തിരുവനന്തപുരം: ഇന്ത്യയുമായുള്ള തന്റെ ആത്മീയബന്ധം മാര്‍ക് ബെനിയോഫ് പങ്കുവെച്ചത് സോഷ്യല്‍ മാധ്യമങ്ങളിലും വാര്‍ത്താ ലോകത്തും ശ്രദ്ധ നേടുകയാണ്. ആഗോള സാങ്കേതിക ലോകത്തെ മുന്നിലേറ്റിയ ലോക പ്രശസ്ത കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജുമെന്റ് പ്ലാറ്റ്ഫോമായ സെല്‍സ്ഫോഴ്സ് സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക് ബെനിയോഫ് ടൈംസ് ഓഫ് ഇന്ത്യയുമായി നടത്തിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിന്റെ കാഴ്ചപ്പാട് മാറ്റിയ സംഭവങ്ങളെ കുറിച്ച് മനസ്സു തുറന്നത്.

1996-97 കാലത്ത് മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചതിന് ശേഷമുണ്ടായ അനുഭവങ്ങളും മാറ്റങ്ങളുമാണ് ബെനിയോഫ് പങ്കുവെച്ചത്. തന്റെ അത്മീയ ഗുരുവായ അമ്മയുമായുള്ള ബന്ധമാണ് സെല്‍സ്ഫോഴ്സ് എന്ന ആശയത്തിന്റ പിറവിയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ബെനിയോഫ് പങ്കുവെച്ചത് ഇങ്ങനെയായിരുന്നു.

'ഞാന്‍ എന്റെ ഗുരുവിനെ കാണാനായി ഇന്ത്യയിലെത്തിയപ്പോള്‍, സെല്‍സ്ഫോഴ്സ് എന്ന ആശയം അവിടെ തന്നെ എന്റെ മനസ്സില്‍ പിറവിയെടുത്തു, ഞാന്‍ അമ്മയോട് എന്റെ കാഴ്ചപ്പാട് പങ്കുവെച്ചു ഒരു പുതിയ ടെക്നോളജി മോഡലും, പുതിയ ബിസിനസ് മോഡലിനെയും കുറിച്ച് അമ്മ എന്നോട് പറഞ്ഞു. ഒപ്പം ഇതു കൂടി പറഞ്ഞു 'ലോകത്തെ മാറ്റിമറിക്കുവാനുള്ള ഈ അന്വേഷണത്തില്‍ മോന്‍ മറ്റുള്ളവര്‍ക്കുകൂടി എന്തെങ്കിലും ചെയ്യാന്‍ മറക്കരുത്.' അമ്മയുടെ ഈ വാക്കുകളാണ് എന്റെ ജീവിതത്തിലെ എല്ലാ നല്ല മാറ്റങ്ങള്‍ക്കും പിറകില്‍' ബെനിയോഫ് വ്യക്തമാക്കി.

അമ്മ നല്‍കിയ ഉപദേശത്തിന്റെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ് സെല്‍സ്ഫോഴ്സിനെ ഒരു സാമൂഹിക പ്രതിബദ്ധതയുള്ള കമ്പനിയായി തീര്‍ക്കാന്‍ തീരുമാനിച്ചതെന്നും ബെനിയോഫ് വ്യക്തമാക്കി. സെയില്‍സ്ഫോര്‍സിനു 24,800 കോടി ഡോളറിന്റെ മൂല്യമുണ്ട്. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച അമ്മയെന്ന ആത്മീയ ഗുരുവിന്റെ ഉപദേശമാണ് ഒരു സ്വപ്നം പോലെയുള്ള വലിയ മാറ്റത്തിന് പിന്നില സത്യം എന്നും ബെനിയോഫ് പറഞ്ഞു.

സാമ്പത്തികവും സാങ്കേതികവുമായ മുന്നേറ്റത്തിനൊപ്പം പതിവു വ്യവസായ മാര്‍ഗ്ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി സെല്‍സ്ഫോഴ്സിനെ മുന്നോട്ട് നയിക്കുന്നതാണ് ബെനിയോഫിന്റെ കാഴ്ചപ്പാട്. ഇത് അനുസരിച്ച് കമ്പനിയുടെയുടെയും തന്റെയും വരുമാനത്തിന്റെ ഒരു ശതമാനവും ജീവനക്കാരുടെ സമയത്തിന്റെ ഒരു ശതമാനവും സാമൂഹിക സേവനത്തിനായിട്ടാണ് ബെനിയോഫ് മാറ്റിവെക്കുന്നത്.

കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വിവിധ സാമൂഹിക പദ്ധതികളും സെല്‍സ്ഫോഴ്സ് നടപ്പാക്കിവരുന്നു.