കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബീഹാർ സ്വദേശി ഉത്തമാണ് മരിച്ചത്. അഞ്ചു പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അതിഥി തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിർമ്മാണത്തിലിരുന്ന 24 നില കെട്ടിടത്തിന്റെ പെയിന്റിങ്ങിനായി നിർമ്മിച്ച ഇരുമ്പ് ഫ്രെയിം നിലംപൊത്തുകയായിരുന്നു. ഈ ഫ്രെയിമിൽ ഏറ്റവും മുകളിലുണ്ടായിരുന്ന ആളാണ് അപകടത്തിൽ മരിച്ചത് എന്നാണ് സൂചന.

നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഇരുമ്പ് ഗോവണി തകർന്നു വീഴുകയായിരുന്നു. കമ്പികൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മരിച്ച തൊഴിലാളി. വളരെ ശ്രമപ്പെട്ടാണ് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ജീവൻ രക്ഷിക്കാനായില്ല. മറ്റുള്ളവരെ രക്ഷപ്പെടുത്തി. കെട്ടിടത്തിന്റെ വശത്തായി ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് നിർമ്മിച്ച ഗോവണിയാണു തകർന്നുവീണത്.

കെട്ടിടത്തിന്റെ അവസാന മിനുക്കു പണികളാണ് നടന്നു കൊണ്ടിരുന്നത്. ഫയർഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുമ്പ് ഗോവണിക്ക ആറു നിലകളുണ്ടായിരുന്നു. ഇതിന്റെ പല നിലകളിലും തൊഴിലാളികൾ ജോലിക്കുണ്ടായിരുന്നു. ഗോവണി തകർന്നതോടെ തൊഴിലാളികളും അതിൽ കുടുങ്ങുകയായിരുന്നു.