ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും ആഞ്ഞടിച്ച് ശക്തമായ കൊടുങ്കാറ്റ്. യുഎസിലെ നാല് സംസ്ഥാനങ്ങളിലാണ് വീണ്ടും ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ 36 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മിസ്സോറി, അര്‍ക്കന്‍സാസ്, ടെക്സസ്, ഒക്ലഹോമ എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. മിസ്സോറിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത്. 14 മരണമാണ് ഇവിടെ സ്ഥിരീകരിച്ചിട്ടുള്ളത്.

തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ കോടികളുടെ നാശനഷ്ടമുണ്ടായെന്നാണ് വ്യക്തമാകുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ വൈദ്യുതി ബന്ധം ചുഴലിക്കാറ്റ് താറുമാറാക്കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെങ്കിലും വിവിധ നഗരങ്ങള്‍ ഇപ്പോഴും ഇരുട്ടിലാണെന്നാണ് വിവരം. 26 ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടതായാണ് വിവരം. എന്നാല്‍ ഇവയൊന്നും നിലംതൊട്ടതായും സ്ഥിരീകരണമില്ല. ടെക്‌സസില്‍ പൊടിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കാര്‍ അപകടങ്ങളിലെ മൂന്ന് മരണം ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കന്‍സാസില്‍ 50 ലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടുപേരും മരിച്ചു. ചുഴലിക്കാറ്റില്‍ 27 പേരുടെ മരണമാണ് ഇതുവരെ രേഖപ്പെടുത്തിയത്. മിസോറിയില്‍ പലയിടങ്ങളിലും ഇനിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. സാധാരണനിലയിലേക്ക് എത്തുന്നതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് നൂറിലധികം കാട്ടുതീകള്‍ക്ക് കാരണമായതായും റിപ്പോര്‍ട്ടുണ്ട്. വരണ്ട കാറ്റ് കാട്ടുതീ വേഗത്തില്‍ പടരുന്നതിന് കാരണമായി. മിനസോട്ടയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും സൗത്ത് ഡക്കോട്ടയുടെ കിഴക്കന്‍ ഭാഗങ്ങളിലും തീപിടുത്തമുണ്ടായതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റിനെയും കാട്ടുതീയെയും തുടര്‍ന്ന് 300 ലധികം വീടുകള്‍ക്കാണ് കേടുപാട് സംഭവിച്ചത്. നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമല്ല. വരണ്ട കാറ്റ് കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകീട്ട് മുതല്‍ കാലാവസ്ഥ മോശമാണ്. അര്‍ക്കന്‍സാസ്, ജോര്‍ജിയ എന്നിവിടങ്ങളില്‍ ഗവര്‍ണമാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒക്ലഹോമയില്‍ 689 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കത്തിനശിച്ചതായാണ് വിവരം.