കൊല്ലം: നടന്‍ കൊല്ലം തുളസിയുടെ വാക്കുകള്‍ വൈറാലാകുകയാണ്. അമ്മയുമായി ഗാന്ധി ഭവനില്‍ അഭയം തേടിയ ലൗലിയെന്ന നടിയുടെ കഥ സമൂഹം കണ്ണീരോടെയാണ് കേട്ടത്. മാതൃസ്‌നേഹത്തിന് വേണ്ടി ലൗലി ഉയര്‍ത്തുന്ന വികാരം കൊല്ലം തുളസിയും ഏറ്റെടുക്കുന്നു. ഭാര്യയും മക്കളും തന്നെ ഉപേക്ഷിച്ചുവെന്നും അവരാല്‍ തിരസ്‌കരിക്കപ്പെട്ട് ഒറ്റപ്പെട്ടു പോയപ്പോള്‍ ഗാന്ധി ഭവനില്‍ അഭയം തേടിയിരുന്നുവെന്ന് പറയുന്ന കൊല്ലം തുളസി, ലൗലി ബാബുവിന്റെ മാതൃകയും പുതു തലമുറയ്ക്ക് പറഞ്ഞു കൊടുക്കുകയാണ്. തന്റെ മകളിന്ന് ഓസ്‌ട്രേലിയയിലാണെന്നും ഒരു ഫോണ്‍ പോലും വിളിക്കില്ലെന്നും നടന്‍ കൊല്ലം തുളസി വേദനയോടെ പറഞ്ഞു. ഗാന്ധിഭവനിലെ പരിപാടിയിലായിരുന്നു ഈ പരാമര്‍ശങ്ങള്‍.

'പലര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്. ഞാന്‍ ഇവിടുത്തെ അന്തേവാസിയായിരുന്നു. എനിക്ക് അനാഥത്വം തോന്നിയപ്പോള്‍ ആറുമാസം ഇവിടെ വന്നു കിടന്നു ഞാന്‍. ഭാര്യയും മക്കളുമൊക്കെ എന്നെ ഉപേക്ഷിച്ചപ്പോള്‍, അവരാല്‍ തിരസ്‌കരിക്കപ്പെട്ടപ്പോള്‍ ഒറ്റപ്പെട്ട സമയത്താണ് ഞാന്‍ ഇവിടെ അഭയം തേടിയത്. ഒരു ആറ് മാസം ഇവിടെ ഉണ്ടായിരുന്നു. ഞാന്‍ ഓമനിച്ച് വളര്‍ത്തിയ മകള്‍ പോലും ഇന്ന് എനിക്ക് അന്യയാണ്. അവള്‍ വലിയ എഞ്ചിനീയര്‍ ആണ്. മരുമകന്‍ ഡോക്ടറാണ്. അവര്‍ ഓസ്ട്രേലിയയില്‍ സെറ്റില്‍ ആണ്. പക്ഷെ ഫോണില്‍ വിളിക്കുക പോലുമില്ല. അവര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവനാണ്. ഒരുപിടി നമുക്ക് വേണം. കാരണം ഏത് സമയത്ത് വേണമെങ്കിലും എന്തും സംഭവിക്കാം. ഏത് സമയത്ത് എന്ത് സംഭവിക്കുമെന്നും അറിയില്ല. ഇതെല്ലാം നമുക്കൊരു പാഠമാണ്', എന്നായിരുന്നു കൊല്ലം തുളസിയുടെ വാക്കുകള്‍.

