കൊച്ചി: കേരള തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ 25 ഡിഗ്രിയോളം ചരിഞ്ഞ എംഎസ്എസി എല്‍സ ത്രീ എന്ന ചരക്കുകപ്പല്‍ അതീവ അപകടകരമായ അവസ്ഥയില്‍. ജീവനക്കാരെ രക്ഷിക്കുന്നതിനാണ് ഇപ്പോള്‍ കോസ്റ്റ് ഗാര്‍ഡ് മുന്‍ഗണന നല്‍കുന്നത്

ലൈബീരിയന്‍ പതാകയുളള കപ്പല്‍ വിഴിഞ്ഞത്ത് നിന്ന് മെയ് 23 നാണ് പുറപ്പെട്ടത്. തൂത്തുക്കുടിയില്‍നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തെത്തിയത്. 24 ന് കൊച്ചിയില്‍ എത്തേണ്ടതായിരുന്നു. ഉച്ചകഴിഞ്ഞ് 1.25 ഓടെ, എം എസ് സി കപ്പല്‍ അധികൃതര്‍ അടിയന്തര സഹായം തേടി ഇന്ത്യന്‍ അധികൃതരെ വിളിച്ചതായി തീരസംരക്ഷണസേന അറിയിച്ചു.

തീരസംരക്ഷണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കപ്പല്‍ ചരിഞ്ഞതിനെത്തുടര്‍ന്ന് ഒന്‍പത് ജീവനക്കാര്‍ ലൈഫ് ജാക്കറ്റുകളുമായി കടലിലേക്ക് ചാടി. ഇവരെ മറ്റൊരു ചരക്കുകപ്പല്‍ രക്ഷപ്പെടുത്തി. എന്നാല്‍, 15 ജീവനക്കാര്‍ ഇപ്പോഴും കപ്പലില്‍ തുടരുകയാണ്. തീരസംരക്ഷണ സേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്. തീരസംരക്ഷണ സേനയുടെ രണ്ട് കപ്പലുകള്‍ അപകടസ്ഥലത്തെത്തി. നാവികസേനയുടെ ഒരു കപ്പലും അപകടസ്ഥലത്തെത്തി. തീരസംരക്ഷണ സേനയുടെ ഡോര്‍ണിയര്‍ വിമാനവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്.



ഷിപ്പിങ് ഡിജി, കോസ്റ്റ് ഗാര്‍ഡുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ജീവ ഹാനിയും പരിസ്ഥിതി നാശവും ഉണ്ടാകാതിരിക്കാന്‍ സ്ഥിതിഗതികള്‍ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്ന് തീരസംരക്ഷണസേന അറിയിച്ചു.

കപ്പലിന്റെ കപ്പിത്താന്‍ റഷ്യാക്കാരനാണ്. 20 ഫിലിപ്പിനോകളും രണ്ട് യുക്രൈന്‍കാരും, ഒരു ജോര്‍ജിയക്കാരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

കടലിലേക്ക് കാര്‍ഗോ വീണു; ജാഗ്രതാ നിര്‍ദ്ദേശം

ചരിഞ്ഞ കപ്പലില്‍നിന്നു കുറച്ച് കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണതോടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അപകടകരമായ വസ്തുക്കളാണ് കണ്ടെയ്നറുകളില്‍ ഉള്ളതെന്നാണ് വിവരം.

കപ്പലില്‍ നിന്ന് മറൈന്‍ ഗ്യാസ് ഓയില്‍(എംജിഒ), വെരി ലോ സള്‍ഫര്‍ ഫ്യുയല്‍ ഓയില്‍ (വിഎല്‍എസ്എഫ്ഒ) എന്നിവ ചോര്‍ന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വടക്കന്‍ കേരളത്തിന്റെ തീരത്തേക്ക് കണ്ടെയ്നറുകള്‍ ഒഴുകിയെത്താന്‍ സാധ്യതയുണ്ടെന്നും കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.

ജനങ്ങള്‍ ഒരു കാരണവശാലും കണ്ടെയ്നറുകളില്‍ തൊടരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തീരദേശ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംശയകരമായ വസ്തുക്കള്‍ കേരള തീരത്ത് കണ്ടാല്‍ ജനങ്ങള്‍ സ്പര്‍ശിക്കരുതെന്നും വിവരം പൊലീസിലോ 112ലോ അറിയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

68 വരെ കണ്ടെയ്നറുകളാണ് കടലിലേക്കു വീണതെന്നാണ് വിവരം. കണ്ടെയ്നറുകള്‍ വടക്കന്‍ കേരള തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അപകടം ഉണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും കടല്‍തീരത്ത് എണ്ണപ്പാട കണ്ടാല്‍ സ്പര്‍ശിക്കരുതെന്നും അധികൃതര്‍ അറിയിച്ചു. കോസ്റ്റുഗാര്‍ഡില്‍ നിന്നാണ് ഇത്തരത്തിലൊരു വിവരം ലഭിച്ചതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


കണ്ടെയ്നറുകള്‍ തുറന്ന് പരിശോധിച്ചാല്‍ മാത്രമേ ഉള്ളിലുള്ള വസ്തുക്കളെ സംബന്ധിച്ച് വ്യക്തത വരൂവെന്നാണ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചിട്ടുള്ളത്. വടക്കന്‍ കേരളത്തിന്റെ തീരത്താണ് ഈ കണ്ടെയ്‌നറുകള്‍ അടിയാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് അറിയിച്ചു.

കാലവര്‍ഷാരംഭത്തെ തുടര്‍ന്ന് അതിരൂക്ഷമായ കടല്‍ക്ഷോഭത്തില്‍പെട്ടാണ് കപ്പല്‍ അപകടത്തില്‍പെട്ടതെന്നാണ് വിവരം. തീരദേശത്തേക്ക് ഒഴുകി വരുന്ന വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ 112 - ല്‍ അറിയിക്കണമെന്നാണ് അറിയിപ്പ്. തീരദേശ പൊലീസ് കേരളാ തീരത്തെ സ്ഥലങ്ങളില്‍ മൈക്കിലൂടെ അനൗണ്‍സ്മെന്റ് നടത്തി ജാഗ്രത പാലിക്കാന്‍ അറിയിക്കും.