ടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഒരു രാജ്യത്തെ ഇല്ലാതാക്കുമെന്ന് മറ്റൊരു രാജ്യം പരസ്യമായി ബോര്‍ഡ് വെച്ചത്, ലോക ചരിത്രത്തില്‍ കേട്ടുകേള്‍വിയുണ്ടോ? പക്ഷേ അതാണ്, ഡൂംസ് ഡെ ക്ലോക്ക്! ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലുള്ള ഫലസ്തീന്‍ സ്‌ക്വയറില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഡിജിറ്റല്‍ കൗണ്ട്ഡൗണ്‍ ക്ലോക്കാണിത്. ഇസ്രായേല്‍ എന്ന രാജ്യം എന്നാണോ ഇല്ലാതാകുന്നത് ആ ദിവസത്തിലേക്കുള്ള ദൂരമാണ് ഈ ക്ലോക്ക് സൂചിപ്പിക്കുന്നത്. ഇസ്രായേല്‍ രാഷ്ട്രം 2040-ഓടെ ഇല്ലാതാകുമെന്ന ഇറാന്റെ മുന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനോയിുടെ പ്രവചനത്തെ ആസ്പദമാക്കിയാണ് ഈ ക്ലോക്ക് പ്രവര്‍ത്തിക്കുന്നത്.

2017 ജൂണില്‍ ഇറാനിലെ 'ഖുദ്‌സ് ദിന' റാലികളോടനുബന്ധിച്ചാണ് ഇറാന്റെ ഔദ്യോഗിക അധികാരികള്‍ ഇത് സ്ഥാപിച്ചത്. പേര്‍ഷ്യന്‍, അറബിക്, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളില്‍ ഇതില്‍ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഇസ്രായേലികള്‍ക്ക് മനസ്സിലാകാനായി ഹീബ്രു ഭാഷയിലും അവിടെ പ്രദര്‍ശിപ്പിക്കാറുണ്ട്. 2017-ല്‍ ഇത് ഉദ്ഘാടനം ചെയ്യുമ്പോള്‍ 8,411 ദിവസങ്ങളാണ് കൗണ്ട്ഡൗണ്‍ ആയി കാണിച്ചിരുന്നത്. ഈ ക്ലോക്കില്‍ ഡിജിറ്റല്‍ കൗണ്ട്ഡൗണ്‍ ഡിസ്‌പ്ലേ ഉണ്ട്. ക്ലോക്കിന്റെ പ്രധാന ഭാഗത്ത് സെക്കന്‍ഡുകള്‍ ഉള്‍പ്പെടെ കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഡിജിറ്റല്‍ ടൈമര്‍ ഉണ്ട്. ഇത് 2040-ലെ ഒരു നിശ്ചിത തീയതി ലക്ഷ്യമാക്കിയാണ് പിന്നിലേക്ക് ഓടിക്കൊണ്ടിരിക്കുന്നത്.

ഇസ്രായേല്‍ എന്ന രാജ്യം ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകാന്‍ ഇനി എത്ര ദിവസങ്ങളും മണിക്കൂറുകളും ബാക്കിയുണ്ട് എന്ന് ഇത് കാണിച്ചു തരും. ആയത്തുള്ള അലി ഖമനേയി 2015-ലാണ് 25 വര്‍ഷത്തിനുള്ളില്‍ ഇസ്രയലിനെ നശിപ്പിക്കും എന്ന പ്രാഖ്യാപനം നടത്തിയത്. അത് ഉറപ്പിക്കാനാണ് ഈ ക്ലോക്ക്. 2025-ല്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഈ ക്ലോക്ക് തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും, ക്ലോക്ക് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ ഇറാന്റെ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്.

പക്ഷേ ഇസ്രായേല്‍ ഈ ക്ലോക്കിനെ ലക്ഷ്യം വെച്ചത് കേവലം ഒരു വസ്തുവിനെ നശിപ്പിക്കാനല്ല, മറിച്ച് ഇറാന്റെ പ്രത്യയശാസ്ത്രപരമായ പ്രവചനങ്ങളെ തകര്‍ക്കുക എന്ന മനഃശാസ്ത്രപരമായ നീക്കത്തിന്റെ ഭാഗമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. 2025-2026 കാലഘട്ടത്തില്‍ ഇറാനില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ ഈ ചത്വരത്തില്‍ അമേരിക്കന്‍, ഇസ്രായേലി സൈനികരുടെ ശവകുടീരങ്ങള്‍ ചിത്രീകരിക്കുന്ന പുതിയ ചുവര്‍ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ ക്ലോക്കിന്റെ നിര്‍മ്മാണം ഇസ്രയേലിനെ ഏറ്റവും വലിയ പ്രകോപനമായത്.

