നെടുമ്പാശ്ശേരി: കൊല്ലത്ത് തേവലക്കര സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ അമ്മ സുജ നാട്ടിലെത്തി. രാവിലെ ഒന്‍പതരയോടെയാണ് സുജ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇവര്‍ എത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിക്ക് കുവൈത്തിലേക്ക് തിരിച്ച് രാത്രി എത്തിച്ചേര്‍ന്നു. ശേഷം പുലര്‍ച്ചെ 01.15ന് കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ പുറപ്പെടുകയായിരുന്നു. ഒന്‍പത് മണിയോടെ തന്നെ വിമാനം നെടുമ്പാശേരിയിലെത്തി.

സുജയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ഇളയ മകനും അടുത്ത ബന്ധുക്കളുമാണ് പോയിരുന്നത്. വിമാനത്താവളത്തിന് പുറത്ത് വൈകാരിക നിമിഷങ്ങളായിരുന്നു ഉണ്ടായിരുന്നത്. പുറത്തിറങ്ങിയ സുജ ഇളയ മകനെ ചേര്‍ത്തു നിര്‍ത്തി പൊട്ടിക്കരഞ്ഞു. മിഥുന്റെ മൃതദേഹം രാവിലെ പത്ത് മണിക്ക് തേവലക്കര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. 12ന് വീട്ടിലെത്തിച്ച് വൈകുന്നേരത്തോടെയായിരിക്കും വീട്ടു വളപ്പില്‍ സംസ്‌കരിക്കുക.

കഴിഞ്ഞ ദിവസമാണ്, തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്‌കൂളിലെത്തി കളിക്കുന്നതിനിടെ, സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. ഇരുമ്പ് ഷീറ്റിട്ട ഷെഡിന് മുകളിലാണ് ചെരുപ്പ് വീണത്. ഇത് എടുക്കാന്‍ വേണ്ടി മുകളിലേക്ക് കയറി.

ഷീറ്റിനു മുകളില്‍ ബെഞ്ചിട്ടു. അതിനിടെ തെന്നിയപ്പോള്‍ വീഴാതിരിക്കാന്‍ വേണ്ടി കൈ നീട്ടിയപ്പോള്‍ തൊട്ടടുത്ത വീട്ടിലേക്ക് പോകുന്ന വൈദ്യുതി ലൈനില്‍ കൈ തട്ടുകയായിരുന്നു. ഷോക്കേറ്റത് കണ്ട് ഓടിയെത്തിയ അധ്യാപകര്‍ ട്രാന്‍സ്‌ഫോമര്‍ ഓഫ് ചെയ്തശേഷം, മിഥുനെ താഴെയിറക്കി. ഉടന്‍ തന്നെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മിഥുന്റെ മരണമുണ്ടാക്കിയ ദുഃഖത്തിലാണ് വിളന്തറ ഗ്രാമം മുഴുവന്‍. മിടുക്കനായി വിദ്യാര്‍ഥിയായിരുന്നു മിഥുന്‍. കാല്‍പ്പന്തു കളിയില്‍ മിടുക്കനായ കുട്ടി. വീടിന്റെ തൊട്ടുമുന്നില്‍ തന്നെയായിരുന്നു മിഥുന്റെ കളിയിടം. ആ ഗ്രൗണ്ടില്‍ കൂട്ടുകാര്‍ക്കൊപ്പം പന്ത് തട്ടേണ്ടിയിരുന്നവനാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. അവന്റെ മരണം നിറച്ച ശൂന്യതയാണിവിടെ. ഈ ഗ്രൗണ്ടില്‍ നിന്നും ട്യൂഷന്‍ കഴിഞ്ഞ് സ്‌കൂളിലേക്ക് യാത്ര പറഞ്ഞ് പോയതായിരുന്നു മിഥുന്‍. ഇന്നലെ വരെ തല്ല് കൂടാനും കളിക്കാനും ഒരുമിച്ച് ഉണ്ടായിരുന്നവന്‍ ഇനി തിരിച്ചുവരില്ല.

തേവലക്കര സ്‌കൂളില്‍ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് നടക്കുക. ഇവിടെ നിന്നും ഉച്ചയോടെ വീട്ടിലെത്തുമെന്നാണ് വിവരം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം 12 മണിവരെ തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വിലാപയാത്രയായി വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ട് അഞ്ച് മണിക്ക് വിളന്തറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

മിഥുന്റെ മരണത്തില്‍ ഇന്നും വിവിധ സംഘടനകളുടെ പ്രതിഷേധം ഉണ്ടാകും. സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തിയ പ്രധാനാദ്ധ്യാപിക സുജയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കെഎസ്ഇബി അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്കെതിരെയും നടപടി ഉണ്ടാകും. കെഎസ്ഇബി പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ കുടുംബത്തിന് കൈമാറി.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഇന്ന് വൈകുന്നേരത്തോടെ കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തും. മാനേജ്മെന്റ് പ്രധാനാദ്ധ്യാപികയെ ബലിയാടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു എന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. സ്‌കൂളിന് കുറുകെയുള്ള വൈദ്യുതി ലൈന്‍ മാറ്റിസ്ഥാപിക്കാനുള്ള നടപടിയും ഉടന്‍ ആരംഭിക്കും.