തൃശൂര്‍: കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. 17 പേരാണ് ഇരുനില കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. 14പേര്‍ ഓടി രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജെസിബി ഉപയോഗിച്ചാണ് രക്ഷാ പ്രവര്‍ത്തനം.

പഴയ കെട്ടിടത്തിന്റെ മുന്‍ഭാഗമാണ് രാവിലെ ഇടിഞ്ഞുവീണത്. പുതുക്കാടുനിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് രക്ഷാ പ്രവര്‍ത്തനം തുടങ്ങിയത്. മൂന്നുപേര്‍ അകത്തു കുടുങ്ങിയെന്നും ആറു മണിയോടെയാണ് അപകടം ഉണ്ടായതെന്നും തൊഴിലാളികള്‍ പറഞ്ഞു. നാലു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നതായി തൊഴിലാളികള്‍ പറഞ്ഞു. ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് ദുരന്തം ഉണ്ടായത്.

കൊടകര ടൗണിലാണ് സംഭവം. രാഹുല്‍, അലിം, റൂബന്‍ എന്നീ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട 14 പേര്‍ക്ക് കാര്യമായ പരിക്കുകളില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൊഴിലാളികള്‍ ജോലിക്ക് പുറത്തേക്കിറങ്ങുന്ന സമയത്താണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് തൊഴിലാളികള്‍ കുടുങ്ങിയതെന്ന് കരുതുന്നു. ചെങ്കല്ലു കൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടര്‍ന്നാണ് തകര്‍ന്നത്.

40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ താഴത്തെ നിലയാണ് തകര്‍ന്നത്. കെട്ടിടത്തില്‍ താമസിച്ചിരുന്ന ഒന്‍പത് പേര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രാവിലെ ജോലിക്ക് പോകാനിരിക്കെയാണ് അപകടം. കൊല്‍ക്കൊത്ത സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.