തിരുവനന്തപുരം: വിദ്യാഭ്യാസത്തിലെ 'കേരള മോഡലിന്' കോട്ടമില്ല. ദേശീയ ഉന്നത വിദ്യാഭ്യാസ ഗുണനിലവാര പരിശോധനയില്‍ തിളക്കമാര്‍ന്ന നേട്ടം കൊയ്ത് കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കുന്നത് പ്രതീക്ഷയുടെ ഭാവിയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ (എന്‍ഐആര്‍എഫ്) രാജ്യത്തെ മികച്ച 10 പൊതു സര്‍വകലാശാലകളില്‍ രണ്ടെണ്ണം കേരളത്തിലാണ്. ആദ്യത്തെ 50-ല്‍ കേരളത്തില്‍ നിന്ന് നാലെണ്ണമുണ്ട്. ഓവറോള്‍ വിഭാഗത്തില്‍ 42-ാം റാങ്കും യൂണിവേഴ്‌സിറ്റി വിഭാഗത്തില്‍ 25-ാം റാങ്കും സംസ്ഥാന പൊതു സര്‍വകലാശാലകളില്‍ അഞ്ചാം സ്ഥാനവും നേടി കേരള സര്‍വകലാശാല മികച്ച പ്രകടനം കാഴ്ചവച്ചു.

കൊച്ചിന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാല (കുസാറ്റ്) ഓവറോള്‍ വിഭാഗത്തില്‍ 50-ാം റാങ്കും യൂണിവേഴ്‌സിറ്റി വിഭാഗത്തില്‍ 32-ാം റാങ്കും സംസ്ഥാന പൊതു സര്‍വകലാശാലകളില്‍ ആറാം സ്ഥാനവും നേടി. മഹാത്മാഗാന്ധി സര്‍വകലാശാല (എംജിയു) ഓവറോള്‍ വിഭാഗത്തില്‍ 79-ാം റാങ്കും യൂണിവേഴ്‌സിറ്റി വിഭാഗത്തില്‍ 43-ാം റാങ്കും സംസ്ഥാന പൊതു സര്‍വകലാശാലകളില്‍ 17-ാം റാങ്കും നേടി. കാലിക്കറ്റ് സര്‍വകലാശാല മൊത്തത്തില്‍ 151200 ബാന്‍ഡിലും യൂണിവേഴ്‌സിറ്റി വിഭാഗത്തില്‍ 101150 ബാന്‍ഡിലും സംസ്ഥാന പൊതു സര്‍വകലാശാലകളുടെ പട്ടികയില്‍ 38-ാം സ്ഥാനത്തും ഇടം നേടി. കണ്ണൂര്‍ സര്‍വകലാശാല സംസ്ഥാന പൊതു സര്‍വകലാശാലകളുടെ വിഭാഗത്തില്‍ 51100 ബാന്‍ഡില്‍ സ്ഥാനം നേടി.

എന്‍ഐആര്‍എഫിലെ കോളേജുകളുടെ റാങ്കിങിലും കേരളം ശക്തമായ സാന്നിധ്യമായി. ആകെ 74 സ്ഥാപനങ്ങള്‍ ആദ്യ 300 ല്‍ ഇടം നേടി. കഴിഞ്ഞ തവണ 16 കോളേജുകളാണ് ആദ്യത്തെ നൂറു സ്ഥാപനങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നത്. അത് ഇത്തവണ 18 ആയി ഉയര്‍ന്നു. ഇതില്‍ നാലെണ്ണം സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. മൊത്തത്തില്‍, കേരളത്തില്‍ 18 ഗവണ്‍മെന്റ് കോളേജുകളും 56 സ്വകാര്യ കോളേജുകളും മികച്ച 300 ല്‍ ഇടം നേടിയിട്ടുണ്ട്.

കേരളം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നടത്തിയ മികച്ച ഇടപെടലിന്റെ ഫലമായാണ് ഈ നേട്ടം കൈവരിച്ചതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. നിലവിലെ പഠന- പരീക്ഷ- മൂല്യനിര്‍ണയ രീതികളില്‍ സമഗ്രമായ മാറ്റം കൊണ്ടുവന്നും, തൊഴിലിനും നൈപുണിക്കും ഗവേഷണത്തിനും മികച്ച പരിഗണന നല്‍കിയും കേരളം നടപ്പിലാക്കിയ നാലു വര്‍ഷ ബിരുദ പ്രോഗ്രാം ഈ നേട്ടം നേടുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്. ഒട്ടേറെ പ്രതിസന്ധികള്‍ നിലനിന്നിരുന്ന ഈ കാലഘട്ടത്തിലും മികച്ച നേട്ടം കൈവരിക്കാന്‍ ആയത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം, അധ്യാപക വിദ്യാര്‍ത്ഥി അനുപാതം, സ്ഥിരം അധ്യാപകരുടെ അക്കാദമിക മികവും ഗവേഷണപരവുമായ പരിചയസമ്പത്ത്, സാമ്പത്തിക സ്രോതസ്സും വിനിമയരീതിയും, ഗവേഷണ പ്രസിദ്ധീകരണ നേട്ടങ്ങളും അവയുടെ ഗുണനിലവാരവും, ഗവേഷണ പ്രോജക്ടുകളുടെ എണ്ണം, പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും, ഗവേഷണ ബിരുദങ്ങളുടെ എണ്ണം, ഇതര സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും പ്രവേശനം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം, വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യതകള്‍, കലാകായിക മേഖലകളിലെ നേട്ടങ്ങള്‍, ദേശീയവും അന്തര്‍ദേശീയവുമായ ബഹുമതികള്‍, വിവിധ പഠന അനുബന്ധ മേഖലകളിലുള്ള വനിതാ പ്രാതിനിധ്യം, സാമ്പത്തിക-സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യങ്ങളും സഹായങ്ങളും, വിദ്യാര്‍ത്ഥിസൗഹൃദ പഠന അന്തരീക്ഷം, ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരുക്കുന്ന സംവിധാനങ്ങള്‍ മുതലായവ വിലയിരുത്തിയാണ് എന്‍ഐആര്‍എഫ് റാങ്കിങ് നിര്‍ണയിക്കപ്പെടുന്നത്.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