'എന്റെ കൂടി അഭിനയിച്ച വലിയ നാടക നടിയാണ് ലൗലി. ഒരുപാട് ഒരുപാട് നാടകങ്ങളില്‍ അഭിനയിച്ച നടിയാണ്. ഒട്ടനവധി സംസ്ഥാന അവാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ട്. ഇപ്പോള്‍ അവര്‍ക്ക് ആരുമില്ല. സ്വന്തം അമ്മയുമായിട്ടാണ് ലൗലി ഇവിടെ വന്നത്. അവര്‍ക്ക് അവരുടെ അമ്മയെ വിട്ടുപിരിയാന്‍ വയ്യ. മാതൃ സ്‌നേഹം ആണല്ലോ ഏറ്റവും വലുത്. ഭര്‍ത്താവും മക്കളും പറഞ്ഞത് അമ്മയെ എവിടെ എങ്കിലും കൊണ്ട് കളയനാണ്. പക്ഷേ അതിന് ലൗലിക്ക് കഴിഞ്ഞില്ല. ബുദ്ധിമുട്ടായി, പ്രയാസങ്ങളായി, ദാരിദ്രമായി. ആയ കാലത്ത് ഉണ്ടാക്കിയതെല്ലാം കൊണ്ട് പിള്ളേരെ പഠിപ്പിച്ചു. അവരൊക്കെ ഇന്ന് സര്‍ക്കാര്‍ ഉദ്യോ?ഗസ്ഥരാണ്. ആ അവരിന്ന് ഗാന്ധി ഭവനില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇതാണ് മനുഷ്യന്റെ അവസ്ഥ', എന്നായിരുന്നു കൊല്ലം തുളസിയുടെ വാക്കുകള്‍.

രോഗിയായ അമ്മയെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടതോടെ ഗാന്ധിഭവനില്‍ അഭയംതേടിയ നടിയാണ് ലൗലി. പതിനെട്ടോളം സിനിമയില്‍ അഭിനയിച്ചിട്ടുള്ള ലൗലി ബാബുവാണ് വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ പ്രയാസപ്പെടുന്ന അമ്മയെ ചേര്‍ത്തുപിടിച്ച് പത്തനാപുരം ഗാന്ധിഭവനില്‍ കഴിയുന്നത്. അമ്മയ്ക്ക് കൂട്ടായി വീടുവിട്ടിറങ്ങിയപ്പോള്‍ ലൗലി മാറ്റിവച്ചത് തന്റെ ജീവിതംകൂടിയായിരുന്നു. ചേര്‍ത്തല എസ് എല്‍ പുരം കുറുപ്പ് പറമ്പില്‍ കുഞ്ഞമ്മ പോത്തനു (98)മായി മകള്‍ ലൗലി ബാബു ഗാന്ധിഭവനില്‍ എത്തിയത് കഴിഞ്ഞവര്‍ഷം ജൂലൈ 16നായിരുന്നു.

തന്റെ പതിനെട്ട് വയസ്സുമുതല്‍ നാടകാഭിനയം ജീവിതത്തിന്റെ ഭാഗമായിരുന്ന ലൗലി അമ്പതോളം നാടകങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കുഞ്ഞമ്മ പോത്തന്റെ ഏക മകളാണ് ലൗലി. അമ്മ രോഗക്കിടക്കയിലായതോടെ ഇവരെ ഉപേക്ഷിക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു. എന്നാല്‍, ഭര്‍ത്താവിന്റെ വാശിക്കുമുന്നില്‍ അമ്മയെ ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത ലൗലി ഇവരോടൊപ്പം വീടുവിട്ടിറങ്ങി. ഇതിന് വിലയായി നല്‍കേണ്ടിവന്നത് ഒരു കുടുംബജീവിതത്തോടൊപ്പം തന്റെ കരിയറുമായിരുന്നു. ദ ഗിഫ്റ്റ് ഓഫ് ഗോഡ് ആണ് ലൗലി ആദ്യം അഭിനയിച്ച സിനിമ.

നാല് പെണ്ണുങ്ങള്‍, ഭാഗ്യദേവത, മേരിക്കുണ്ടൊരു കുഞ്ഞാട്, തന്മാത്ര, പുതിയ മുഖം, പ്രണയം, വെനീസിലെ വ്യാപാരി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഭൂമിയാണ് നാട്ടിലുള്ളതെന്നും മരിച്ചാല്‍ ആ ഭൂമിയില്‍ അടക്കുമെന്നും ലൗലി പറയുന്നു.