തിരുവനന്തപുരം: ഹൈദരാബാദിലെ നാഷണല്‍ പോലീസ് അക്കാദമി ഓഫീസിലെ സുപ്രണ്ടിന്റെ മകന്‍. ആ അച്ഛന്‍ ആഗ്രഹിച്ചത് മകന്‍ ഐപിഎസുകാരനാകണമെന്നതാണ്. അച്ഛന്റെ ആഗ്രഹം പോലെ മകന്‍ പോലീസ് കുപ്പായമിട്ടു. സാധാരണ പോലിസ്‌കാര്‍ക്കൊപ്പം റോഡില്‍ ഇറങ്ങാന്‍ മടിയില്ലാത്ത അവരുടെ പ്രശ്‌നങ്ങളില്‍ വലിപ്പം ചെറുപ്പം നോക്കാതെ ഇടപെട്ട് ഐപിഎസുകാര്‍ക്കിടയില്‍ വ്യത്യസ്തനായി. ഡിജിപി റാങ്കിന് തൊട്ടടുത്താണ് ഈ ചെങ്ങന്നൂര്‍ സ്വദേശി. അതിനിടെയിലാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവി മനോജ് എബ്രഹാമിന് കിട്ടുന്നത്. വെല്ലുവിളികളെ ഏറ്റെടുക്കുന്നതില്‍ പ്രത്യേക ചാതുര്യം മനോജ് എബ്രഹാമിനുണ്ട്. അതില്‍ വിശ്വാസമര്‍പ്പിച്ചാണ് ഈ വിവാദ കാലത്ത് പോലീസിലെ താക്കോല്‍ സ്ഥാനം മനോജ് എബ്രഹാമിന് പിണറായി വിജയന്‍ നല്‍കുന്നത്.

ഡിസംബര്‍ 1,1999 കണ്ണൂര്‍ ഈസ്റ്റ് മൊകേരി യുപി സ്‌കൂളിലെ അധ്യാപകനായിരുന്ന യുവ മോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ജയകൃഷ്ണന്‍ മാസ്റ്ററെ സിപിഎം അനുഭാവികള്‍ ചേര്‍ന്ന് ക്ലാസ് റൂമില്‍ വച്ചു കുട്ടികള്‍ നോക്കി നില്‍ക്കെ വെട്ടി കൊന്നു. തുടര്‍ന്നു കണ്ണൂര്‍ അടിമുടി വെട്ടിന്റെയും കൊലപാതകത്തിന്റെയും വിളനിലമായി മാറി. കണൂരില്‍ ആകെ ക്രമസമാധാനം തര്‍ന്നു. എന്തു ചെയ്യണം എന്ന് കേരളം ഭരിച്ച സാക്ഷാല്‍ ഇകെ നായനാര്‍ക്കും അറിയില്ലായിരുന്നു. എങ്ങനേയും കണ്ണൂരിനെ നേരെയാക്കണം. ഈ ദൗത്യം മുഖ്യമന്ത്രി നായനാര്‍ ഏല്‍പ്പിച്ചത് മനോജ് എബ്രഹാം എന്ന ചെറുപ്പക്കാരനെയായിരുന്നു. അങ്ങനെ കണ്ണൂര്‍ അദ്യമായി ശാന്തതയിലേക്ക് എത്തി. ഈ മനോജ എബ്രഹാമാണ് കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളാ പോലീസിലെ ക്രമസമാധാന ചുമതലയിലേക്ക് എത്തുന്നത്. ഇനി ഏഴു കൊല്ലം സര്‍വ്വീസുണ്ട്. അടുത്ത പോലീസ് മേധാവിയാകാനും കൂടുതല്‍ സാധ്യത മനോജ് എബ്രഹാമിനാണ്. അങ്ങനെ എങ്ങില്‍ കേരളാ പോലീസില്‍ ഇനിയുള്ള ഏഴു കൊല്ലം മനോജ് എബ്രഹാമിന്റെ കാര്‍ക്കശ്യത്തിന് കീഴില്‍ മുമ്പോട്ട് പോകേണ്ടി വരും.

