ചിരുന്നു. ഈ യാത്രകളുടെ അടിസ്ഥാനത്തില്‍ ഒരു ധാരണാപത്രവും ഒപ്പിട്ടിട്ടില്ലെന്ന് കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി നല്‍കിയിരുന്നു. വിദേശ രാജ്യങ്ങളുമായി വ്യവസായ വികസന കേന്ദ്രം പങ്കാളിയായാണ് ഇത്തരം ധാരണാപത്രങ്ങള്‍ ഒപ്പിടുക. ഇതുസംബന്ധിച്ച് താത്പര്യപത്രവും ഒപ്പിട്ടിട്ടില്ല.