ഗ്വാട്ടിമാല സിറ്റി: ചരിത്രാന്വേഷകര്‍ക്ക് ഏറെ ആവേശം പകരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഗ്വാട്ടിമാലയിലെ കൊടുങ്കാട്ടില്‍ ഈയിടെ കണ്ടെത്തിയത് മൂവായിരം വര്‍ഷം പഴക്കമുള്ള ഒരു മഹാനഗരമാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. പതിനാറ് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് ഈ നഗരത്തിനുള്ളത്. ഇവിടെ കണ്ടെത്തിയ സ്തൂപങ്ങളും പിരമിഡുകളും എല്ലാം തന്നെ സൂചിപ്പിക്കുന്നത് മധ്യ അമേരിക്കയിലെ പ്രാചീനമായ മായന്‍ സംസ്‌ക്കാരത്തെയാണ്.

ലോസ് അബുലോസ് എന്ന് വിളിക്കപ്പെടുന്ന ഈ നഗരം ബിസി 800 വരെ പഴക്കമുള്ളതാണെന്നാണ് കരുതപ്പെടുന്നത്. മധ്യ അമേരിക്കയിലെ തദ്ദേശീയ ജനതയുടെ പുരാതന നാഗരികതയായ മായന്മാര്‍ ഇവിടെ താമസിച്ചിരുന്നു എന്നാണ് ഗ്വാട്ടിമാലന്‍ സാംസ്‌കാരിക മന്ത്രാലയത്തിലെ വിദഗ്ധര്‍ പറയുന്നത്. പിരമിഡുകളുടെയും സ്മാരകങ്ങളുടെയും സാന്നിധ്യം സൂചിപ്പിക്കുന്നത് നരബലികള്‍ ഇവിടെ നടന്നിരിക്കാം എന്നാണ്. ബിസി 2600-ല്‍ ആരംഭിച്ച മായന്‍ നാഗരികത മധ്യ, തെക്കേ അമേരിക്കയില്‍ ഏകദേശം മൂവായിരം വര്‍ഷത്തോളം അഭിവൃദ്ധി പ്രാപിച്ചിരുന്നു. എ.ഡി 250 നും 900 നും ഇടയില്‍ ഈ സംസ്‌ക്കാരം ഏറ്റവും ഉന്നതിയില്‍ എത്തിയിരുന്നു.




ഇന്നത്തെ തെക്കന്‍ മെക്സിക്കോ, ഗ്വാട്ടിമാല, ബെലീസ്, എല്‍ സാല്‍വഡോര്‍, ഹോണ്ടുറാസ് എന്നിവയുടെ ചില ഭാഗങ്ങള്‍ മായന്മാര്‍ കൈവശപ്പെടുത്തിയിരുന്നു. എന്നാല്‍ എ.ഡി ആയിരം ആയപ്പോഴേക്കും ഈ നാഗരികത ഇപ്പോഴും നിഗൂഡമായ സാഹചര്യങ്ങളില്‍ തകര്‍ന്ന് പോയിരുന്നു. വരള്‍ച്ച സൃഷ്ടിച്ച കാര്‍ഷിക പ്രതിസന്ധി ആയിരിക്കാം ഇതിന് കാരണമായതെന്നാണ് കരുതപ്പെടുന്നത്.







ഗ്വാട്ടിമാലയിലെ ഉക്സക്റ്റൂണില്‍ നിന്ന് ഏകദേശം 13 മൈല്‍ അകലെയുള്ള ഈ നഗരം സ്ഥിതി ചെയ്യുന്നത്. മനുഷ്യന് സമാനമായ രീതിയിലുളള രണ്ട് ശില്‍പ്പങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. പുരാതന മായന്‍മാര്‍ വിഗ്രഹാരാധാനയില്‍ വിശ്വസിച്ചിരുന്നവര്‍ ആയിരുന്നു എന്നും അവയ്ക്ക് മുന്നില്‍ ഇവര്‍ പാടുകയും ആടുകയും രക്തം അര്‍പ്പിക്കുകയും ചെയ്തിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.




മഴയും ഫലഭൂയിഷ്ഠമായ വയലേലകളും ലഭിക്കാനായി അവര്‍ നരബലി നടത്തുമായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. പലപ്പോഴും വളരെ ചെറുപ്പക്കാരായ വ്യക്തികളെയാണ് ഇവര്‍ ബലി നല്‍കുമായിരുന്നത് എന്നതിന്റെ ചില സൂചനകളും ലഭിച്ചിരുന്നു. അമേരിക്കയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ ലേസര്‍ സംവിധാനം ഉപയോഗിച്ചാണ് ഇവിടെ പര്യവേഷണം നടത്തുന്നത്. ഒരു ബലിപീഠവും ഇവര്‍ കണ്ടെത്തിയിരുന്നു.