തൃശൂര്‍: കൊടകരയിലെ അന്വേഷണ അട്ടിമറിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇതു കൂടി മനസ്സിലാക്കണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു സമയത്തു ബിജെപി ജില്ലാ ഓഫിസില്‍ 6 കോടി രൂപയുടെ കള്ളപ്പണമെത്തിയിരുന്നു എന്ന നിഗമനത്തോടെ കൊടകര കുഴല്‍പണക്കേസിലെ പുനരന്വേഷണം പൊലീസ് അവസാനിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ കൊടകര കേസില്‍ കേരളാ പോലീസിനും താല്‍പ്പര്യമില്ലെന്ന് വ്യക്തമാകുകയാണ്.

കുഴല്‍പണ ഇടപാടുകള്‍ സംബന്ധിച്ചു ബിജെപി ജില്ലാ ഓഫിസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തലുകളില്‍ യാഥാര്‍ഥ്യമുണ്ടെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഇരിങ്ങാലക്കുട മജിസ്‌ട്രേട്ട് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചു. എന്നാല്‍, തന്റെ മൊഴിയെടുത്തതില്‍ പൊലീസ് അന്വേഷണം അവസാനിച്ച സാഹചര്യത്തില്‍ ബിജെപി നേതാക്കളെ പ്രതിചേര്‍ത്തു സതീഷ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. ബിജെപി ഓഫിസില്‍ ചാക്കുകളിലാക്കി പണമെത്തിച്ചുവെന്നു സതീഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു മാസങ്ങള്‍ക്കു മുന്‍പു പൊലീസ് പുനരന്വേഷണം നടത്തിയത്. എന്നാല്‍, സതീഷിന്റെ മൊഴി രേഖപ്പെടുത്തിയതിനപ്പുറം അന്വേഷണം നീങ്ങിയില്ല. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കേണ്ടത് ഇ.ഡിയും ആദായനികുതി വകുപ്പുമാണെന്നു കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് പോലീസ് എല്ലാ അര്‍ത്ഥത്തിലും തലയൂരി. പോലീസിനും ഈ കേസ് അന്വേഷിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

ഈ സാഹചര്യത്തിലാണു സതീഷ് ബിജെപി നേതാക്കളെ എതിര്‍കക്ഷികളാക്കി സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. സംഭവസമയത്തു ബിജെപി ജില്ലാ അധ്യക്ഷനായിരുന്ന കെ.കെ.അനീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി കെ.ആര്‍.ഹരി, ട്രഷറര്‍ സുജയ് സേനന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. ഈ കേസിലാണ് ഇനി പ്രതീക്ഷകള്‍. കൊടകര കവര്‍ച്ചാ കേസിലെ നടപടികളില്‍ ആദ്യം അറസ്റ്റു ചെയ്ത പ്രതികള്‍ മാത്രമാകും പോലീസ് കേസിലും പ്രതികള്‍. ഇവര്‍ക്കെതിരെയുള്ള നടപടികള്‍ തുടരും. കൊടകര കുഴല്‍പ്പണക്കടത്ത് കേസില്‍ ഇഡി കോടതിയില്‍ നല്‍കിയ കുറ്റപത്രം ബിജെപി നേതാക്കളെ സംരക്ഷിക്കാനെന്ന് തിരൂര്‍ സതീഷ് പറയുന്നു.

ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ആറ് ചാക്കുകെട്ടില്‍ ഒമ്പത് കോടി എത്തിച്ചതിന് താന്‍ സാക്ഷിയാണ്. കള്ളപ്പണ ഇടപാടില്‍ ബിജെപിയിലെ ചില നേതാക്കള്‍ക്ക് പങ്കുണ്ട്. ഇത് പുറത്തുപറഞ്ഞിട്ടും ഇതുവരെ ഇഡി മൊഴിയെടുത്തിട്ടില്ല. ഇത് ബിജെപി നേതാക്കളെ രക്ഷിക്കാനാണ്. കുഴല്‍പ്പണം കടത്തുന്നത് രാജ്യദ്രോഹക്കുറ്റമാണ്. അത് അന്വേഷിക്കാന്‍പോലും ഇഡിക്ക് ഒഴിവില്ല. വെറുതെ പോയി കുറ്റപത്രം സമര്‍പ്പിച്ചിട്ട് കാര്യമില്ല. കുഴല്‍പ്പണക്കവര്‍ച്ച നടന്നയുടന്‍ സംഘടനാ സെക്രട്ടറി ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ കൊടകരയിലെത്തി. പണം കടത്തിയ ധര്‍മരാജന്‍ അന്നത്തെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഫോണില്‍ വിളിച്ചു. ബിജെപിയുമായി ബന്ധമുണ്ടെന്നതിനുള്ള നൂറു ശതമാനം തെളിവാണിത്. ധര്‍മരാജന്റെ പണം എന്തിനാണ് ബിജെപി ഓഫീസില്‍ സൂക്ഷിച്ചത്. ഇതിനുള്ള ക്ലോക്ക് റൂമാണോ ബിജെപി ഓഫീസ്. പണത്തിന്റെ ഉറവിടം അന്വേഷിച്ചാല്‍ നേതാക്കളുടെ പങ്ക് വ്യക്തമാവും.

ഇത് ചെയ്യേണ്ടത് ഇഡിയാണ്. കവര്‍ച്ചക്കേസ് കേരള പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചതാണ്. ഇഡി അന്വേഷിക്കേണ്ടതില്ല. കള്ളപ്പണത്തിനെതിരെ താന്‍ നിയമ പോരാട്ടം തുടരും. കോടതിയില്‍ രഹസ്യ മൊഴി നല്‍കിയിട്ടുണ്ട്. സ്വകാര്യ അന്യായവും ഫയല്‍ ചെയ്തിട്ടുണ്ടെന്നും സതീഷ് പറഞ്ഞു. കുഴല്‍പണക്കേസിലെ ഇനിയുള്ള അന്വേഷണം ഇ.ഡിയില്‍ നിന്നും ആദായനികുതി വകുപ്പിന്റെ കോര്‍ട്ടിലേക്ക് എത്തുകയാണ്. ധര്‍മരാജനു പണം ലഭിച്ചത് എവിടെനിന്ന്, കൈമാറിയത് ആര്‍ക്കൊക്കെ, പണം നിയമാനുസൃതമെന്നു തെളിയിക്കാനുള്ള രേഖകള്‍ എന്നിവ സംബന്ധിച്ച അന്വേഷണം നടത്തേണ്ടത് ആദായനികുതി വകുപ്പാണെന്നാണ് ഇഡി പറയുന്നത്. ആദായ നികുതി വകുപ്പും ഒന്നും ചെയ്യില്ലെന്നാണ് സൂചന.

കള്ളപ്പണമല്ലെന്ന് ഇ.ഡി വ്യക്തമാക്കിയതോടെ ഇതിനു പിന്നിലെ രാഷ്ട്രീയ ബന്ധങ്ങളിലേക്കുള്ള അന്വേഷണം തല്‍ക്കാലം നിലയ്ക്കും.തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിലും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് എത്തിയിട്ടുണ്ടെങ്കിലും ഈ വഴിക്ക് അന്വേഷണം ആരംഭിച്ചിട്ടില്ല. ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയതോടെ ധര്‍മരാജനു പണം തിരികെ ലഭിക്കാന്‍ വഴിയൊരുങ്ങിയെന്നും വിലയിരുത്തലുണ്ട്.