തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് ഈ മാസം 30 ന് വിരമിക്കുമ്പോള്‍ കൂടുതല്‍ സാധ്യത ആര്‍ക്ക്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആര്‍.അജിത് കുമാര്‍ എന്നിവരാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേക്കു പരിഗണിക്കാനായി സമര്‍പ്പിച്ച പട്ടികയിലുള്ളത്. ഇവരില്‍നിന്നു മൂന്നു പേരുടെ അന്തിമ പട്ടിക തയാറാക്കി യുപിഎസ്സി സംസ്ഥാന സര്‍ക്കാരിനു കൈമാറും. അതിനിടെ ഈ പട്ടികയിലെ ആദ്യ അഞ്ചു പേര്‍ക്ക് ഇന്റലിജന്‍സ് ക്ലിയറന്‍സ് കിട്ടിയെന്നും സൂചനകളുണ്ട്. അന്തിമ പട്ടിക തയ്യാറാക്കുമ്പോള്‍ ഈ ക്ലിയറന്‍സ് അതിനിര്‍ണ്ണായകമാണ്. എഡിജിപി റാങ്കിലുള്ള അജിത് കുമാറിന്റെ ഇന്റലിജന്‍സ് ക്ലിയറന്‍സില്‍ പരിശോധനകള്‍ തുടരുകയാണ്. അജിത് കുമാറിനെതിരായ എല്ലാ പരാതികളും പരിശോധിക്കുന്നുണ്ട്. ചുരുക്കപ്പട്ടികയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശ്വസ്തര്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ യു.പിയടക്കം 10 സംസ്ഥാനങ്ങളിലുള്ളതു പോലെ ഇന്‍-ചാര്‍ജ്ജ് ഡി.ജി.പി.യെ നിയമിക്കാനും സാദ്ധ്യതയുണ്ട്.

അന്തിമ പട്ടിക തയാറാകുന്ന നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ പട്ടികയിലുള്ള എം.ആര്‍.അജിത് കുമാര്‍ ഒഴികെ മറ്റ് അഞ്ചു പേര്‍ക്കുമെതിരെ യുപിഎസ്സിക്കു പരാതി ലഭിച്ചിട്ടുണ്ട്. പട്ടികയിലുള്ളവരുടെ ട്രാക്ക് റെക്കോര്‍ഡ് ഉള്‍പ്പെടെ വിശദമായ പരിശോധന നടക്കുമ്പോഴാണ് പരാതികളും എത്തുന്നത്. ഈ പരാതികളൊന്നും ഇന്റലിജന്‍സ് ഗൗരവത്തില്‍ എടുക്കുന്നില്ലെന്നാണ് സൂചന. അതിനിടെ അജ്ഞാത പരാതികള്‍ യുപിഎസ് സിയെ ഞെട്ടിച്ചിട്ടുണ്ട്. പട്ടികയില്‍ ഒന്നാമതുള്ള റോഡ് സുരക്ഷാ കമ്മിഷണര്‍ നിതിന്‍ അഗര്‍വാളിനെതിരെ മൂന്നു പരാതികള്‍ എത്തി. പട്ടികയില്‍ രണ്ടാമതുള്ള ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിത് എന്നിവരെ പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് പിന്നീടു കൂടുതല്‍ സാധ്യതയുള്ള മനോജ് ഏബ്രഹാമിന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഈ ഹര്‍ജി കോടതി തള്ളി. മനോജ് എബ്രഹാമും ചുരുക്ക പട്ടികയില്‍ എത്താന്‍ സാധ്യത ഏറെയാണ്.

