- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കടമെടുപ്പു പരിധി തീരുന്നു; ഓണക്കാലം കഴിഞ്ഞാൽ സർക്കാറിനെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; സെപ്റ്റംബറിൽ സർക്കാർ പ്രതീക്ഷിക്കുന്നത് 2000 കോടിയുടെ കുറവ്; കേന്ദ്ര സർക്കാറിന് മുകളിലുള്ള സമ്മർദ്ദം ഫലം കണ്ടില്ലെങ്കിൽ പ്രതിസന്ധി മൂർച്ഛിക്കും
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാന സർക്കാർ. ഓണം കഴിഞ്ഞാൽ ഉടൻ വരുന്ന ചെലവുകൾക്കായി പണം കണ്ടെത്തുന്ന കാര്യത്തിൽ കടുത്ത ആശങ്കയിലാണ് സർക്കാർ. ചെലവു ചുരുക്കണമെന്നതാണ് സർ്ക്കാര് നയമെങ്കിലും അതൊന്നും എളുപ്പം സാധിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. വിവിധ വകുപ്പുകളിൽ നിന്നുള്ള സമ്മർദം കാരണം ഓണത്തോടനുബന്ധിച്ച് വൻ പണച്ചെലവാണ് സർക്കാർ നടത്തേണ്ടിവരുന്നത്. ഇതോടു കൂടി, സർക്കാറിന് മുകളിൽ വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് ജനങ്ങൾക്കു നേരിട്ടു ഗുണം ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും പണം അനുവദിക്കുന്നുമുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ 2,000 കോടി രൂപയെങ്കിലും ഇക്കുറി അധികം ചെലവിടേണ്ടി വന്നെന്നാണ് ധനവകുപ്പിന്റെ കണക്ക്. ഇനിയും പണം ആവശ്യപ്പെട്ട് വകുപ്പുകളിൽ നിന്നു കടുത്ത സമ്മർദവുമുണ്ട്. ഓണാവധിക്കു തൊട്ടുപിന്നാലെ സെപ്റ്റംബർ 1 മുതൽ ഈ മാസത്തെ ശമ്പളവും പെൻഷനും വിതരണം ചെയ്യേണ്ടിവരുന്നതാണ് സർക്കാരിനു മുന്നിലെ പ്രധാന വെല്ലുവിളി.
5,000 കോടി രൂപയിലേറെയാണ് ഒരു മാസം ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ വേണ്ടത്. 1,600 കോടിയോളം രൂപ, മുൻപ് കടമെടുത്ത തുകയുടെ പലിശ അടയ്ക്കാൻ വേണം. ദൈനംദിനാവശ്യങ്ങൾക്കും പദ്ധതികൾക്കും മറ്റുമായി വേണ്ടിവരുന്ന ചെലവു വേറെ. ജിഎസ്ടി അടക്കമുള്ള നികുതികൾ വഴിയും മറ്റുമുള്ള വരുമാനം കൊണ്ട് ഈ ചെലവുകൾ മുഴുവൻ നിറവേറ്റാൻ കഴിയില്ല. 2,000 കോടി രൂപയുടെയെങ്കിലും കുറവാണ് സെപ്റ്റംബറിൽ സർക്കാർ പ്രതീക്ഷിക്കുന്നത്.
തിരുവോണ നാളിൽ 1,300 കോടി രൂപ സർക്കാർ കടമെടുക്കുന്നുണ്ട്. ഇതിൽ ഒരു വിഹിതം ശമ്പള, പെൻഷൻ ചെലവുകൾക്കായി ഉപയോഗിക്കും. കേന്ദ്ര സർക്കാർ മുൻപ് നൽകിയ കണക്കു പ്രകാരം 721 കോടി രൂപയാണ് പിന്നെ കടമെടുക്കാൻ ബാക്കിയുണ്ടാകുക. എന്നാൽ, കിഫ്ബി നടത്തിയ വായ്പാ തിരിച്ചടവും മറ്റും ചൂണ്ടിക്കാട്ടി 2,000 കോടി രൂപ വരെ കടമെടുക്കാൻ കഴിയുമെന്നു ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
കേന്ദ്രം അനുവദിച്ച കടമെടുപ്പുപരിധി അടുത്ത മാസത്തോടെ കടക്കും. പിന്നീട് എന്തു ചെയ്യുമെന്ന വലിയ ആശങ്കയിലാണു ധനവകുപ്പ്. ശമ്പളവും പെൻഷനും വരെ മുടങ്ങേണ്ട സാഹചര്യത്തിലേക്കു കാര്യങ്ങൾ നീങ്ങാതിരിക്കാൻ കേന്ദ്ര സഹായം തേടി ധനസെക്രട്ടറിയെ അടുത്തയാഴ്ച ഡൽഹിക്ക് അയയ്ക്കുന്നുണ്ട്.
അടുത്തിടെ സാമ്പത്തിക പ്രതിസന്ധി മൂലം സർക്കാർ വകുപ്പുകളും സർക്കാർ ധനസഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളും സെമിനാർ, ശിൽപശാലകൾ, പരിശീലന പരിപാടികൾ എന്നിവ നടത്താൻ പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ധനവകുപ്പ് നിർദേശിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ചെലവുകൾ ചുരുക്കണമെന്ന് ധനവകുപ്പ് നിർദ്ദേശം നൽകി. നിർദ്ദേശം ലംഘിച്ചാൽ ഉദ്യോഗസ്ഥരിൽനിന്ന് പലിശസഹിതം ചെലവ് തിരികെ പിടിക്കും.
ൃസർക്കാർ വകുപ്പുകൾ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ സഹായം കൈപ്പറ്റുന്ന സ്ഥാപനങ്ങൾ തുടങ്ങിയവ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ തങ്ങൾക്കു കീഴിലുള്ള സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം. സ്ഥാപനങ്ങളുടെ കീഴിലുള്ള സംവിധാനം ഉപയോഗിക്കണം. നിർദേശത്തിനു വിരുദ്ധമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ ചെലവുകൾ, മുൻകൂറുകൾ തിരിച്ചടയ്ക്കാൻ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരിൽനിന്നും പലിശ സഹിതം ചെലവുകൾ തിരിച്ചു പിടിക്കും. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ വകുപ്പ് സെക്രട്ടറിക്ക് വ്യവസ്ഥയിൽ ഇളവ് അനുവദിക്കാം.




