- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പൊട്ടിത്തെറിയുണ്ടായത് ഉദ്ഘാടനം ചെയ്തിട്ട് കഴിഞ്ഞ ഒരു വര്‍ഷം മാത്രമായ ആത്യാഹിത വിഭാഗം കെട്ടിടത്തില്‍; അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്കീറ്റ് എന്ന് പ്രാഥമിക നിഗമനം; മതിയായ സുരക്ഷാ സംവിധാനമില്ല; സുരക്ഷാ നടപടികളില്‍ പരിശീലനം നേടിയ ജീവനക്കാരുമില്ല:കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷ സംബന്ധിച്ച് വീണ്ടും ആശങ്ക
കോഴിക്കോട്: നഗരത്തിലെ പ്രധാന ശുശ്രൂഷാ കേന്ദ്രമായ മെഡിക്കല്‍ കോളജിലെ സുരക്ഷാ സംവിധാനത്തെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയര്‍ന്നു. പുതിയതായുള്ള അത്യാഹിത വിഭാഗം കെട്ടിടത്തില്‍ യുപിഎസ് മുറിയില്‍ ഉണ്ടായ പൊട്ടിത്തെറിയാണ് ഇതിന് കാരണം. ഉദ്ഘാടനം കഴിഞ്ഞ് വെറും ഒരു വര്‍ഷമായ കെട്ടിടത്തിലാണ് അപകടം ഉണ്ടായത്.
ശക്തമായ ശബ്ദത്തിന്റെയും പുക ഉയരലിന്റെയും പിന്നാലെ റൂമില്‍ സര്‍വീസ് ചെയ്യാന്‍ വന്ന ജീവനക്കാര്‍ വലിയ ആശങ്ക പ്രകടിപ്പിച്ചു. യുപിഎസ് യൂണിറ്റിനുള്ളില്‍ ഉണ്ടായിരുന്ന പൊട്ടിത്തെറിയിന്റെ കാരണം വ്യക്തമല്ലെങ്കിലും ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണെന്ന പ്രാഥമിക നിഗമനം ഉയര്‍ന്നു. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
മതിയായ സുരക്ഷാ സംവിധാനമില്ലെന്നു മാത്രമല്ല, സുരക്ഷാ നടപടികളില്‍ പരിശീലനം നേടിയ ജീവനക്കാരില്ല എന്നതും കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ചെറിയ പുക ഉയര്‍ന്നപ്പോള്‍ തന്നെ യുപിഎസ് മുറിയുടെ വാതില്‍ ഓട്ടമാറ്റിക്കായി അടഞ്ഞു. ഇതു അടിച്ചു പൊട്ടിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ ശ്രമിച്ചു. തീ കെടുത്താനുള്ള ഉപകരണം കൃത്യമായി ഉപയോഗിക്കാനും അറിവുണ്ടായിരുന്നില്ലെന്നു ചില ജീവനക്കാര്‍ വ്യക്തമാക്കി. എമര്‍ജന്‍സി വാതിലുകള്‍ കെട്ടിപ്പൂട്ടി വച്ചിരിക്കുകയായിരുന്നെന്നും ചവിട്ടി തുറന്നാണ് രോഗിയെ പുറത്ത് എത്തിച്ചതെന്നും ചില ബന്ധുക്കളും ചൂണ്ടിക്കാട്ടിയിരുന്നു.
മെഡിക്കല്‍ കോളജ് പരിസരത്ത് ഫയര്‍ സ്റ്റേഷന്‍ തുടങ്ങാനുള്ള മുന്നൊരുക്കങ്ങള്‍ മുമ്പ് ഉണ്ടായിരുന്നെങ്കിലും കോളജ് ഭരണകൂടത്തിന്റെ സഹകരണക്കുറവാണ് പദ്ധതി തടസ്സപ്പെടാന്‍ കാരണമെന്ന് അഗ്‌നിരക്ഷാ വിഭാഗം ചൂണ്ടിക്കാട്ടുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും സ്ഥലമൊരുക്കിയില്ലെന്ന പരാതിയുമുണ്ട്. കേസ് സംബന്ധിച്ച യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വൈശാല്‍ കല്ലാട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. കേന്ദ്ര ഫണ്ടില്‍ നിര്‍മിച്ച കെട്ടിടം തന്നെ അപകടത്തിന്റെ കേന്ദ്രമായി മാറിയതോടെ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം.
പുതിയ കെട്ടിടത്തിലെ വയറിങ് സംബന്ധിച്ചും ചില പരാതികള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. പൊട്ടിത്തെറി ഉണ്ടാകുന്നതിനു മുന്‍പു കെട്ടിടത്തില്‍ വൈദ്യുതി തടസ്സം ഉണ്ടായിരുന്നുവെന്നും രോഗികളുടെ കൂട്ടിരിപ്പുകാര്‍ ചൂണ്ടിക്കാട്ടി. പൊട്ടിത്തെറിയുണ്ടായപ്പോള്‍ കെട്ടിടത്തിനുള്ളില്‍ 151 രോഗികള്‍ ഉണ്ടായിരുന്നു. ഇവരില്‍ 114 പേരെ മെഡിക്കല്‍ കോളജിലെ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റിയപ്പോള്‍, 37 പേരെ പുറത്തുള്ള ആശുപത്രികളിലേക്കാണ് മാറ്റിയത്. നിലവില്‍ അത്യാഹിത സേവനം കോഴിക്കോട്ടെ ബീച്ച് ആശുപത്രിയിലേക്കാണ് താല്‍ക്കാലികമായി മാറ്റിയിരിക്കുന്നത്. കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും അവിടേക്കു നിയോഗിച്ചിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വൈദ്യുതി വയറിങ്, ഫാള്‍സ് സീലിങ് എന്നിവ പൊതുമരാമത്ത് വിഭാഗം പരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ പരിശീലനവും മോക് ഡ്രില്ലുകളും ആവര്‍ത്തിച്ച് നടത്തും. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കപ്പെടാതെ നോക്കാനായി എല്ലാ ജീവനക്കാര്‍ക്കും അനിവാര്യമായും സുരക്ഷാ പരിശീലനം നല്‍കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ സംഭവത്തില്‍ നിന്ന് എത്രയും വേഗം പഠിച്ചുകൊണ്ട്, നിലവിലുള്ള സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയാണ് ഇനി മുഖ്യമേധാവികളുടെ പ്രധാന ലക്ഷ്യം.