- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡ്രൈവർമാരോട് മന്ത്രി ഗണേശ് കുമാറിന് പറയാനുള്ളത്
തിരുവനന്തപുരം: മത്സരയോട്ടം നടത്തിയും വേഗം കൂട്ടിയും കെഎസ്ആർടിസി ബസ് ഓടിക്കരുതെന്ന് നിർദ്ദേശിച്ച് ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാർ.ഗതാഗത വകുപ്പ് മന്ത്രിയുടെ വീഡിയോ പരമ്പരയുടെ രണ്ടാം ഭാഗത്തിൽ ഡ്രൈവർ വിഭാഗം ജീവനക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുകയായിരുന്നു മന്ത്രി. മദ്യപാന പരിശോധന തുടങ്ങിയ ശേഷം കെ എസ് ആർ ടി സിയിൽ അപകടം കുറഞ്ഞുവെന്നും ഗണേശ് കുമാർ പറയുന്നു.
യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിക്കരുത്. അവരാണ് യഥാർഥ യജമാനന്മാർ. സമയം പാലിക്കണം. സമയത്തിന് വണ്ടി സ്റ്റേഷനിൽ നിന്ന് എടുത്തെന്നും സമയത്ത് വണ്ടി സ്റ്റേഷനിൽ എത്തിയെന്നും ഉറപ്പാക്കണം. ചെറുവാഹനങ്ങൾ കാണുമ്പോൾ കൂടുതൽ ശ്രദ്ധയോടെ വാഹനം ഓടിക്കണം. പ്രൈവറ്റ് ബസുമായി മത്സരത്തിന് പോകരുത്. റോഡിൽ സമാന്തരമായി വാഹനം നിർത്തണം. റോഡിൽ ആര് കൈ കാണിച്ചാലും നിർത്തി കൊടുക്കണമെന്നും കെഎസ്ആർടിസി ഡ്രൈവർമാരോട് ഗണേശ് കുമാർ വിശദീകരിച്ചു.
ഡ്രൈവർമാരോട് മന്ത്രി ഗണേശിന് പറയാനുള്ളത്
'കെഎസ്ആർടിസി ഡ്രൈവർമാർ അച്ചടക്കം പാലിക്കണം. കെഎസ്ആർടിസി എല്ലാ കാലത്തും അപകടങ്ങൾ ഉണ്ടാക്കുന്നു എന്ന ആരോപണമുണ്ട്. ഓരോ ദിവസവും നാലായിരത്തോളം കെഎസ്ആർടിസി ബസുകളാണ് റോഡിൽ ഇറങ്ങുന്നത്. അതുകൊണ്ട് അപകടങ്ങൾ ഉണ്ടാവുമ്പോൾ അതിൽ കെഎസ്ആർടിസിയുടെ പങ്ക് കൂടുതലായിരിക്കും. ഇത് കുറയ്ക്കാൻ ശ്രമിക്കണം. അടുത്തിടെയായി മദ്യപിച്ച് വാഹനം ഓടിക്കേണ്ട എന്ന നിലപാട് മാനേജ്മെന്റ് എടുക്കുകയും സിഎംഡിയുടെ നിർദ്ദേശപ്രകാരം മദ്യപിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്ത ശേഷം വളരെയധികം അപകടങ്ങൾ കുറഞ്ഞിട്ടുണ്ട്.
നേരത്തെ ഒരാഴ്ച ഏഴും ആറും അപകടമരണങ്ങളാണ് കെഎസ്ആർടിസി മൂലം സംഭവിച്ചിരുന്നത്. ഇത് ഒന്നും രണ്ടുമായി കുറയ്ക്കാൻ സാധിച്ചു. സ്വിഫ്റ്റ് ബസ് ഓടിക്കുന്നത് ചെറുപ്പക്കാരാണ്. മറ്റു കെഎസ്ആർടിസി ബസ് ഡ്രൈവരുടെ അത്രയും അനുഭവ സമ്പത്ത് കുറവാണ്. അതുകൊണ്ട് കുറച്ചും കൂടി ശ്രദ്ധിക്കണം.'- മന്ത്രി ഓർമ്മപ്പെടുത്തി. കെഎസ്ആർടിസി ബസിന്റെ യജമാനൻ, അത് സിഎംഡിയും മന്ത്രിയും ഒന്നുമല്ല. യാത്രക്കാരാണ് കെഎസ്ആർടിസിയുടെ യജമാനന്മാർ. അവരെ ഭയപ്പെടുത്തുന്ന രീതിയിൽ വണ്ടി ഓടിക്കരുത്.
