കൊച്ചി: സൗരോർജം, ജലവൈദ്യുതി, താപവൈദ്യുതി, കാറ്റാടി, ആണവവൈദ്യുതി തുടങ്ങിയവയുടെ ഉത്പാദനത്തിന് തീരുവയോ ഡ്യൂട്ടിയോ ഏർപ്പെടുത്തരുതെന്ന കേന്ദ്രതീരുമാനം. ഇത് കേരളം അട്ടിമറിക്കുന്നത് വിവാദത്തിലാവുകയാണ്. സൗരോർജവൈദ്യുതി ഉത്പാദനത്തിനുൾപ്പെടെ എനർജി ഡ്യൂട്ടി ചുമത്തിയ കേരളത്തിന്റെ തീരുമാനം കേന്ദ്രനയത്തിന് വിരുദ്ധം. ഇതോടെ കേന്ദ്ര ഫണ്ടുകൾ ഇനി കിട്ടാനുള്ള സാധ്യതയാണ് കുറയുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ ആടി ഉലയുന്ന കേരളത്തിന് ഇത് വലിയ തിരിച്ചടിയാകും. ഇതോടെ പുരപ്പുറ സോളാർ പദ്ധതിയുടെ ലക്ഷ്യം തന്നെ തെറ്റുകയാണ്. സോളാർ വച്ചാലും ഉപഭോക്താവിന് ഗുണമുണ്ടാകാത്ത അവസ്ഥ.

നമ്മൾ ഉണ്ടാക്കി കെ എസ് ഇ ബിക്ക് നൽകുന്ന വൈദ്യുതിക്ക് നമ്മളിൽ നിന്നും എനർജി ഡ്യൂട്ടി വാങ്ങുകയാണ് കെ എസ് ഇ ബി. പക്ഷേ അവരുണ്ടാക്കി നമുക്ക് തരുന്ന വൈദ്യുതിക്ക് എനിർജി ഡ്യൂട്ടി നമുക്ക് തരുന്നതുമില്ലെന്നതാണ് വസ്തുത. രണ്ടു പേരും വൈദ്യുതി ഉണ്ടാക്കുമ്പോൾ ഒരാൾക്ക് മാത്രം എനർജി ഡ്യൂട്ടി ബാധകമാകുന്നത് എങ്ങനെയെന്ന ചോദ്യവും പ്രസക്തമാണ്. പണമുടക്കി സോളാർ സ്ഥാപിക്കുന്ന ഉപഭോക്താക്കളെ വെട്ടിലാക്കുന്നതാണ് ഈ തീരുമാനം,. ഇത് പുതിയ തലത്തിൽ ചർച്ചയായി മാറുമെന്ന് ഉറപ്പാണ്.

