കൊച്ചി: കേരള കലാമണ്ഡലത്തിന്റെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നത് രാഷ്ട്രീയ ഇടപെടലുകളും സാമ്പത്തിക ഞെരുക്കവുമാണെന്ന് കലാമണ്ഡലം ചാന്‍സലറും പ്രശസ്ത നര്‍ത്തകിയുമായ മല്ലികാ സാരാഭായ്. കലാമണ്ഡലത്തെ ഒരു അന്താരാഷ്ട്ര പെര്‍ഫോര്‍മിംഗ് ആര്‍ട്സ് കേന്ദ്രമാക്കി മാറ്റാന്‍ ആഗ്രഹമുണ്ടെങ്കിലും, രാഷ്ട്രീയ പ്രമുഖരുടെ ഇഷ്ടക്കാരായ കഴിവില്ലാത്ത ജീവനക്കാരെ നിയമിക്കുന്നത് വികസനത്തിന് തടസ്സമാകുന്നതായി അവര്‍ തുറന്നടിച്ചു. ദേശീയപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വിഷയങ്ങളില്‍ മല്ലികാ സാരാഭായ് നിലപാട് വ്യക്തമാക്കിയത്.

കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയായി ഉയര്‍ത്തപ്പെട്ടപ്പോള്‍, ക്ലാര്‍ക്കുമാരായിരുന്ന പലരും ഉയര്‍ന്ന പദവികളിലേക്ക് എത്തിയെന്നും, വൈസ് ചാന്‍സലറും രജിസ്ട്രാറെയും ഒഴികെ മറ്റാര്‍ക്കും ഇംഗ്ലീഷില്‍ ഇ-മെയില്‍ അയക്കാന്‍ പോലും അറിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പരിഗണന മാത്രം വെച്ച് കഴിവില്ലാത്തവരെ നിയമിക്കുന്നതിനെ അവര്‍ വിമര്‍ശിച്ചു. മോശമെന്നു കണ്ടാല്‍ അവരെ പുറത്താക്കാനും കഴിയില്ല. ഇത്തരത്തില്‍ പാര്‍ട്ടിക്കാരെ കുത്തിനിറയ്ക്കാനാണ് ലക്ഷ്യമെങ്കില്‍, അത്യാവശ്യം കഴിവുള്ളവരെയെങ്കിലും നിയമിച്ചു കൂടേ?. കുറഞ്ഞത് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനറിയുന്ന, കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയുന്നവരെയെങ്കിലും നിയമിക്കണം. അക്കൗണ്ട്സ് മേധാവിക്ക് സര്‍ക്കാര്‍, യൂണിവേഴ്സിറ്റി നിയമങ്ങള്‍ എന്നിവയെക്കുറിച്ച് അറിവുണ്ടെങ്കില്‍ മാത്രമേ സ്ഥാപനം പ്രവര്‍ത്തിക്കൂയെന്ന് മല്ലികാ സാരാഭായ് പറഞ്ഞു.

രാഷ്ട്രീയമായി നിയമിക്കപ്പെടുന്നതിനാല്‍, ചിലര്‍ 200 ദിവസം ജോലി ചെയ്തില്ലെങ്കിലും അവരെ പുറത്താക്കാന്‍ കഴിയില്ല എന്ന മനോഭാവം പ്രകടിപ്പിക്കുന്നവരുണ്ട്. സാമ്പത്തികമാണ് കലാമണ്ഡലം നേരിടുന്ന മറ്റൊരു പ്രശ്നം. വിദേശ, ഇന്ത്യന്‍ സര്‍വകലാശാലകളുമായി സഖ്യമുണ്ടാക്കാനും കഥകളി, കൂടിയാട്ടം സ്‌കൂള്‍ എന്നതിനപ്പുറം മുന്നോട്ട് പോകാനും ഞങ്ങള്‍ പദ്ധതിയിടുന്നു. എന്നാല്‍ ശമ്പളത്തിനായി പോരാടുകയും അടുത്ത ഗ്രാന്റിനെ കുറിച്ച് വിഷമിക്കുകയും ചെയ്യുമ്പോള്‍ ശ്രദ്ധ മാറുന്നു. കലാമണ്ഡലം ബദല്‍ ഫണ്ടുകള്‍ കണ്ടെത്തണമെന്നും സര്‍ക്കാരിനെ ആശ്രയിക്കുന്നത് നിര്‍ത്തണമെന്നുമാണ് രണ്ടുമാസം മുമ്പ് ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞതെന്നും മല്ലികാ സാരാഭായ് പറഞ്ഞു.