പാലക്കാട്: കേരളത്തിലെ കാലാവസ്ഥ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. സംസ്ഥാനത്ത് അതിശക്തമായ ചൂടെന്ന് റിപ്പോർട്ടുകൾ. പലയിടത്തും ഉയർന്ന താപനില രേഖപ്പെടുത്തി. ഫെബ്രുവരി മാസം പകുതി ആയപ്പോൾ തന്നെ അസഹനീയമായ ചൂടാണ്. താപനില ഇനിയും ഉയരാനും സാധ്യത. അതുകൊണ്ട് തന്നെ പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തെ ഉയർന്ന ചൂട് പാലക്കാട് രേഖപ്പെടുത്തി.

38 ഡിഗ്രി സെൽഷ്യസ് ആണ് അവിടെത്തെ ചൂട്. പാലക്കാട്‌ ജില്ലയിൽ രേഖപെടുത്തിയ സാഹചര്യത്തിൽ സൂര്യാഘാതവും, സൂര്യതാപം മൂലമുള്ള പൊള്ളലുകൾ വരാനുള്ള സാധ്യതയുണ്ടെന്നും, ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. താപനില ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മുൻകരുതലുകൾ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

നേരിട്ട് ശരീരത്തിൽ വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണമെന്നും അധികൃതർ പറഞ്ഞു. കാലത്ത് 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ കൊള്ളാതെ ശ്രദ്ധിക്കണം. മരത്തണലിലേക്കോ മറ്റു തണൽ പ്രദേശത്തേക്കോ മാറിനിൽക്കണം. വെയിലത്തു നടക്കേണ്ടി വരുമ്പോൾ കുട, തൊപ്പി, ടവ്വൽ എന്നിവ ഉപയോഗിക്കണം. പുറത്തു പോകുമ്പോൾ ഷൂസ് അല്ലെങ്കിൽ ചെരിപ്പ് നിർബന്ധമായും ധരിക്കണം.

പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകുന്നത് ഒഴിവാക്കണം. കഴിവതും ഇളം നിറമുള്ള പരുത്തി വസ്തങ്ങൾ ഉപയോഗിക്കണം. ഇടക്ക് കൈ കാൽ, മുഖമെല്ലാം ശുദ്ധജലമുപയോഗിച്ച് കഴുകണം. ചെറിയ കുട്ടികൾ, പ്രായാധിക്യം മൂലമുള്ള ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർ, ഗർഭിണികൾ, അസുഖ ബാധകാരണം ക്ഷീണമനുഭവിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കയ്യിൽ പുറത്തു പോകുമ്പോൾ എപ്പോഴും വെള്ളം കരുതണം, ശരീരത്തിലെ ജല നഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം ഇല്ലെങ്കിലും ഇടക്കിടെ ശുദ്ധജലം കുടിക്കണം, ശാരീരിക അധ്വാനമനുസരിച്ചും, വിയർപ്പനുസരിച്ചും കൂടുതൽ വെള്ളം കുടിക്കണം. സംഭാരം, ഇളനീര്, നാരങ്ങ വെള്ളം ഇവയെല്ലാം ധാരാളം കഴിക്കാവുന്നതാണ്. വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളില്‍ സൂക്ഷിക്കുന്ന പാനീയങ്ങള്‍ മാത്രം ഉപയോഗിക്കുക. ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാവണം.

മദ്യം ചായ കാപ്പി കാർബണേറ്റഡ് സിന്തറ്റിക് കോളകൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം. ജലാംശം കൂടുതലുള്ള പഴങ്ങളും, പച്ചക്കറികളും വൃത്തിയായി കഴുകി ഉപയോഗിക്കാവുന്നതാണ്. വീട്ടിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത രീതിയിൽ ജനാലകളും കർട്ടനകളും തയ്യാറാക്കണം. മുന്നറിയിപ്പ് പ്രകാരം പകൽസമയത്ത് കഴിവതും പുറത്തിറങ്ങാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്.