വൈദ്യുതി ഉത്പാദനത്തിന് ഡ്യൂട്ടി ചുമത്തരുതെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടും കേരളം ഡ്യൂട്ടിയിൽനിന്നു പിൻവാങ്ങിയില്ല. 2024-25 ബജറ്റിൽ യൂണിറ്റിന് 15 പൈസയായി ഡ്യൂട്ടി വർധിപ്പിച്ചു. ഏപ്രിൽമുതൽ ഇത് പ്രാബല്യത്തിൽവന്നു. ഇതോടെ പുരപ്പുറ സൗരോർജ ഉത്പാദകരുടെ ബിൽ തുക വർധിക്കുകയും ചെയ്തു. സോളാർ വൈദ്യുതി ഉൽപാദിപ്പിക്കുന്നവരിൽ നിന്ന് കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങൾ ഇതിനുവിരുദ്ധമായി തീരുവയും ഡ്യൂട്ടിയും സെസും പിരിക്കുന്നുണ്ട്. ഇത് ഒഴിവാക്കാൻ കേന്ദ്ര ഊർജമന്ത്രാലയം കഴിഞ്ഞവർഷം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നു. ഒക്ടോബറിൽ സർക്കുലറും പുറപ്പെടുവിച്ചു.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ രണ്ടാം പട്ടികയിലാണ് സംസ്ഥാനങ്ങൾക്ക് തീരുവയും ഡ്യൂട്ടിയും ചുമത്താനുള്ള അധികാരത്തെക്കുറിച്ച് പരാമർശിച്ചിട്ടുള്ളത്. വൈദ്യുതിയുടെ കാര്യത്തിൽ വൈദ്യുതി ഉപയോഗത്തിനും വിൽപ്പനയ്ക്കും മാത്രമേ സംസ്ഥാനത്തിന് ഡ്യൂട്ടിചുമത്താൻ അധികാരമുള്ളൂ. ഇതിൽ വൈദ്യുതി ഉത്പാദനത്തിനെക്കുറിച്ച് പരാമർശമില്ല. അതായത് ആരെങ്കിലും വൈദ്യുതി ഉൽപാദിപ്പിച്ചാൽ അതിന് തീരുവ ചുമത്തരുതെന്ന് സാരം. ഒരു സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ചിലപ്പോൾ ഉപയോഗിക്കുക മറ്റൊരു സംസ്ഥാനത്തായിരിക്കും. ഭരണഘടനപ്രകാരം ഒരു സംസ്ഥാനത്തിന് മറ്റൊരു സംസ്ഥാനത്തുനിന്നു തീരുവയോ ഡ്യൂട്ടിയോ പിരിക്കാൻ അധികാരമില്ല.

പുരപ്പുറ സൗരോർജ പദ്ധതിയിൽ ഉത്പാദകരുടെ എണ്ണം വർധിച്ചപ്പോൾ ഇത് അവസരമായിക്കണ്ട് അധികവരുമാനം ലഭിക്കാനായി തീരുവകൾ ഇടാക്കി. വൈദ്യുതി ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബി.ക്ക് നൽകുന്ന ഓൺഗ്രിഡ് ഉത്പാദക-ഉപയോക്താക്കൾക്ക് മാത്രമാണ് എനർജി ഡ്യൂട്ടി ബാധകം. കെ.എസ്.ഇ.ബി.യുമായി ബന്ധമില്ലാത്ത ഓഫ് ഗ്രിഡ് ഉത്പാദകർ ഡ്യൂട്ടി നൽകേണ്ടതില്ല. ഇതും ഇരട്ടത്താപ്പാണ്. എല്ലാം ഓഫ് ഗ്രിഡാക്കിയാൽ ഉപഭോക്താവിന് കോളടിക്കും. അല്ലാത്ത പക്ഷം നമ്മളുണ്ടാക്കുന്ന വൈദ്യുതിയിലൂടെ കെ എസ് ഇ ബിയിക്ക് ലാഭം പലവിധമാണ്.

കേന്ദ്രനയപ്രകാരം 2030-ഓടെ ആകെ ഉപയോഗത്തിന്റെ 50 ശതമാനം പുനരുപയോഗ ഊർജസ്രോതസ്സുകളിൽനിന്നാവണം വൈദ്യുതി ഉത്പാദനം. ഈ ലക്ഷ്യത്തിലെത്തണമെങ്കിൽ സൗരോർജ വൈദ്യുതി ഉത്പാദനം പരമാവധി പ്രോത്സാഹിപ്പിക്കണം. ഇതിനെയാണ് കേരളത്തിന്റെ പണ മോഹം തുരങ്കം വയ്ക്കുന്നത്. മുൻ ഡിജിപി ശ്രീലേഖ പങ്കുവച്ച പോസ്റ്റാണ് ഈ ചർച്ചകൾക്ക ആധാരം. സോളാർ വച്ചിട്ടും 10000 രൂപ പ്രതിമാസ ബിൽ കൊടുക്കേണ്ട സാഹചര്യമാണ് അവർ വിശദീകരിച്ചത്. ഇത് വ്യാപക ചർച്ചയുമായി. ഇതിനിടെയാണ് എൻർജി ഡ്യൂട്ടിയിലെ ചതിയും പുറത്തു വരുന്നത്.