തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി പ്രത്യേക അന്വേഷകസംഘം നടത്തിയ തെളിവെടുപ്പിലും പീഡനാരോപണം സമ്മതിക്കാതെ രാഹുല്‍. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ പ്രകാരം തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലില്‍ മാങ്കൂട്ടത്തിലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കനത്ത പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് രാവിലെ ആറ് മണിയോടെ വന്‍ കനത്ത സുരക്ഷയിലാണ് മാങ്കൂട്ടത്തിലിനെ എത്തിച്ചത്.

408-ാം നമ്പര്‍ മുറിയിലാണ് കോണ്‍ഗ്രസ് എംഎല്‍എയുമായി പരിശോധന നടത്തിയത്. 2024 ഏപ്രില്‍ എട്ടിന് ഈ ഹോട്ടല്‍മുറിയില്‍വെച്ച് മാങ്കൂട്ടത്തില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അതിജീവിതയുടെ പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ചോദ്യംചെയ്യലില്‍ യുവതിയുമായി ഹോട്ടലില്‍ വന്ന കാര്യം മാങ്കൂട്ടത്തില്‍ സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് എത്തിയതെന്നായിരുന്നു വിശദീകരണം. എന്നാല്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ മറുപടി നല്‍കിയില്ല. രാഹുല്‍ ബി ആര്‍ എന്ന പേരിലാണ് മുറിയെടുത്തത്. പിടിച്ചെടുത്ത ഫോണുകളുടെ പാസ്‌വേഡ് നല്‍കാന്‍ മാങ്കൂട്ടത്തില്‍ തയ്യാറായിട്ടില്ല.

ലാപ്‌ടോപ്പ് എവിടെ എന്നതും വെളിപ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസ് നേതാവുമായി പാലക്കാട്ടും വടകരയിലും പരിശോധന നടത്തിയേക്കും. ആവശ്യമെങ്കില്‍ അടൂരിലെ മാങ്കൂട്ടത്തിലിന്റെ വീട്ടിലും പരിശോധന നടത്തും. വടകരയില്‍ പരിശോധന നടത്തുന്നതിന് പിന്നില്‍ ചില ലക്ഷ്യവുമുണ്ട്. ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ മാങ്കൂട്ടത്തിലിനെ മൂന്നുദിവസത്തേക്കാണ് എസ്ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 16ലേക്ക് മാറ്റിയിട്ടുണ്ട്.