അടൂര്‍: മണ്ണടി മുടിപ്പുര ദേവീക്ഷേത്രത്തില്‍ വെടിമരുന്നിന് തീപിടിച്ച് ജീവനക്കാരന് പൊളളലേറ്റു. സാരമായ പരുക്കേറ്റ ജീവനക്കാരനെ ഓട്ടോറിക്ഷയില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മണ്ണടി മുളമൂട്ടില്‍ അരവിന്ദാക്ഷന്‍ പിള്ളയ്ക്കാണ് പൊളളലേറ്റത്. ഇന്നലെ രാവിലെ 11 നാണ് സംഭവം. കര്‍ക്കിടകം ഒന്നിനോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ വെടിവഴിപാട് നടക്കുന്നതിനിടെയാണ് സംഭവം.

വയറ്റത്തും കൈയ്ക്കും കാലിനുമാണ് പരുക്ക്. സാരമായി പൊളളലേറ്റിട്ടുണ്ട്. മണ്ണടി മുടിപ്പുര ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികളുടെ നേതൃത്വത്തിലാണ് പൊള്ളലേറ്റ അരവിന്ദാക്ഷനെ ആശുപത്രിയില്‍ എത്തിച്ചത്. എല്ലാ വിശേഷദിവസങ്ങളിലും ക്ഷേത്രത്തില്‍ വെടിവഴിപാടുണ്ട്. അരവിന്ദാക്ഷന്‍ പിള്ളയാണ് ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ചെയ്യുന്നത്. ഇദ്ദേഹത്തിന് പൊള്ളലേറ്റ വിവരം അറിഞ്ഞതിന് പിന്നാലെ സിപിഎം ഏരിയാ നേതാവ് സ്ഥലത്ത് വന്നു. അപകടം നടന്ന സ്ഥലം കഴുകി വൃത്തിയാക്കി തെളിവുകള്‍ നശിപ്പിച്ചു.

ഏനാത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് പ്രദേശം. കേസെടുക്കരുതെന്ന് കര്‍ശന നിര്‍ദേശം പോലീസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് സ്ഥലത്തെ എസ്എന്‍ഡിപി ഭാരവാഹികള്‍ ഇന്ന് അടൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കും.