തിരുവനന്തപുരം: കെഎസ്ഇബിയെ കുത്തുപാളയെടുപ്പിക്കുന്നതിൽ ആസൂത്രണമില്ലായ്മ വലിയ തോതിലുണ്ട്. ജീവനക്കാർക്ക് വാരിക്കോരി ശമ്പളം കൊടുക്കുന്നത് മുതൽ ബോർഡിൽ തോന്നിയതു പോലെ നടക്കുന്ന യൂണിയൻ പ്രവർത്തനവുമെല്ലാം വെല്ലുവിളികളാണ്. കടുത്ത വേനൽകാലത്ത് കാര്യങ്ങൾ മുൻകൂട്ടി കാണാതെ നടത്തുന്ന പരിപാടികളാണ് ബോർഡിന് ഇരട്ടി നഷ്ടം സമ്മാനിക്കുന്നത്.

ആസൂത്രണമില്ലാതെയും റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെയും വേനൽക്കാലത്ത് കെ.എസ്.ഇ.ബി. ഉണ്ടാക്കിയ വൈദ്യുതി വാങ്ങൽക്കരാർ വൻബാധ്യത ആകുന്ന അവസ്ഥയാണ്. ദിവസേന ഏകദേശം നാലുകോടി രൂപയാണ് കെ.എസ്.ഇ.ബി.ക്ക് നഷ്ടമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കരാർ പൂർത്തിയാകുമ്പോഴേക്കും 200 കോടിയാവും. ഈ ബാധ്യത ജനം വൈദ്യുതിബില്ലിലൂടെ നൽകേണ്ടിവരും.

9.60 രൂപ നിരക്കിൽ ദിവസം ഒരുകോടി യൂണിറ്റാണ് മെയ്‌ 12 മുതൽ വാങ്ങിത്തുടങ്ങിയത്. ദിവസേന ചെലവ് 10 കോടി. മഴപെയ്തതോടെ ഉപഭോഗം കുറഞ്ഞിട്ടും ജൂൺ 30 വരെ കരാർപ്രകാരം കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്നതാണ് നഷ്ടമുണ്ടാക്കുന്നത്. വൈദ്യുതി മിച്ചമായതോടെ, നാലരമുതൽ അഞ്ചു രൂപയ്ക്കു വരെ നേരത്തേ കിട്ടിക്കൊണ്ടിരുന്ന, കേന്ദ്ര നിലയങ്ങളിൽനിന്നുള്ള ഏകദേശം 50 ലക്ഷം യൂണിറ്റ് ഉപയോഗിക്കാതെ സറണ്ടർ ചെയ്യുകയാണ്. ഇത് ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫിക്‌സഡ് ചാർജ് നൽകണം. ഇങ്ങനെയുണ്ടാകുന്ന നഷ്ടമാണ് ദിവസം നാലുകോടി.

വേനൽക്കാലത്തെ അധിക ഉപഭോഗം നേരിടാൻ കെ.എസ്.ഇ.ബി. മുൻകൂട്ടി ആസൂത്രണംചെയ്തിരുന്നില്ല. ഉഷ്ണതരംഗ സാഹചര്യമുണ്ടായപ്പോൾ ദിവസം ശരാശരി മൂന്നുകോടി യൂണിറ്റ് അധികം വേണ്ടിവന്നു. ഇതോടെ അങ്കലാപ്പിലായ ബോർഡ് വൈദ്യുതിനിയന്ത്രണം ഒഴിവാക്കാൻ അടിയന്തര വിപണിയിൽ നിന്ന് യൂണിറ്റിന് 9.60 രൂപ നിരക്കിൽ വാങ്ങാൻ കരാറുണ്ടാക്കി. കേരളത്തിലെത്തുമ്പോൾ 10 രൂപയാവും. അടിയന്തരവിപണിയിൽ വൻവില നൽകേണ്ടതിനാൽ ആവശ്യമുള്ളപ്പോൾ മാത്രം വാങ്ങുന്നതാണ് പതിവ്. കെ.എസ്.ഇ.ബി. ചെയ്തത് ജൂൺ 30 വരെ കരാറുണ്ടാക്കുകയായിരുന്നു. അതുവരെ വാങ്ങിയേപറ്റൂ. ജൂണിൽ മഴപെയ്യുമെന്ന് അറിയാമായിരുന്നിട്ടും ഇങ്ങനെ കരാർ ഉണ്ടാക്കിയതാണ് വിചിത്രം.

സർക്കാരിന്റെ വാക്കാലുള്ള അനുമതിയോടെയാണ് ഈ കരാർ. വൈദ്യുതിവാങ്ങൽക്കരാറുകൾ റെഗുലേറ്ററി കമ്മിഷനെ അറിയിക്കണം. അടിയന്തര സാഹചര്യത്തിൽ അനുമതിയില്ലാതെ വാങ്ങേണ്ടിവന്നാൽ പിന്നീടത് കമ്മിഷനെ അറിയിച്ച് അംഗീകാരം നേടണം. എന്നാൽ, ഈ കരാറിനെപ്പറ്റി കമ്മിഷനെ ഇതുവരെ അറിയിച്ചിട്ടില്ല.

നേരത്തെ അദാനിയടക്കം മൂന്ന് കമ്പനികളിൽനിന്ന് ഹ്രസ്വകാല കരാറിൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെ.എസ്.ഇ.ബി നീക്കം വിവാദമായിരുന്നു. വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം വർധിക്കുന്ന സാഹചര്യത്തിൽ കരാർ അംഗീകരിക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യത്തിൽ റഗുലേറ്ററി കമ്മീഷൻ വിയോഗിച്ചിരുന്നു.

ഏപ്രിൽ, മെയ്‌ മാസങ്ങളിൽ ലോഡ്‌ഷെഡിങ് ഒഴിവാക്കുന്നതിന് ഇത്തരം ഹ്രസ്വകാല കരാറിലൂടെ കൂടുതൽ വൈദ്യുതി വാങ്ങലല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നായിരുന്നു കെ.എസ്.ഇ.ബി പ്രതിനിധികൾ വാദിച്ചത്. വിമർശനവം ഉയർന്നതോടെ നേരത്തെ റദ്ദാക്കിയ നാല് ദീർഘകാല കരാറുകൾ പുനഃസ്ഥാപിച്ചിരുന്നു.