തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ മാർഗ്ഗങ്ങളില്ലാതെ വലയുന്ന സംസ്ഥാന സർക്ാകരിന് മുന്നിൽ വലിയ വെല്ലുവിളികൾ. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത, സർവീസ് പെൻഷൻകാരുടെ ക്ഷാമാശ്വാസം, ക്ഷേമ പെൻഷൻ എന്നിവയുടെ കുടിശികയെല്ലാം ഉടൻ നൽകുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും അതും ജലരേഖയാകാൻ സാധ്യത കൂടുതലാണ്.

ഇപ്പോവത്തെ സാമ്പത്തിക സ്ഥിതിയിൽ കൊടുത്തു തീർക്കുക എളുപ്പമല്ല. എല്ലാ കുടിശികയും നൽകണമെങ്കിൽ 25,000 കോടി രൂപയെങ്കിലും കണ്ടെത്തണമെന്നാണു ധനവകുപ്പ് കണക്കുകൂട്ടുന്നത്. ഇത്രയും തുക എവിടെ നിന്നും കണ്ടെത്തുമെന്ന കാര്യത്തിൽ സർക്കാറിന് ധാരണയില്ലെന്നതാണ് വസ്തുത. അതതു മാസത്തെ ചെലവുകൾക്കു പണം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ കുടിശിക നൽകാൻ അധിക വരുമാനം വേണം. നിലവിൽ അതിനു സാധ്യതയില്ല.

ഇപ്പോഴത്തെ സാഹചര്യത്തിൽ ക്ഷേമ പെൻഷൻ കുടിശികയെങ്കിലും ഘട്ടംഘട്ടമായി നൽകാനാകുമോ എന്നാണു സർക്കാർ പരിശോധിക്കുന്നത്. ക്ഷാമാശ്വാസവും ക്ഷാമബത്തയും കുടിശികയാകുമ്പോൾ പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിച്ച് ബാധ്യത തൽക്കാലം ഒഴിവാക്കുന്ന രീതിയാണു കാലങ്ങളായുള്ളത്. എന്നാൽ, പ്രോവിഡന്റ് ഫണ്ടിലെ പണം സർക്കാരിന്റെ ബാധ്യതയായി കണക്കാക്കി കടമെടുപ്പു പരിധിയിൽ വെട്ടിക്കുറയ്ക്കുകയാണിപ്പോൾ കേന്ദ്ര സർക്കാർ. അതിനാൽ ആ വഴിക്കും കുടിശിക തീർക്കാൻ കഴിയാതായി.

ക്ഷാമബത്തയും ക്ഷാമാശ്വാസവും ചേർത്ത് ആകെ 18,000 കോടി രൂപയാണു കുടിശികയുള്ളത്. ഇതു നൽകുന്ന കാര്യത്തിൽ പോലും തീരുമാനമെടുക്കാത്തപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പു കാലത്ത് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാത്തത വലിയ ചര്ച്ചയായിരുന്നു. ഇത് ഉദ്യോഗസ്ഥ വിഭാഗത്തിന്റെ വോട്ട് സിപിഎമ്മിന് എതിരാക്കി മാറ്റുകയും ചെയ്തു.

ഇനി 6 മാസത്തിനുള്ളിൽ വരുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾക്കു മുൻപെങ്കിലും മുഖ്യമന്ത്രിയുടെ വാഗ്ദാനം നടപ്പാക്കേണ്ട ബാധ്യതയും സർക്കാരിനായി. ജനുവരി മുതൽ മെയ്‌ വരെ 5 മാസത്തെ ക്ഷേമ പെൻഷനാണ് നൽകാനുള്ളത്. കുടിശിക തീർക്കണമെന്ന ആവശ്യം എൽഡിഎഫിൽ നിന്നുൾപ്പെടെ വരുന്നതിനാൽ മൂന്നോ നാലോ ഘട്ടമായി കൊടുത്തുതീർക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനു പുറമേ അതതു മാസത്തെ പെൻഷനും നൽകും. എന്നാൽ, ക്ഷാമബത്ത, ക്ഷാമാശ്വാസം കുടിശിക നൽകുന്ന കാര്യം പരിഗണിച്ചിട്ടില്ല.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിനായി കൂടുതൽ തുക കടമെടുക്കുന്നത് പ്രായോഗികമല്ല. കൂടാതെ ഇത്രയും വലിയ തുക സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ കടമെടുത്താൽ, തുടർന്നുള്ള മാസങ്ങളിലെ ശമ്പളവും ക്ഷേമപെൻഷൻ വിതരണം ഉൾപ്പെടെയുള്ള സർക്കാർ ചെലവുകൾക്കും വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിനുമായി മറ്റ് മാർഗങ്ങൾ തെരയേണ്ടിവരും.