കണ്ണൂരില്‍ എസ് പിയായത് പത്തനംതിട്ടയില്‍ നിന്നാണ്. നായനാരുടെ നിര്‍ദ്ദേശ പ്രകാരം ചുമതല ഏറ്റെടുത്ത മനോജ് എബ്രഹാം നാലു വര്‍ഷത്തോളം തുടര്‍ച്ചയായി ഒരു രാഷ്ട്രീയ സംഘര്‍ഷത്തിനും ഇട നല്‍കാതെ കണ്ണൂരില്‍ ക്രമസമാധാം ഉറപ്പാക്കി. ആദ്യ രണ്ടു വര്‍ഷം നായനാരും പിനീടുള്ള രണ്ടു വര്‍ഷം എകെ ആന്റണിയുമായിരുന്നു മുഖ്യമന്ത്രിമാര്‍. ഗുണ്ടുകാട് സാബുവും ആറ്റിങ്ങല്‍ അയ്യപ്പനും വിലസുന്ന കാലം. തിരുവനന്തപുരത്ത് അശാന്തിയായി. തിരുവനന്തപുരം ഗുണ്ടാവിളയാട്ടങ്ങളുടെ വേദിയായി മാറിയ കാലത്താണ് തലസ്ഥാനത്തെ കമ്മീഷണര്‍ ആയി മനോജ് എബ്രഹാം എത്തിയത്. ഷാഡോ പോലീസിനെ ഇറക്കി ഗുണ്ടകളുടെ എല്ലാം നീക്കങ്ങളും മനസിലാക്കിയ മനോജ് എബ്രഹാം നിഷ്പ്രയാസം ഗുണ്ടാ വിളയാട്ടം അവസാനിപ്പിച്ചു.

ഹെല്‍മെറ്റ് സംസ്‌കാരം കേരളത്തില്‍ തുടങ്ങിയതുതന്നെ മനോജ് എബ്രഹാം കൊച്ചി കമ്മീഷണര്‍ ആയപ്പോഴാണ്. ഇരുചക്ര വാഹനക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി. പരസ്യമായ പുകവലിയും മദ്യപിച്ചുള്ള ഡ്രൈവിങ്ങും അവസാനിപ്പിച്ചത് മനോജ് കൊച്ചി കമ്മിഷണര്‍ ആയപ്പോള്‍ ഉണ്ടായ പരിഷ്‌കാരങ്ങള്‍ ആണ്. 7 വര്‍ഷത്തോളം കൊച്ചിയിലും തിരുവനന്തപുരത്തുമായി മാറി മാറി കമ്മീഷണര്‍ ആയിരുന്നു മനോജ് എബ്രഹാം. പോലീസ് ആസ്ഥാനത്തു എഐജി, ഡിഐജി സൗത്ത് സോണ്‍, ഐജി സൗത്ത് സോണ്‍, എഡിജിപി ഭരണ നിര്‍വഹണം, വിജിലന്‍സ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മനോജ് എബ്രഹാം നിലവില്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവി കൂടിയാണ്.

1971 ജൂണ്‍ 3ന് പത്തനം തിട്ട ജില്ലയില്‍ ചെങ്ങന്നൂരില്‍ ജനിച്ചു. അച്ഛന്‍ ഹൈദരാബാദിലായിരുന്നതു കൊണ്ട് മനോജ് എബ്രഹാമിന്റെ സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസ കാലഘട്ടം മുഴുവനും ഹൈദരാബാദില്‍ ആയിരുന്നു. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ ആയിട്ടാണ് കേരളത്തില്‍ എത്തിയത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ ദേശീയ അവാര്‍ഡുകള്‍ മനോജ് എബ്രഹാമിനെ തേടി എത്തിയിട്ടുണ്ട്. സാമൂഹിക നയപരിപാടികള്‍ക്കും ട്രാഫിക് പരിഷ്‌കാരങ്ങള്‍ക്കും എബ്രഹാം അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. 2009-ല്‍ റോട്ടറി ഇന്റര്‍നാഷണലില്‍ നിന്നും വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചു.


2011 ല്‍ കൊച്ചിയുടെ പീപ്പിള്‍സ് ഫോറത്തില്‍ അദ്ദേഹത്തെ ക്രിയാത്മകമായ കുറ്റകൃത്യ നിയന്ത്രണത്തിനും നിയമനിര്‍മ്മാണനിയമത്തിന്റെ വിജയകരമായ മാനേജ്‌മെന്റിനുമായി പതിറ്റാണ്ടിലെ വ്യക്തിയായി തിരഞ്ഞെടുത്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തിരുത്തുക സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സുരക്ഷയും തടയുന്നതിനും വേണ്ടി നടത്തിയ ഇടപെടലും ശ്രദ്ധേയമായി. സൈബര്‍ ഡോം മനോജ് എബ്രഹാമിന്റെ ആശയമായിരുന്നു.