- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നാട്ടുകാര്‍ പിടിച്ചു നല്കിയ പ്രതിയെ 'നോട്ടീസ്' നല്‍കി വിട്ടയച്ചു; പിറ്റേദിവസം വന്നാല്‍ മതിയെന്ന് പറഞ്ഞുവിട്ടതോടെ പ്രതി ഒളിവില്‍ പോയി; കിളിമാനൂര്‍ അപകടത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; മുഖ്യപ്രതിയുടെ സുഹൃത്ത് അറസ്റ്റില്‍
കിളിമാനൂര്‍ അപകടത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കിളിമാനൂര്‍ എസ്.എച്ച്.ഒ. ഡി. ജയന്‍, എസ്.ഐ.മാരായ അരുണ്‍, ഷജീം എന്നിവരെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
അപകടമുണ്ടായ ദിവസം കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതും, നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച പ്രധാന പ്രതി വിഷ്ണുവിനെ വിട്ടയച്ചതും ഗുരുതരമായ വീഴ്ചയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പിറ്റേദിവസം വന്നാല്‍ മതിയെന്ന് പറഞ്ഞ് നോട്ടീസ് നല്‍കി വിഷ്ണുവിനെ വിട്ടയച്ചതാണ് ഇയാള്‍ ഒളിവില്‍ പോകാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം റേഞ്ച് ഐ.ജിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്.
അതേസമയം, കേസിലെ മുഖ്യപ്രതിയായ വിഷ്ണുവിനെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്ത് നെയ്യാറ്റിന്‍കര സ്വദേശി ആദര്‍ശ് (29) അറസ്റ്റിലായി. വിഷ്ണുവിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതും ഫോണ്‍ സിം കാര്‍ഡ് എടുത്തുനല്‍കിയതും ആദര്‍ശാണെന്ന് പോലീസ് അറിയിച്ചു. ഈ കേസില്‍ നടക്കുന്ന ആദ്യ അറസ്റ്റാണിത്. മുഖ്യപ്രതിയായ വിഷ്ണുവിനായുള്ള അന്വേഷണം പോലീസ് തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബര്‍ മൂന്നിന് വൈകിട്ട് മൂന്നരയോടെ സംസ്ഥാന പാതയില്‍ പാപ്പാലയിലുണ്ടായ അപകടത്തിലാണ് കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പിന്നില്‍ അമിതവേഗത്തിലെത്തിയ ഥാര്‍ ജീപ്പ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അംബിക ഏഴാം തീയതിയും രജിത്ത് കഴിഞ്ഞ ദിവസവും മരണം സംഭവിച്ചു.
പ്രതികളെ പിടികൂടുന്നതില്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് അടക്കം നടത്തിയിരുന്നു. പ്രതിഷേധിച്ച പഞ്ചായത്തംഗം ഉള്‍പ്പെടെ 59 പേര്‍ക്കെതിരെ കേസെടുത്തത് വീണ്ടും ജനരോഷത്തിന് കാരണമായിരുന്നു. രജിത്തിന്റെയും അംബികയുടെയും മക്കളെയും കൊണ്ടായിരുന്നു നാട്ടുകാര്‍ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയും പ്രധാനപ്രതിയുടെ സുഹൃത്തിന്റെ അറസ്റ്റും കേസില്‍ നിര്‍ണായക വഴിത്തിരിവായി മാറിയിരിക്കുകയാണ്.


