പത്തനംതിട്ട: പാഞ്ഞെത്തിയ കാട്ടുപന്നി നിമിഷ നേരം കൊണ്ട് ഒരു പ്രദേശമാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഫാന്‍സി സ്റ്റോര്‍ ഇടിച്ചു തകര്‍ത്തു. ഓട്ടോറിക്ഷ ഡ്രൈവറെ ഇടിച്ച ശേഷം പാഞ്ഞു ചെന്ന് കാറിലും ഇടിച്ചു. തിരക്കേറിയ പാതയിലൂടെ നെട്ടോട്ടവും. കൊടുമണ്‍ ചന്ദനപ്പളളി ജങ്ഷനില്‍ ഇന്നലെ രാവിലെ 11 നാണ് കാട്ടുപന്നി വിളയാടിയത്.

സമീപത്തെ കൃഷിയിടത്തില്‍ നിന്നും തിരക്കേറിയ ഏഴംകുളം-കൈപ്പട്ടൂര്‍ റോഡില്‍ ഇറങ്ങിയ പന്നി ആദ്യം ഒരു ഓട്ടോറിക്ഷ ഡ്രൈവറെ ഇടിച്ചു. അദ്ദേഹം ഭയന്നോടിയതിന് പിന്നാലെ സമീപത്തെ മെഡിക്കല്‍ ലാബിന്റെ ചില്ലില്‍ ചെന്ന് ഇടിച്ചു. തുറക്കാതെ വന്നപ്പോള്‍ റോഡിലേക്ക് ചാടി ഓടിപ്പോകും വഴി ഒരു കാറില്‍ തട്ടി. പരിഭ്രാന്തിയിലായ പന്നി തൊട്ട് എതിര്‍വശത്തുള്ള അമ്മു ഫാന്‍സി സ്റ്റോറിന്റെ ചില്ലു തകര്‍ത്ത് ഉള്ളില്‍ കടന്നു. ഈ സമയം കടയില്‍ ആരുമുണ്ടായിരുന്നില്ല.

ഉടമ പത്തനംതിട്ടയില്‍ സാധനം എടുക്കാന്‍ പോയ ശേഷം മടങ്ങി കടയുടെ മുന്നില്‍ എത്തുമ്പോഴാണ് സംഭവം. ഉള്ളില്‍ കയറിയ പന്നിക്ക് പുറത്തേക്ക് പോകാന്‍ വഴി ലഭിക്കാതെ വന്നതോടെ മുന്നിലെ ചില്ലുകള്‍ തകര്‍ത്ത് റോഡിലേക്ക് ചാടുകയായിരുന്നു. ഇതിനിടെ കടയ്ക്കുള്ളില്‍ ഉണ്ടായിരുന്ന സാധനങ്ങളും തകര്‍ത്തു.

കൊടുമണ്‍ പഞ്ചായത്തിലുട നീളം കാട്ടുപന്നി ശല്യം രൂക്ഷമാണ്. പട്ടാപ്പകല്‍ പോലും ഇവയുടെ വിഹാരമാണ് നടക്കുന്നത്. നിരവധി യാത്രക്കാര്‍ക്ക് പന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.