ഴിഞ്ഞ മാസം ജൂൺ 14നാണ് തലസ്ഥാനത്തെ അമ്പരിപ്പിച്ച് ബ്രിട്ടീഷ് യുദ്ധവിമാനം പറന്നിറങ്ങിയത്. ഏകദേശം 100 മില്യൺ ഡോളർ വില വരുന്ന വിമാനമാണ് അടിയന്തിര ലാൻഡിംഗ് നടത്തിയത്. ഇന്ധനം കുറഞ്ഞതിനെ തുടർന്നാണ് ലാൻഡ് ചെയ്യുന്നത് എന്നായിരുന്നു അപ്പോൾ പറഞ്ഞിരുന്നത്. പിന്നീട് ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാറാണ് അടിയന്തര ലാൻഡിങ്ങിന് കാരണമെന്ന് പറഞ്ഞു.

എന്തായാലും യുദ്ധവിമാനം ഇപ്പോൾ അനാഥനായി തന്നെ തലസ്ഥാനത്തെ വിമാനത്താവളത്തിൽ തുടരുകയാണ്. ഇപ്പോഴിതാ, മറ്റൊരു കൗതുകമുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. കേരള ടൂറിസം വകുപ്പിന്റെ പേജിൽ ബ്രിട്ടീഷ് യുദ്ധവിമാനത്തെ പരസ്യമാക്കിയതാണ് സംഭവം.

'കേരളം അതിമനോഹരമായ സ്ഥലം..ഇവിടുന്ന് പോകാനേ തോന്നുന്നില്ല'...പറയുന്നത് വേറെയാരുമല്ല, സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35. കൂടെ ഫൈവ് സ്റ്റാര്‍ റേറ്റിങും.. ഇങ്ങനെയാണ് കേരള ടൂറിസം വകുപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തി വൈറലായിരിക്കുകയാണ്.

'കേരളം, നിങ്ങൾ ഒരിക്കലും വിട്ടുപോകാൻ ആഗ്രഹിക്കാത്ത സ്ഥലം'. എന്ന കാപ്ഷനുമായാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്...'കേരളം അതിമനോഹരമായ സ്ഥലമാണ്.എനിക്ക് പോകാനോ തോന്നുന്നില്ല.തീർച്ചയായും റെക്കമന്റ് ചെയ്യുന്നു'..എന്നാണ് പോസ്റ്ററിലുള്ളത്. പോസ്റ്ററിന് കീഴില്‍ നിരവധി പേരാണ് രസകരമായ കമന്‍റുകള്‍ പങ്കുവെച്ചിരിക്കുന്നത്. 'ഇതാണ് വീണിടം വിദ്യയാക്കുന്ന മാർക്കറ്റിങ് സ്ട്രാറ്റജിയെന്നായിരുന്നു' ഒരാളുടെ കമന്റ്.

'എന്തായാലും ആയി ഇനി ഓണം കൂടി വള്ളം കളിയും കണ്ടിട്ട് പോവാം','നമുക്ക് ഇത് മ്യൂസിയം ആക്കിയാലോ','ഒന്നും നടന്നില്ലെങ്കിൽ കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ ഒന്ന് കാണിച്ചു നോക്കായിരുന്നു...!' ,'ഇനീപ്പോ അടുത്ത ഓണം കൂടീട്ട് പോവാം'.. എന്നിങ്ങനെ പോകുന്നു രസകരമായ കമന്‍റുകള്‍.ഇതോടെ നിരവധി പേര്‍ പോസ്റ്റ് ലൈക്കും ഷെയറും ചെയ്തിട്ടുണ്ട്.

ലോകത്തെ ഏതാനും രാജ്യങ്ങൾക്ക് മാത്രം സ്വന്തമായുള്ള അഞ്ചാം തലമുറയിൽപ്പെട്ട യുദ്ധവിമാനമാണ് ബ്രിട്ടീഷ് നാവികസേനയുടെ അമേരിക്കൻ നിർമിത എഫ് 35. രഹസ്യമായ നിരവധി സാങ്കേതിക സംവിധാനങ്ങൾ കാരണം മറ്റു യുദ്ധവിമാനങ്ങളെക്കാൾ പോരാട്ടശേഷി കൂടിയവയാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ. അമേരിക്കയുടെ തന്നെ എഫ് 22 റാപ്റ്റർ, റഷ്യയുടെ എസ്‌യു 57, ചൈനയുടെ ഛെങ്ഡു ജെ 20, ഷെൻയാങ് ജെ 35, തുർക്കിയുടെ ടിഎഫ്എക്‌സ്- ഖാൻ എന്നിവയാണ് ഈ ഗണത്തിൽപ്പെടുന്ന മറ്റ് യുദ്ധവിമാനങ്ങൾ.