ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയില്‍ കഴിഞ്ഞ പത്ത് ദിവസമായി കാണാതായ ആളെ തോളറ്റം വരെ ചെളിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത് വിസ്മയമാകുന്നു. വാലന്റൈന്‍സ് ദിനത്തിലാണ് 36 കാരനായ ആന്‍ഡ്രൂ ഗിഡ്ഡന്‍സിനെ അവസാനമായി പലരും കണ്ടിരുന്നത്.പിന്നീട് ഇദ്ദേഹം 10 ദിവസത്തോളം അപ്രത്യക്ഷനായിരുന്നു. ഈ മാസം 23 ന് മെല്‍റോസിന് കിഴക്കുള്ള ഒരു മണല്‍ പ്ലാന്റായ വള്‍ക്കന്‍ മെറ്റീരിയല്‍സ് കമ്പനിയില്‍ നിന്നാണ് ഗിഡ്ഡന്‍സിനെ രക്ഷപ്പെടുത്തിയത്.

ഒരു കുഴിക്ക് സമീപം തോളറ്റം വരെ ചെളിയില്‍ കിടക്കുന്ന നിലയിലാണ് ഇയാളെ കണ്ടത്തിയത്. ദിവസങ്ങളായി ഭക്ഷണമോ വെള്ളമോ ഇല്ലാതെ അദ്ദേഹം ചെളിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അതേസമയം പ്രദേശം തണുത്തുറഞ്ഞ താപനിലയിലായിരുന്നു എന്നാണ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫേസ്ബുക്കിലെ ഒരു പോസ്റ്റില്‍ പറഞ്ഞത്. നേരത്തേ അദ്ദേഹത്തിന്റെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

ഗിഡന്‍സ് കുറേ നാളുകളായി കടുത്ത വിഷാദത്തിലായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഏകദേശം മൂന്ന് മണിക്കൂറോളം സമയമെടുത്താണ് അദ്ദേഹത്തെ രക്ഷാപ്രവര്‍ത്തകര്‍ ചെളിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഗിഡന്‍സിന്റെ മാനസികാരോഗ്യം കാരണം, ഇപ്പോള്‍ കുറ്റങ്ങളൊന്നും അധികൃതര്‍ പരിഗണിക്കുന്നില്ല.

ശാരീരികമായും മാനസികമായും അദ്ദേഹത്തിന് തന്റെ ദുരിതത്തില്‍ നിന്ന് കരകയറാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഗിഡ്ഡന്റെ അമ്മായി ജീന്നി സ്മിത്ത് കാര്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചത് ആന്‍ഡ്രൂവിനെ ജീവനോടെ കണ്ടെത്തി. ശനിയാഴ്ച മുതല്‍ അദ്ദേഹം എവിടെയോ കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന് മാത്രമാണ് നമുക്കറിയാവുന്നത്. അദ്ദേഹത്തിന്റെ നില ഗുരുതരമാണ് എന്നും അവര്‍ പറഞ്ഞു.

'നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് എല്ലാവര്‍ക്കും നന്ദി മരുമകനെ കണ്ടെത്തിയതിന് ദൈവത്തിന് നന്ദി. ഒരു ദിവസം കൂടി കഴിഞ്ഞാല്‍ നമുക്ക് ഇത്രയും ഭാഗ്യമുണ്ടാകുമായിരുന്നില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.