അടിമാലി: ഉത്തരാഖണ്ഡിലെ ജോഷിമഠ് ഗരുഡകൊടുമുടി കയറുന്നതിനിടയില്‍ ശ്വാസതടസ്സത്തെത്തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. അടിമാലി കമ്പിളിക്കണ്ടം പൂവത്തിങ്കല്‍ (മുക്കിറ്റിയില്‍) മോഹനന്റെ മകന്‍ അമല്‍ മോഹനാണ് (35) കഴിഞ്ഞ ദിവസം മരിച്ചത്. 27നു പുലര്‍ച്ചെ കേരളത്തില്‍നിന്നുള്ള രണ്ട് പേര്‍ ഉള്‍പ്പെടെ നാലംഗ സംഘം ചാമോലി ജില്ലയിലെ ജോഷിമഠ് ഗരുഡ കൊടുമുടി കയറുന്നതിനി് അമലിന് ശ്വാസതടസ്സമുണ്ടാകുക ആയിരുന്നു. സംഭവസ്ഥലത്തു തന്നെ അമല്‍ മരിച്ചു.

ഇതിന്റെ ഭാഗമായി, കേദാര്‍നാഥില്‍നിന്ന് മൃതദേഹം ഇന്നലെ ഉച്ചയോടെ ഹെലികോപ്റ്ററില്‍ ജോഷിമഠ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. എംബാം ചെയ്ത മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ച് വിമാനമാര്‍ഗം ഇന്നു വൈകിട്ടോടെ വീട്ടില്‍ എത്തിക്കും. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഇടപ്പെട്ടിട്ടുണ്ടെന്ന് നോര്‍ക്ക സിഇഒ അജിത് കോളശേരി അറിയിച്ചു. നോര്‍ക്കയുടെ ഡല്‍ഹിയിലുള്ള എന്‍ആര്‍കെ ഡവലപ്‌മെന്റ് ഓഫിസറാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കഴിഞ്ഞ 20നാണ് അമല്‍, കൊല്ലത്തുള്ള സുഹൃത്ത് വിഷ്ണു, ഗുജറാത്ത് സ്വദേശികളായ യുവാക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന നാലംഗ സംഘം ഉത്തരാഖണ്ഡില്‍ എത്തി കൊടുമുടി കയറിയത്. ഇതിനിടെ അമലിന് ശ്വസതടസ്സത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ വിവരം വിഷ്ണുവാണ് അധികൃതരെ അറിയിച്ചത്. മോഹനന്‍പരേതയായ ചന്ദ്രിക ദമ്പതികളുടെ മകനാണ് അമല്‍. സഹോദരങ്ങള്‍: അരുണ്‍, അപര്‍ണ.