അണുബോംബ് ആരെ ലക്ഷ്യംവെച്ച്

പലപ്പോഴും യഹൂദരെ ലക്ഷ്യമിട്ട് നിരവധി വിവാദ പ്രസംഗങ്ങളും ഖമനേയി നടത്തിയിട്ടുണ്ട്. അവസാനത്തെ യഹൂദനെയും ഇല്ലാതാക്കുന്നതുവരെ പോരാട്ടം തുടരുന്നെ് ഖമനേയി ഈയിടെയും ആവര്‍ത്തിച്ചു. 'ദൈവഹിതമനുസരിച്ച്, അടുത്ത 25 വര്‍ഷത്തിനുള്ളില്‍ സയണിസ്റ്റ് ഭരണകൂടം എന്നൊന്ന് ഈ ഭൂമിയില്‍ അവശേഷിക്കില്ല' എന്നും ഇടക്കിടെ ഖമനേയി പറയും. അതിനുശേഷമാണ് ഇറാന്‍ അണുബോംബ് നിര്‍മ്മാണം തുടങ്ങിത്. നേരത്തെ അണുബോംബ് ഹറാമാണെന്ന് ഫത്വ ഇറക്കിയ ആളാണ് ഖമനേയി. പക്ഷേ ഇത് ഒരു അടുവനയമായി വെച്ച് ഇറാന്‍ ബോംബ് നിര്‍മ്മാണം നടത്തുകയാണ്.

2026 ഫെബ്രുവരിയിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇറാന്‍ തങ്ങളുടെ യുറേനിയം 60 ശതമാനം വരെ സമ്പുഷ്ടീകരിച്ചിട്ടുണ്ട്. അണുബോംബ് നിര്‍മ്മാണത്തിന് ആവശ്യമായ 90 ശതമാനത്തിലേക്ക് എത്താന്‍ ഇത് ഒരു ചെറിയ ഘട്ടം കൂടി മതിയെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ ആണവശക്തിയായാല്‍ അത് ആദ്യം പൊട്ടുക തങ്ങളുടെ നെഞ്ചത്താണെന്ന് ഇസ്രയേലിന് നന്നായി അറിയാം. 2025 ജൂണിലും 2026 ഫെബ്രുവരി അവസാനത്തിലും ഇസ്രായേലും അമേരിക്കയും ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് വന്‍തോതിലുള്ള വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. 'ഓപ്പറേഷന്‍ എപിക് ഫ്യൂറി എന്ന് പേരിട്ട ഈ നീക്കത്തിലൂടെ നടാന്‍സ് , ഫോര്‍ഡോ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.

ഖമനേയിയെ വധിക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഇറാന്റെ ആണവ പദ്ധതി തന്നെയായിരുന്നു. ഇറാന്‍ ആയുധ നിലവാരത്തിലുള്ള യുറേനിയം നിര്‍മ്മാണത്തിലേക്ക് അടുക്കുന്നതും, ആണവ കരാറുകള്‍ പരാജയപ്പെട്ടതും ഇസ്രായേലിനെയും അമേരിക്കയെയും ഇത്തരമൊരു കടുത്ത നീക്കത്തിന് പ്രേരിപ്പിച്ചു. ഇസ്രായലിന്റെ ദേശീയ പതാക ഏറ്റവും കൂടുതല്‍ പ്രിന്റ് ചെയ്യുന്നത് ഇറാനിലാണ്. കത്തിക്കാനും, ചവിട്ടിയരക്കാനുമാണ് ഇത് ഉപയോഗിക്കുന്നത്. പലപ്പോഴും ഖമനേയിയുടെ ആഹ്വാനം അനുസരിച്ചാണ് ഈ പ്രതിഷേധങ്ങള്‍ ഉണ്ടാവാറുള്ളത്.

യഹൂദനെ നിലംതൊടീക്കരുത് എന്ന മത കഥ വിശ്വസിച്ചാണ് പലപ്പോഴും ഖാമനേയിയുടെ പ്രവര്‍ത്തനങ്ങള്‍ നീങ്ങിയത്. അതുകൊണ്ടുതന്നെയാണ് അയാള്‍ ഇസ്രയേലിന്റെ ഹിറ്റ്ലിസ്റ്റില്‍ നമ്പര്‍ വണ്‍ ആയതും. ചുരുക്കിപ്പറഞ്ഞാല്‍ ഇസ്രയേലിന്റെ പിറകെ കൂടി മരണം ഇരന്നുവാങ്ങുകയായിരുന്നു, ഖമനേയി.