തിരുവനന്തപുരം: കേരള കളരിപ്പയറ്റ് അസോസിയേഷനെതിരെ പരാതിയുമായി വിവിധ കളരി ക്ലബ്ബുകള്‍. അര്‍ഹരായ മത്സരാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിക്കുന്നതായും സര്‍ക്കാര്‍ മാനദണ്ഡം പാലിക്കാതെ വ്യക്തിതാല്‍പര്യം മാത്രം നോക്കിയാണ് കളരിപ്പയറ്റ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും കളരി ക്ലബ്ബുകള്‍ പരാതിപ്പെടുന്നു. സംസ്ഥാന കളരിപ്പയറ്റ്് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അസോസിയേഷന്‍ ഭാരവാഹി മന:പൂര്‍വ്വം അവസരം നിഷേധിച്ചെന്ന് ചൂണ്ടിക്കാണിച്ച് ശിശുക്ഷേമ വകുപ്പിന് ആലപ്പുഴ അവലൂക്കുന്നം സ്വദേശിയായ കുട്ടി പരാതി നല്‍കി.

സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ രജിസ്ട്രേഷന്‍ ഫോം പോലും നല്‍കാതെ തന്നെ അവഹേളിക്കുകയായിരുന്നെന്ന് ആലപ്പുഴയിലെ ഏകവീര കളരി ക്ലബ്ബ് അംഗമായ കുട്ടിയുടെ പരാതിയില്‍ പറയുന്നു. അസോസിയേഷന്‍ സംസ്ഥാന ജോയിന്‍്റ് സെക്രട്ടറിയാണ് അവസരം നിഷേധിച്ചത്. ഏകവീര ക്ലബ്ബിന് അസോസിയേഷന്‍ അംഗത്വം ഇല്ലാത്തതിനാല്‍ കുട്ടിക്ക് പങ്കെടുക്കാനാകില്ലെന്നാണ് ജോയിന്‍്റ് സെക്രട്ടറി അറിയിച്ചത്.

ജോയിന്‍്റ് സെക്രട്ടറിയുടെ അവഹേളനപരമായ പെരുമാറ്റം തന്നെ മാനസികമായി തളര്‍ത്തിയെന്നും ശിശുക്ഷേമ വകുപ്പിന് നല്‍കിയ പരാതിയില്‍ പറയുന്നു. ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും സര്‍ട്ടിഫിക്കറ്റ്് നല്‍കിയില്ല. ജോയിന്‍്റ് സെക്രട്ടറിയുടെ പെരുമാറ്റം കാരണം താന്‍ ഇപ്പോഴും മാനസികമായി ബുദ്ധിമുട്ടുകയാണെന്നും കുട്ടി പറയുന്നു.

ക്ലബ്ബുകള്‍ക്ക് അംഗത്വമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള ചാമ്പ്യന്‍ഷിപ്പില്‍ കുട്ടികള്‍ക്ക്് അവസരം നിഷേധിക്കുന്നതിലൂടെ തങ്ങള്‍ക്ക് ലഭിക്കേണ്ട ഗ്രേസ്മാര്‍ക്ക്് കിട്ടാതെ വരുകയാണെന്നും കുട്ടികള്‍ പരാതിപ്പെടുന്നു. കേരളോത്സവത്തില്‍ സംസ്ഥാനതല യോഗ്യത നേടിയ പെണ്‍കുട്ടിയെ അസോസിയേഷന്‍ സിലബസ് പൂര്‍ത്തിയാക്കിയില്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കി. ഇത്തരത്തില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മാനസികമായി പീഡിപ്പിക്കുന്നതായും കുട്ടികള്‍ പരാതിപ്പെടുന്നു.

സ്പോര്‍ട്സ്് കൗണ്‍സിലിനു കീഴിലുള്ള കളരിപ്പയറ്റ് അസോസിയേഷനില്‍ ഇരുപത്തിയഞ്ചോളം കളരി ക്ലബ്ബുകളാണുള്ളത്. പുതിയ ക്ലബ്ബുകള്‍ക്ക് അംഗത്വം നല്‍കാന്‍ അസോസിയേഷന്‍ വിമുഖത കാണിക്കുകയാണെന്നാണു പരാതി. സംസ്ഥാന ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട കുട്ടിയുടെ പരാതിയെക്കുറിച്ച് പ്രതികരിക്കാന്‍ ജോയിന്‍്റ് സെക്രട്ടറി ബാബുരാജ് വിസമ്മതിച്ചു.

ക്ലബ്ബിനു നേതൃത്വം നല്‍കുന്ന ഗുരുക്കള്‍ക്കുള്ള പ്രായപരിധി ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്‍ അംഗത്വം വിലക്കുന്നത്. 30 വയസ് പൂര്‍ത്തിയായിരിക്കണമെന്ന വ്യവസ്ഥയാണ് അസോസിയേഷന്‍ മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍, യാതൊരു അറിയിപ്പുമില്ലാതെ പ്രായപരിധി 35 ആയി വര്‍ധിപ്പിച്ചതായും ഈയ്യിടെ അസോസിയേഷന്‍ അറിയിച്ചു. കളരിപ്പയറ്റില്‍ ഇല്ലാത്ത നിയമങ്ങളും നിയമാവലിയുമാണ് അസോസിയേഷന്‍ മുന്നോട്ടുവക്കുന്നതെന്ന് വിവിധ ക്ലബ്ബുകള്‍ ആരോപിക്കുന്നു. കേരള കളരിപ്പയറ്റ് അസോസിയേഷന്‍െ്റ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് സ്പോര്‍ട്സ് കൗണ്‍സിലിനു മുന്നില്‍ കളരിപ്പയറ്റ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

കളരിപ്പയറ്റിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഫണ്ടുകളും പദ്ധതികളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കുറച്ചുപേരില്‍ മാത്രം ഒതുങ്ങൂകയാണ്, കളരിപ്പയറ്റ് അസോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ പ്രമുഖരായ ഗുരുക്കന്‍മാരെ പരിഗണിച്ചില്ല തുടങ്ങിയ പരാതികള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ കളരിപ്പയറ്റ് സംഘടിപ്പിച്ചത്. കളരിപ്പയറ്റ് സ്‌കൂള്‍ കായികമേളയില്‍ പുതിയ മത്സര ഇനമാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. കായികമേളയില്‍ അണ്ടര്‍ 14,17,19 എന്നീ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കളരിപ്പയറ്റ് മത്സര ഇനമാക്കാനാണ് തീരുമാനം.