കോഴിക്കോട്: മുസ്ലീം ബ്രദര്‍ഹുഡിന്റെയും ഹമാസിന്റെയും നേതാക്കളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള എസ്‌ഐഒ-സോളിഡാരിറ്റി സമരത്തെ തള്ളി കേരള നദ് വത്തുല്‍ മുജാഹിദീന്‍(കെഎന്‍എം). എ പി കാന്തപുരം വിഭാഗം സമരത്തെ തള്ളി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കെഎന്‍എമ്മും വിവാദ സമരത്തെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നിരിക്കുന്നത്.

വഖഫ് ഭേദഗതിക്കെതിരെ നടത്തിയ സമരം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കിയെന്നാണ് കെഎന്‍എമ്മിന്റെ വിമര്‍ശനം. ഇത്തരം വിദ്വേഷ അജണ്ട നിറച്ച സമര രീതികളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും കെഎന്‍എം വ്യക്തമാക്കി. എസ്‌ഐഒയും സോളിഡാരിറ്റിയും ചേര്‍ന്ന് വഖഫ് ഭേദഗതിക്കെതിരെ നടത്തിയ സമരം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കിയെന്നാണ് കെഎന്‍എം സംസ്ഥാന നേതൃസമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം. വഖഫ് സമരത്തിനു പൊതു സമൂഹം നല്‍കുന്ന പിന്തുണ ഇല്ലാതാക്കുന്ന തെറ്റായ നീക്കം ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗത്തില്‍ നിന്നും ഉണ്ടായി. ഇത്തരം വിദ്വേഷ അജണ്ട നിറച്ച സമര രീതികളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും കെഎന്‍എം വ്യക്തമാക്കി.

വഖഫ് ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ചുകൊണ്ട് സോളിഡാരിറ്റിയും എസ്ഐഒയും പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ പ്രതിഷേധത്തില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെയും ഹമാസിന്റെയും നേതാക്കളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമായി. ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്ന, എഴുത്തുകാരനും മുസ്ലീം ബ്രദര്‍ഹുഡ് നേതാവുമായ സയ്യിദ് ഖുതുബ്, ഹമാസ് നേതാക്കളായ അഹമ്മദ് യാസിന്‍, യഹിയ സിന്‍വാര്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രതിഷേധത്തിനിടെ ഉയര്‍ത്തിയത്.

സമരത്തിനെതിരെ കാന്തപുരം വിഭാഗവും രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ആരെങ്കിലും ഇസ്ലാമിന്റെ പേരില്‍, ഇസ്ലാമിന്റെ ലേബലില്‍ നടത്തുന്ന സമരങ്ങള്‍ മുസ്ലീം മുഖ്യധാരയുടെ ഭാഗമല്ലെന്നായിരുന്നു കാന്തപുരം വിഭാഗം നേതാവ് ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ പ്രസ്താവന. ഏതെങ്കിലും വിഷയത്തില്‍ മുസ്ലീങ്ങള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ ഭരണകൂടത്തിനെതിരെ നടത്തുന്ന സമരം തികച്ചും സമാധാനപരമായിരിക്കണമെന്നും അബ്ദുള്‍ ഹക്കീം അസ്ഹരി പറഞ്ഞു.

അറബ് രാഷ്ട്രങ്ങള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ, അല്‍ഖാഇദ പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് പ്രചോദനം നല്‍കിയ ബ്രദര്‍ഹുഡ് നേതാക്കളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാര്‍ച്ച് നടത്തിയതിനെ സമസ്ത എപി വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് ദിനപത്രം വിമര്‍ശിച്ചു. വഖഫ് സംരക്ഷണ പ്രക്ഷോഭവും ബ്രദര്‍ഹുഡും തമ്മില്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് വിമര്‍ശനം. ഇന്ത്യയിലെ ജനാധിപത്യമനുഷ്യരെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന ഒരു പ്രമേയത്തെ 'സംഘടനാ ദൃശ്യത' എന്ന സങ്കുചിത ലക്ഷ്യത്തിലേക്ക് പരിമിതപ്പെടുത്തുക വഴി വഖഫ് കൊള്ളക്കെതിരായ പൊതുവികാരത്തെ അട്ടിമറിക്കുകയാണ് ജമാഅത്തെ ഇസ്ലാമി. സമരം ജമാഅത്തെ ഇസ്ലാമിയുടെ ആശയപ്രചാരണത്തിനുള്ള വേദിയാക്കിയെന്നും സിറാജ് കുറ്റപ്പെടുത്തുന്നു.

മോദി സര്‍ക്കാര്‍ പാസാക്കിയ വഖഫ് ഭേദഗതി നിയമത്തെ നേരിടാന്‍ ലോക മുസ്ലിം തീവ്രവാദികളുടെ പാതയില്‍ പ്രതിഷേധിക്കണമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനമെന്താണെന്ന് സിപിഎം നേതാവ് എളമരം കരീം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. രാഷ്ട്രീയ ഇസ്ലാമിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മുസ്ലീങ്ങളെ 'ഇസ്ലാമിക രാഷ്ട്രം' എന്ന മുദ്രാവാക്യത്തിന് പിന്നില്‍ നിരത്തി രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ജമാഅത്ത് ഇസ്ലാമി എന്ന് ഇപ്പോഴെങ്കിലും എല്ലാവര്‍ക്കും വ്യക്തമായില്ലേ എന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.