പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്‌നിരക്ഷാസേന രക്ഷിച്ചു. പൂങ്കാവ് കാഞ്ഞിരപ്പാറ പുത്തന്‍വീട്ടില്‍ ഉമേഷ്ഭവനത്തില്‍ ദിലീപിന്റെ മകള്‍ അഞ്ജലി (21), സുഹൃത്തായ പതിനഞ്ചുകാരി എന്നിവരെയാണ് അഗ്‌നിരക്ഷാസേന രക്ഷിച്ചത്. പൂങ്കാവ് മറൂര്‍ പാലത്തിന് സമീപം വളളിപ്പടര്‍പ്പില്‍ പിടിച്ചു കിടക്കുന്ന നിലയില്‍ വഴിയാത്രക്കാരനായ ഋഷികേശ് ആണ് ഇവരെ കണ്ടത്. നിലവിളി കേട്ടാണ് ഋഷികേശ് ചെന്നു നോക്കിയത്. അദ്ദേഹം ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചു.

രാത്രി 7.20 നാണ് അഗ്‌നിരക്ഷാനിലയത്തില്‍ വിവരം ലഭിച്ചത്. ഒരാള്‍ വള്ളിപ്പടര്‍പ്പിലാണ് പിടിച്ചു കിടന്നത്. രണ്ടാമത്തെയാള്‍ ആദ്യത്തെയാളുടെ കാലിലും പിടിച്ചു കിടക്കുകയായിരുന്നു. പത്തനംതിട്ട യൂണിറ്റില്‍ നിന്നും അഗ്‌നിരക്ഷാസേനയെത്തി ഇരുവരെയും രക്ഷിച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാല്‍വഴുതി വീണതാണെന്നും എടുത്തു ചാടിയതാണെന്നും പറയുന്നു. ഇവരുടെ മൊഴി പോലീസ് എടുത്തിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക വിവരം.

വളരെ ആഴമേറിയതും ഒഴുക്കുള്ളതുമായ ഭാഗത്താണ് ഇവര്‍ കിടന്നിരുന്നത്. പാലത്തിന്റെ താഴെയായിട്ടാണ് ഇവരെ കണ്ടത്. അഗ്‌നിരക്ഷാസേന രണ്ടു മിനുട്ടു കൊണ്ട് ഇവരെ രക്ഷിച്ച് കരയില്‍ എത്തിച്ചു. സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ ആര്‍. പ്രേമചന്ദ്രന്‍ നായര്‍, റസ്‌ക്യൂ ഓഫീസര്‍ ടി. നൗഷാദ് എന്നിവര്‍ നിലയില്ലാത്ത വെള്ളത്തില്‍ ചാടി സാഹസികമായി ഇവരെ രക്ഷിക്കുകയായിരുന്നു. അസി. സ്റ്റേഷന്‍ ഓഫീസര്‍ എ. സാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എസ്. മനോജ്, കെ.പി.ജിഷ്ണു, ടി. അജു എന്നിവര്‍ നേതൃത്വം നല്‍കി