പത്തനംതിട്ട: ഗൂഡ്രിക്കൽ വനമേഖലയിൽ കനത്ത മഴ. പമ്പ ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സംശയം. മലവെള്ളപ്പാച്ചിലിൽ പമ്പ ത്രിവേണി മുങ്ങി. വൈകിട്ട് ആറു മണിയോടെയാണ് മലവെള്ളം കുതിച്ചെത്തി ത്രിവേണി മുങ്ങിയത്.

കലങ്ങി മറിഞ്ഞു വരുന്ന വെള്ളമാണ് ഉരുൾപൊട്ടിയെന്ന സംശയം ഉയർത്തിയത്. ത്രിവേണി പാലവും മണൽപ്പുറവും വമ്പൻ കെട്ടിടങ്ങളും പൂർണമായി മുങ്ങി. ഈ നില തുടർന്നാൽ പമ്പ കര കവിഞ്ഞ് റാന്നി, ആറന്മുള മേഖലകൾ വെള്ളത്തിന് അടിയിലാകാൻ സാധ്യത ഉണ്ട്.

ഗവി പാതയിൽ മൂഴിയാറിന് സമീപം അരണമുടിയിൽ തുടർച്ചയായി മൂന്നാം തവണയും മണ്ണിടിച്ചിലുണ്ടായി.

കുമളിയിൽ നിന്ന് ഗവി വഴി പത്തനംതിട്ടയിലേക്കുള്ള കെഎസ്ആർടിസി ബസ് വനത്തിൽ കുടുങ്ങി. മൂഴിയാറിലേക്ക് പ്രവേശിക്കാൻ ഏതാനും കിലോമീറ്ററുകൾ മാത്രം ബാക്കിയുള്ള സ്ഥലത്താണ് മണ്ണിടിച്ചിൽ. ഇതോടെ ബസ് തിരികെ വണ്ടിപ്പെരിയാറിലേക്ക് മടങ്ങിയെന്നാണ് വിവരം.

സീതത്തോട് കക്കാട്ടാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.