- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മലയാലപ്പുഴയിൽ എല്ലാം നിയമപരമോ?
പത്തനംതിട്ട: ദേശാഭിമാനി ദിനപത്രത്തിന്റെ വാർഷിക വരിക്കാരാൻ മടിച്ചതിന് ആറു വനിതകൾ ചേർന്ന് നടത്തുന്ന കുടുംബശ്രീ സംരംഭം അടച്ചു പൂട്ടാൻ നിർദ്ദേശം വിവാദത്തിൽ. പാർട്ടി നേതൃത്വത്തിന്റെ സമ്മർദം മൂലം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നിർദ്ദേശം നൽകിയെന്ന് വനിതാ സംരംഭകർ ആരോപിക്കുന്നു. ഈ വിവരം നിഷേധിച്ചിരിക്കുകയാണ് ഡിടിപിസി അധികൃതർ. പത്തു വർഷത്തിലധികമായി പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭമാണ് ഇന്നലെ പ്രവർത്തനം നിർത്തിയത്.
കോവിഡ് കാലത്ത് അടക്കം നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മലയാലപ്പുഴയിലെ മൗണ്ട് ഇൻ കഫേക്കാണ് പുട്ട് വീണത്. പത്ത് കുടുംബശ്രീ പ്രവർത്തകർ ചേർന്ന് പത്ത് വർഷം മുൻപ് ആരംഭിച്ച കുടുംബശ്രീ സംരംഭം മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അടച്ച് പൂട്ടാൻ നിർദ്ദേശം നൽകുകയായിരുന്നുവെന്നാണ് ആക്ഷേപം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മലയാലപ്പുഴയിലുള്ള അമ്നിറ്റി സെന്ററിലാണ് മൗണ്ട് ഇൻ
കഫേ പ്രവർത്തിച്ചിരുന്നത്. ഇതേ രീതിയിൽ ആറന്മുള, വടശേരിക്കര, കുളനട എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന അമ്നിറ്റി സെന്ററുകൾ കാടു പിടിച്ച് നാശത്തിന്റെ വക്കിലാണ്.
നിലവിൽ വരുമാനമുള്ള മലയാലപ്പുഴയിലെ അമ്നിറ്റി സെന്റർ നഷ്ടത്തിലാണെന്ന ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ പ്രവർത്തകർ ഉപജീവനത്തിനായി നടത്തിവന്ന സംരംഭം അടച്ചു പൂട്ടുന്നത്. കുടുംബശ്രീയുടെ എല്ലാ പ്രവർത്തനങ്ങൾക്കും സജീവ സഹകരണം നൽകിയ മൗണ്ട് ഇൻ കഫേ പ്രവർത്തകർ കോവിഡ് കാലത്ത് പ്രദേശത്തെ വീടുകളിൽ ഭക്ഷണ വിതരണം നടത്തിയതടക്കമുള്ള പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. 2014 ൽ ജില്ലയിലെ ഏറ്റവും നല്ല സി.ഡി.എസ് ആയി തെരഞ്ഞെടുക്കപ്പെട്ട ഈ കുടുംബശ്രീ ഗ്രൂപ്പിന്റെ വിജയഗാഥ കൈരളിയും ദേശാഭിമാനിയുമടക്കം റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
കുടുംബശ്രീയുടെ നാടക ട്രൂപ്പായ രംഗശ്രീയുടെ പരിശീലനത്തിനടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയിരുന്നതും മൗണ്ട് ഇൻ കഫേ പ്രവർത്തകരാണ്. കുടുംബശ്രീയുടെ പ്രവർത്തനം പഠിക്കാൻ ഝാർഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ഉഗാണ്ട, അമേരിക്ക, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമടക്കം നിരവധി പഠന സംഘങ്ങളും ആശ്രയിച്ചിരുന്ന ഈ കുടുംബശ്രീ സംരംഭം അടച്ച് പുട്ടുമ്പോൾ ജില്ലാ മിഷൻ കാഴ്‌ച്ചക്കാരാണ്. 10 വർഷക്കാലമായി ദേശാഭിമാനി പത്രം വരുത്തുന്നുണ്ടായിരുന്നു.
