കൊല്ലം: വലിയത്ത് ആശുപത്രിയില്‍ കാഷ്വാലിറ്റിയില്‍ ചികിത്സക്ക് എത്തിയപ്പോള്‍ തുടങ്ങിയ പരിചയമാണ് ഇപ്പോള്‍ മൈനാഗപ്പള്ളിയിലെ മദ്യലഹരിയിലെ അപകടത്തിലേക്ക് എത്തിയത്. ചില ക്രിമനല്‍ കേസുകളില്‍ പ്രതിയാണ് അജ്മല്‍ എന്നാണ് പുറത്തുവരുന്ന വിവരം. യുവാവുമായി ഡോക്ടര്‍ അടുത്തത് വളരെ അടുപ്പത്തിലാണ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനയാണ് ശ്രീക്കുട്ടി. കഴിഞ്ഞ ദിവസം ഇരുവരും ചേര്‍ന്ന് ഒരു സുഹൃത്തിന്റെ വീട്ടില്‍ ഓണം ആഘോഷിക്കാന്‍ പോകുകയായിരുന്നു. ഓണം ആഘോഷിക്കാന്‍ മദ്യപിച്ച ഇരുവരും ആഘോഷം കഴിഞ്ഞ് മടങ്ങിയപ്പോള്‍ വാഹനത്തില്‍ വെച്ചും മദ്യപിച്ചെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇതിന് ശേഷമാണ് ആനൂര്‍കാവിലെ വാഹനാപകടം വരുത്തിവെക്കുന്നതും. ഇടിയേറ്റ് വീണയാളെ അവഗണിച്ചു കാറുമായ കുതച്ചതും.

അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണ്. ശ്രീക്കുട്ടിയെയും കേസില്‍ പ്രതി ചേര്‍ക്കും. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പിടികൂടിയത്.

ഇന്നലെ വൈകിട്ടാണ് സ്‌കൂട്ടറില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളും ബന്ധു ഫൗസിയയും

അപകടത്തില്‍പ്പെട്ടത്. വളവുതിരിഞ്ഞു വന്ന കാര്‍ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു. നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ട് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഫൗസിയ ചികിത്സയിലാണ്.

നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ കാര്‍ നിര്‍ത്തി അജ്മല്‍ ഓടിരക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടറെ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. അജ്മല്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് നിഗമനം. ഇയാള്‍ ലഹരിമരുന്ന് കേസില്‍ അടക്കം ഉള്‍പ്പെട്ടയാളാണെന്നും പൊലീസ് അറിയിച്ചു. വാഹനമിടിച്ച് വീണ സ്ത്രീ വണ്ടിക്ക് അടിയില്‍ കിടക്കുന്നുണ്ടെന്ന് വിളിച്ച് പറഞ്ഞിട്ടും ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ഇടയിലൂടെ അജ്മല്‍ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറയുന്നു.

കുതിച്ച് പാഞ്ഞ വാഹനം 300 മീറ്റര്‍ അകലെ വെച്ച് മറ്റൊരു വാഹനത്തെ ഇടിക്കാന്‍ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോള്‍ മതിലിടിച്ച് തകര്‍ത്തു. മുന്നോട്ട് മറ്റ് രണ്ട് വാഹനങ്ങളെയും ഇടിച്ചു. കരുനാഗപ്പളളിയില്‍ വെച്ച് പോസ്റ്റില്‍ ഇടിച്ച് വാഹനം നിന്നതോടെ യുവാവും യുവതിയും പുറത്തേക്കിറങ്ങിയോടി. യുവാവ് മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടു. യുവതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഇവിടെവെച്ചാണ് നാട്ടുകാര്‍ യുവതിയെ പിടികൂടിയത്.

വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അജ്മലിനൊപ്പമുണ്ടായിരുന്നത് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്നു. അപകടം നടന്നതിന് പിന്നാലെ വണ്ടിയിലുണ്ടായ വനിതാ ഡോക്ടറാണ് പെട്ടന്ന് വണ്ടിയെടുക്കൂ എന്ന് ആക്രോശിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. ഒരു സുഹൃത്തിന്റെ വീട്ടില്‍ മദ്യപാനം കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ആക്രമികുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്നാണ് പ്രതി അജ്മലിന്റെ മൊഴി. അജമലിന് ലഹരി വസ്തു വിറ്റതിന് നേരെത്തെയും കേസുണ്ട്.

പഞ്ഞിപുല്ലും വിളയില്‍ കുഞ്ഞുമോള്‍ (47) ആണ് അതിദാരുണമായ സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 10.30-ഓടെയാണ് മരിച്ചത്. അപകടത്തില്‍ കുഞ്ഞുമോള്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരി ഫൗസി(30)ക്കും പരിക്കേറ്റു.

കടയില്‍നിന്ന് സാധനം വാങ്ങി സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് കുഞ്ഞുമോളെയും സഹോദരിയെയും അമിതവേഗതയില്‍ കരുനാഗപ്പള്ളി ഭാഗത്തുനിന്ന് വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആദ്യം കാറിന് മുകളിലേക്കും പിന്നാലെ റോഡിലേക്കും വീണ കുഞ്ഞുമോളുടെ നെഞ്ചിലൂടെ പിന്നീട് കാര്‍ കയറ്റിയിറക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ കാര്‍ മുന്നോട്ടെടുക്കരുത് എന്ന് ഉറക്കെ പറഞ്ഞിട്ടും കാര്‍ മുന്നോട്ടെടുക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നു. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും കുഞ്ഞുമോളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് നൗഷാദിനൊപ്പം വീടിനടുത്ത് സ്റ്റേഷനറി കട നടത്തുകയാണ് കുഞ്ഞുമോള്‍.