സമയം പാലിക്കണം. സമയത്തിന് വണ്ടി സ്റ്റേഷനിൽ നിന്ന് എടുക്കുക. സമയത്തിന് വണ്ടി സ്റ്റേഷനിൽ എത്തിക്കുക. സമയത്തിന് ഇറങ്ങി സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയും എന്ന് അറിഞ്ഞാൽ യാത്രക്കാർ കെഎസ്ആർടിസിയെ കൂടുതലായി ആശ്രയിക്കും. ചെറുവാഹനങ്ങൾ കാണുമ്പോൾ കൂടുതൽ ശ്രദ്ധയോടെ ഓടിക്കുക. ചെറു വാഹനങ്ങൾ മുട്ടിയാൽ വലിയ വാഹനങ്ങൾക്ക് ഒന്നും സംഭവിക്കില്ല. എന്നാൽ ചെറുവാഹനങ്ങൾക്ക് അങ്ങനെയല്ല. സ്‌കൂട്ടറിൽ സർക്കസ് കാണിക്കുന്നവരെ കണ്ടാൽ അവരെ വിട്ടേക്ക്. അവരെ ക്ഷമിച്ച് വിട്ടേക്ക്. നിങ്ങൾ കുറച്ചുംകൂടി പക്വത കാണിക്കണം.
പ്രൈവറ്റ് ബസുമായി മത്സരത്തിന് പോകേണ്ട. അങ്ങനെ മത്സരത്തിന് പോകുമ്പോൾ പലപ്പോഴും റോഡരികിൽ നിൽക്കുന്ന നിരപരാധിയായ വ്യക്തികളുടെ ജീവനാണ് ഭീഷണിയാവുന്നത്. കെഎസ്ആർടിസി ബസായാലും പ്രൈവറ്റ് ബസായാലും വാഹനം നിർത്തുമ്പോൾ പരമാവധി ഇടതുവശം ചേർത്തുനിർത്താൻ ശ്രദ്ധിക്കണം. എതിർവശത്ത് നിന്നു വരുന്ന ബസുമായി സമാന്തരമായി ബസ് നിർത്താൻ പാടില്ല. ചിലപ്പോൾ സ്റ്റോപ്പ് ആയിരിക്കാം. കുറച്ചു മുന്നോട്ട് മാറ്റി നിർത്തുക. സമാന്തരമായി വാഹനം നിർത്തുന്നത് മറ്റു വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറും. ഇത് ഗതാഗതക്കുരുക്കിന് കാരണമാകും. മുന്നിൽ കൊണ്ടുപോയി ബസ് നിർത്തുന്നത് പ്രൈവറ്റ് ബസുകാരുടെ ഒരു രീതിയാണ്. മറ്റുള്ള വാഹനങ്ങൾ കയറി പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. മറ്റുള്ളവർക്കും റോഡിൽ യാത്ര ചെയ്യാൻ അവകാശമുണ്ട്. റോഡിന്റെ നടുവിൽ ഒരു കാരണവശാലും വാഹനം നിർത്തരുത്.
'ഫോണിൽ സംസാരിച്ച് കൊണ്ട് വാഹനം ഓടിക്കരുത്. വണ്ടി ഓടിക്കുമ്പോൾ ഒരു കാരണവശാലും മൊബൈൽ ഉപയോഗിക്കാൻ പാടില്ല. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവും. ഒരേ റൂട്ടിലേക്ക് വരിവരിയായി വണ്ടി ഓടിച്ച് പോകരുത്. കാണുന്ന ആളുകൾക്ക് അത് പരിഹാസമാകും. മുന്നിൽ അതേ റൂട്ടിൽ ഓടുന്ന ബസ് ഉണ്ടെങ്കിൽ വേഗം കുറച്ച് വരിവരിയായി പോകുന്നത് ഒഴിവാക്കുക. വരിവരിയായി ബസ് ഓടുന്നത് നഷ്ടം കൂട്ടാൻ ഇടയാക്കും. നാട്ടുകാരും പറയും. കാലിയായി ബസ് ഓടിക്കുന്നു എന്ന്. വെറുതെയല്ല ഇവർ നഷ്ടത്തിലായത് എന്ന് പറഞ്ഞ് പരിഹസിക്കും.
ബസിൽ ആളുകൾ കയറി എന്ന് ഉറപ്പാക്കിയ ശേഷം വണ്ടിയെടുക്കുക. കൈ കാണിച്ചാൽ വണ്ടി നിർത്തി കൊടുക്കണം. വണ്ടി നിർത്തി ആളെ കയറ്റിയാലെ കളക്ഷൻ കിട്ടൂ. ആക്സിലേറ്ററിൽ കൂടുതൽ കാല് കൊടുത്ത് ഡീസൽ അമിതമായി കത്തിച്ചുകളയുന്നത് ഒഴിവാക്കണം. പരമാവധി മൈലേജ് കിട്ടുന്ന രീതിയിൽ വേണം വണ്ടിയോടിക്കാൻ.'- മന്ത്രി വിശദീകരിച്ചു.