സീനിയോറിട്ടി പാലിച്ചാല്‍ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവര്‍ ചുരുക്ക പട്ടകയില്‍ എത്തും. ഇവരോടൊന്നും പിണറായി സര്‍ക്കാരിന് അത്ര താല്‍പ്പര്യമില്ല. ഇതില്‍ നിതിന്‍ അഗര്‍വാള്‍ ബി എസ് എഫ് തലവനായിരുന്നു. അവിടെ നിന്നും കേന്ദ്ര സര്‍ക്കാര്‍ നീക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നിതിന്‍ അഗര്‍വാളിനെ യുപിഎസ് സി പരിഗണിക്കില്ലെന്നും സൂചനകളുണ്ട്. അങ്ങനെ വന്നാല്‍ മനോജ് എബ്രഹാമും ചുരുക്കപ്പട്ടികയില്‍ ഇടം നേടും. അങ്ങനെ വന്നാല്‍ മനോജ് എബ്രഹാമിന് പോലീസ് മേധാവിയാകാനുള്ള സാധ്യത കൂടും. പട്ടികയില്‍ മൂന്നാമതുള്ള ഫയര്‍ഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയോട് സര്‍ക്കാരിനുള്ള അപ്രീതിയാണ് കഴിഞ്ഞ മാസം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നുള്ള മാറ്റത്തിനു കാരണമെന്നാണ് സൂചന. സര്‍ക്കാരിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന യോഗേഷ് ഗുപ്തയെ മാറ്റിയതിനു പിന്നിലെ കാരണങ്ങളിലൊന്നായി കണ്ണൂരിലെ സിപിഎം നേതാവ് പി.പി.ദിവ്യയുടെ ബെനാമി ഇടപാടു സംബന്ധിച്ച പരാതിയിലെ പ്രാഥമിക അന്വേഷണവും തുടര്‍നടപടിയുമാണെന്നും പ്രചരിച്ചിരുന്നു. ഈ പദവിയില്‍ പിന്നീട് എത്തിയത് മനോജ് എബ്രഹാമാണ്. ചുരുക്കപ്പട്ടികയില്‍ മനോജ് എബ്രഹാം ഉണ്ടെങ്കില്‍ അദ്ദേഹമാകും ഡിജിപിയാകുക എന്നാണ് സൂചന.

പട്ടികയിലുള്ള എല്ലാവരും പൊലീസ് മേധാവിയാകാനുള്ള സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ഡെപ്യുട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖര്‍, സുരേഷ് രാജ് പുരോഹിത് എന്നിവര്‍ പൊലീസ് മേധാവി സ്ഥാനം ലഭിച്ചാല്‍ കേരളത്തിലേക്ക് മടങ്ങിയെത്താമെന്ന് അറിയിച്ചിട്ടുണ്ട്്. അന്തിമ പട്ടിക തയാറാക്കാനായി യുപിഎസ്സി യോഗം ജൂണ്‍ 20നു ചേരുമെന്നാണ് സൂചന. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ കാലാവധി 2025 ജൂണ്‍ 31 അവസാനിക്കാനിരിക്കെയാണ് ആറുപേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി സംസ്ഥാനം യുപിഎസ്സിക്ക് കൈമാറിയത്. പരിചയ സമ്പത്തടക്കം പരിഗണിച്ച് അനുയോജ്യരായ മൂന്നുപേരെയാവും കേന്ദ്രം തിരഞ്ഞെടുക്കുക. ഇതിലൊരാളെ സംസ്ഥാന സര്‍ക്കാരിന് പൊലീസ് മേധാവിയാക്കാം. സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനം ആറംഗപട്ടിക നല്‍കുന്നത്. എന്നാല്‍ യു.പി.എസ്.സിയുടെ മൂന്നംഗ പട്ടിക ഉദ്യോഗസ്ഥരുടെ സീനിയോരിറ്റിയും പ്രവര്‍ത്തനവും സ്വഭാവശുദ്ധിയും പരിഗണിച്ചാണ് തയ്യാറാക്കുക.

പൊലീസ് മേധാവിയാക്കാനുള്ളവരുടെ ചുരുക്കപ്പട്ടികയുണ്ടാക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയും ഡി.ജി.പി.യുമുണ്ട്. യു.പി.എസ്.സി ചെയര്‍മാനും കേന്ദ്രസേനകളിലൊന്നിന്റെ മേധാവിയും കേന്ദ്രആഭ്യന്തര സെക്രട്ടറിയുമാണ് മറ്റുള്ളവര്‍. അര്‍ദ്ധസൈനിക വിഭാഗത്തിന്റെ തലവനായിരുന്ന് ഗുരുതര വീഴ്ച വരുത്തിയതിനാല്‍ നിതിനെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാതിരിക്കാന്‍ സാദ്ധ്യതയേറെയാണ്. സെലക്ഷന്‍ കമ്മിറ്റിയില്‍ കേന്ദ്രം ഇങ്ങനെയൊരു നിര്‍ദ്ദേശം വച്ചാല്‍ സംസ്ഥാനം യോജിച്ചേക്കും. അടുത്ത ജൂലായ് വരെ കാലാവധിയുള്ള നിതിനെ ഒഴിവാക്കിയാല്‍ 2031ജൂണ്‍ വരെ കാലാവധിയുള്ള മനോജ് എബ്രഹാം പട്ടികയില്‍ ഉള്‍പ്പെടും. സെലക്ഷല്‍ കമ്മിറ്റിയില്‍ കേന്ദ്രനിലപാടാവും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക.