- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്നൊരു 'കുംഭമേള' ദിവസം തലവര മാറിയ അവളുടെ ജീവിതം; കട തിണ്ണകളിലിരുന്ന് വെറും നൂറ് രൂപയ്ക്ക് മാല വിറ്റുകൊണ്ടിരുന്ന ആ വെള്ളിക്കണ്ണി; കണ്ണുകൾ കൊണ്ടുള്ള നോട്ടവും ചിരിയും ക്യാമറയിൽ പതിഞ്ഞതും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ അടക്കം തിളങ്ങി; പിന്നീട് അതിവേഗം ജനമനസ്സുകളിൽ; ഇന്ന് ലക്ഷങ്ങൾ പ്രതിഫലമുള്ള നടിയായി ഉയരങ്ങളിൽ; ഇത് ഇന്ത്യൻ 'മൊണാലിസ'യുടെ കഥ
ഡൽഹി: 2025ലെ കുംഭമേളയിൽ മാല വിറ്റ് ഉപജീവനം നടത്തിയിരുന്ന മോനി ബോൺസ്‌ലെ, അഥവാ മൊണാലിസ, ഇപ്പോൾ തെലുങ്ക് ചലച്ചിത്ര ലോകത്തേക്ക് കടക്കുന്നു. ക്യാമറക്കണ്ണുകളിൽ പതിഞ്ഞതിലൂടെ രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട മൊണാലിസ, ഒരു കാലത്ത് 100 രൂപയ്ക്ക് മാലകൾ വിറ്റ് ജീവിച്ചിരുന്നെങ്കിൽ, ഇന്ന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അഭിനേത്രിയായി മാറിയിരിക്കുകയാണ്.
'ലൈഫ്' എന്ന് പേരിട്ടിരിക്കുന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മൊണാലിസയുടെ അരങ്ങേറ്റം. ഈ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നവംബറിൽ നടന്നിരുന്നു. 2026-ൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സായി ചരൺ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനുവാണ്.
ഹിന്ദി ആൽബങ്ങളിലൂടെയാണ് മൊണാലിസ അഭിനയ ജീവിതം ആരംഭിച്ചത്. തുടർന്ന് ഏതാനും സിനിമകളിലും താരം കരാർ ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ, പി.കെ. ബിനു വർഗ്ഗീസ് സംവിധാനം ചെയ്യുന്ന 'നാഗമ്മ' എന്ന മലയാള ചിത്രത്തിൽ കൈലാഷിന്റെ നായികയായും മൊണാലിസ അഭിനയിക്കുന്നുണ്ട്. ഒരു പുതിയ ആൽബം ജനുവരി 5-ന് റിലീസ് ചെയ്യാനും ഒരുങ്ങുകയാണ്.
തെലുങ്ക് സിനിമയിലെ അരങ്ങേറ്റം തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായമാണെന്ന് മൊണാലിസ പറഞ്ഞു. "എന്റെ ജീവിതത്തിൽ പുതിയൊരു അധ്യായം ആരംഭിക്കുന്നതിന്റെ ത്രില്ലിലാണ് ഞാൻ. ഉടൻ തന്നെ ഞാൻ തെലുങ്ക് പഠിക്കും. പ്രേക്ഷകരുമായി സംവദിക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യും," ലോഞ്ചിനിടെ താരം വ്യക്തമാക്കി.
ഒരു ആൽബത്തിന് ഒന്നോ രണ്ടോ ലക്ഷം രൂപ വരെയാണ് ഇന്ന് മൊണാലിസയുടെ പ്രതിഫലം. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസയെ കുംഭമേളയിൽ വെച്ച് മാധ്യമങ്ങൾ 'ബ്രൗൺ ബ്യൂട്ടി' എന്ന് വിശേഷിപ്പിച്ചിരുന്നു. സ്വന്തമായി ഒരു വീട് വയ്ക്കണമെന്നതാണ് ഈ താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. മൊണാലിസയുടെ പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും വ്യാപകമായ അഭിനന്ദനങ്ങൾ നേടുകയും ചെയ്യുന്നുണ്ട്.
മൊണാലിസയുടെ കഥ
മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ രുദ്രാക്ഷമാല വില്‍ക്കാനെത്തിയ 16-കാരിയാണ് മോണി ബോസ്ലെ. മോണി ബോസ്ലെയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കണ്ണടച്ചുതുറക്കും വേഗത്തിലാണ് ഈ 16-കാരി വൈറലായത്. മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ 'മൊണാലിസ' എന്നാണ് വിശേഷിപ്പിച്ചത്. ചാരക്കണ്ണുകളും ചിരിയും സുന്ദരമാണെന്നും അഭിപ്രായങ്ങളുയര്‍ന്നു. 'ബ്രൗണ്‍ ബ്യൂട്ടി' എന്നും ഈ 16-കാരിയെ വിശേഷിപ്പിച്ചു.
സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ മോണി ബോസ്ലെയ്‌ക്കൊപ്പം ഫോട്ടോയെടുക്കാനും ഇവരുടെ ദൃശ്യം പകര്‍ത്താനും നിരവധി പേരാണ് ഇവരെ തിരഞ്ഞെത്തുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായ മാല വില്‍പ്പനയെയും ഈ ആരാധകശല്യം ബാധിച്ചു. മാല വില്‍ക്കുന്ന സ്റ്റാള്‍ മൊണാലിസയെ കാണാനെത്തുന്നവരെ കൊണ്ട് നിറഞ്ഞതോടെയാണ് കുടുംബം പൊറുതിമുട്ടിയത്. വരുന്നവരെല്ലാം മോണി ബോസ്ലെയുടെ ചിത്രം പകര്‍ത്താനാണ് ശ്രമിക്കുന്നത്.
അതിനിടെ, തന്നെ വളഞ്ഞ ആരാധകരില്‍നിന്ന് ഓടിരക്ഷപ്പെടുന്ന മോണി ബോസ്ലെയുടെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ചിത്രം പകര്‍ത്താനെത്തിയവരില്‍നിന്ന് രക്ഷപ്പെടാനായി പെണ്‍കുട്ടി മുഖവും തലയും ഷാള്‍ കൊണ്ട് മറക്കുന്നതും ഓടിരക്ഷപ്പെടുന്ന ഇവരെ കുടുംബാംഗങ്ങള്‍ സുരക്ഷിതയാക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം, മോണി ബോസ്ലെയെ കാണാനെത്തുന്നവരുടെ തിരക്കും ശല്യവും വര്‍ധിച്ചതോടെ പെണ്‍കുട്ടിയെ ഇവരുടെ അച്ഛന്‍ നാട്ടിലേക്ക് തിരിച്ചയതായും റിപ്പോര്‍ട്ടുകളുണ്ട്.