എന്നാൽ, ഈ അടുത്ത കാലത്ത് ഓരോ അംഗങ്ങളും ഓരോ പത്രം വീതം വരുത്തണം എന്ന ആവശ്യം നിരസിച്ചതാണ് തങ്ങൾക്ക് വിനയായതെന്നാണ് കുടുംബശ്രീ പ്രവർത്തകർ കരുതുന്നത്. ലോണെടുത്ത് വാങ്ങിച്ച എ.സി അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗശൂന്യമാവുകയും ലോണിന്റെ തിരിച്ചടവ് മുടങ്ങുകയും ചെയ്യുമെന്നുള്ള ആശങ്കയിലാണ് കുടുംബശ്രീ സംരംഭകർ. എന്നാൽ ആരോപണം ഡി.ടി.പി.സി തള്ളി. പത്ത് വർഷമായി ഒരേ സംരംഭകർക്ക് നൽകുന്നതിൽ ഓഡിറ്റിൽ പ്രശ്നം വന്നു, ഇതോടെ നിയമപരമായി ടെണ്ടർ വിളിച്ച് മറ്റ് ആളുകൾക്ക് നൽകുകയായിരുന്നുവെന്നാണ് വിശദീകരണം.
സമരം ചെയ്യുമെന്ന് കോൺഗ്രസ്
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള മലയാലപ്പുഴ അമിനിറ്റി സെന്ററിൽ പത്ത് വർഷമായി പ്രവർത്തിച്ചു കൊണ്ടിരുന്ന കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഹോട്ടൽ സരംഭകരെ മുന്നറിയിപ്പില്ലാതെ ഒഴിപ്പിച്ചതിനെതിരേ സമരം നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചു.
ഹോട്ടലിൽ ഇപ്പോൾ ഒരു ദേശാഭിമാനി പത്രം ഉള്ളത് പോരാതെ ഓരോ അംഗങ്ങളും ഒരു വർഷത്തേക്ക് പത്രത്തിന്റെ വരിക്കാരാകണമെന്നും തുക മുൻകൂട്ടി അടക്കണമെന്നും പ്രാദേശിക സിപിഎം നേതാവ് ഹോട്ടലിൽ എത്തി ആവശ്യപ്പെട്ടെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണം അതിന് സാധിക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് ഇങ്ങനെ അധികൃതരെക്കൊണ്ട് ഇത്രയും വേഗം നടപടി ക്രമങ്ങളുടെ പേര് പറഞ്ഞ് തങ്ങളെ ഇറക്കി വിട്ടതെന്നും ഇങ്ങനെ ചെയ്യുമെന്ന് പ്രാദേശിക നേതാക്കൾ വരിക്കാരെ ചേർക്കാൻ വന്ന ദിവസം ഭീഷണി മുഴക്കിയിരുന്നതായും ഹോട്ടൽ നടത്തിപ്പുകാരായിരുന്ന കുടുംബശ്രീ വനിതകൾ പറഞ്ഞു.
മലയാലപ്പുഴ ടൂറിസം അമിനിറ്റി സെന്ററിൽ വർഷങ്ങളായി ഹോട്ടൽ സംരംഭം നടത്തിക്കൊണ്ടിരുന്ന കോൺഗ്രസ് അനുഭാവികളായ കുടുംബശ്രീ വനിതകളെ ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിക്കാരായില്ല എന്നതിന്റെ പേരിൽ മറ്റ് കാരണ ങ്ങൾ കൂടാതെ രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ ഒഴിപ്പിച്ച നടപടി പുനഃപരിശോധിച്ച് അത് തുടരുവാൻ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് എന്നിവർ ജില്ലാ കുടുംബശ്രീ മിഷൻ,ഡി.റ്റി. പി.സി അധികൃതരോട് ആവശ്യപ്പെട്ടു.
ഇടതുപക്ഷ ഭരണത്തിലുള്ള മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും സിപിഎം നേതാക്കളും ഭരണത്തിന്റെ തണലിൽ സ്വജന പക്ഷപാതവും രാഷ്ട്രീയ വിവേചനവും കാട്ടുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് കുടുംബശ്രീ വനിതാ സംരംഭകരോട് കാട്ടിയതെന്നും ഇതിനെതിരെ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.