കൊച്ചി: രണ്ടുവര്‍ഷം മുമ്പ് കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ സവാദ് എന്ന യുവാവിനെ ജയിലിന് പുറത്ത് സ്വീകരണം നല്‍കിയാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ അന്ന് യാത്രയാക്കിയത്. ഇപ്പോള്‍ സവാദ് വീണ്ടും ബസില്‍ വച്ചുള്ള ലൈംഗികാതിക്രമത്തിന് പിടിയിലായിരിക്കുകയാണ്. സവാദിനെതിരെ ആദ്യം പരാതി നല്‍കിയ വനിതാ വ്‌ലോഗര്‍ക്ക്കനത്ത സൈബറാക്രമണമാണ് നേരിടേണ്ടി വന്നത്. പബ്ലിസിറ്റിക്ക് വേണ്ടി നുണ പറയുന്നുവെന്നും യോഗ്യനായ യുവാവിനെ കേസില്‍ പെടുത്തിയെന്നും മറ്റുമായിരുന്നു സൈബറിടത്തിലെയും മെന്‍സ് അസോസിയേഷന്റെയും ആരോപണങ്ങള്‍. ഇപ്പോള്‍ സവാദ് അതേ കുറ്റത്തിന് വീണ്ടും അറസ്റ്റിലായപ്പോള്‍ വ്‌ലോഗര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചു.

ആദ്യം വേണ്ടരീതിയില്‍ നടപടി എടുക്കേണ്ടിയിരുന്നു എന്നും, എങ്കില്‍ ഇതുപോലെ വീണ്ടും മറ്റൊരു പെണ്‍കുട്ടി ഇരയാകേണ്ടി വരില്ലായിരുന്നു എന്നും വ്‌ലോഗര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി താന്‍ സൈബര്‍ അതിക്രമം നേരിടുകയാണ്. ആദ്യം മെന്‍സ് അസോസിയേഷന്‍ സവാദിന് പൂമാല നല്‍കിയാണ് സ്വീകരിച്ചത്. ഇനി പാലഭിഷേകം നടത്തുമെന്നും വ്‌ലോഗര്‍ പറഞ്ഞു.

രണ്ട് വര്‍ഷത്തെ ഇരയാക്കപ്പെടലിനും സ്വഭാവഹത്യക്കും ശേഷം നീതി ലഭിച്ചുവെന്നാണ് വ്‌ലോഗര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മറ്റ് ആളുകളുടെ പ്രതികരണങ്ങളും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. 2023ല്‍ സമാനമായ കേസില്‍ പരാതിയെ തുടര്‍ന്ന് സവാദ് അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണവും ഒരുക്കിയിരുന്നു. അന്ന് സവാദിനെ പിന്തുണച്ച മെന്‍സ് അസോസിയേഷന്‍ സംഘടനയേയും വ്‌ലോഗര്‍ പരിഹസിക്കുന്നുണ്ട്. 'കുരങ്ങന് പൂമാല റെഡിയാക്കിവെയ്ക്കൂ' എന്ന ഒരാളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് മാല താന്‍ തന്നെ മേടിക്കാം എന്നാണ് മറുപടിയായി കുറിച്ചത്.

കോഴിക്കോട് സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. ഈ മാസം 14 ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി നല്‍കിയ പരാതി. യുവതി അന്നുതന്നെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് അറസ്റ്റ്.

2023ല്‍ കെഎസ്ആര്‍ടിസി ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയാണ് സവാദ്. നെടുമ്പാശ്ശേരിയില്‍ ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് അന്ന് പരാതി ഉയര്‍ന്നത്. ഇതിന് പിന്നാലെ ഇയാള്‍ അറസ്റ്റിലായിരുന്നു.

കെ.എസ്.ആര്‍.ടി.സി. ബസില്‍ തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന യുവതിക്ക് നേരേ ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്നായിരുന്നു അന്ന് ഉയര്‍ന്ന പരാതി. അങ്കമാലിയില്‍ നിന്ന് ബസില്‍ കയറിയ പ്രതി രണ്ട് യുവതികളുടെ നടുവിലായി ഇരിക്കുകയും പിന്നീട് ലൈംഗികചേഷ്ടകള്‍ കാണിച്ചെന്നുമായിരുന്നു ആരോപണം. ഇതോടെ യുവതി ബഹളംവെയ്ക്കുകയും കണ്ടക്ടറെ പരാതി അറിയിക്കുകയും ചെയ്തു.

എന്നാല്‍, ബസ് നിര്‍ത്തിയപ്പോള്‍ സവാദ് ബസില്‍നിന്ന് ഇറങ്ങി ഓടി. തുടര്‍ന്ന് കണ്ടക്ടറുടെ ഇടപെടലിലൂടെയാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരാതിക്കാരി സാമൂഹികമാധ്യമങ്ങളിലൂടെ അന്ന് പങ്കുവെച്ചിരുന്നു.

യുവതിയുടെ പരാതി വ്യാജമാണെന്നും ജാമ്യത്തിലിറങ്ങുന്ന സവാദിനു സ്വീകരണം നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം കിട്ടി ആലുവ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സവാദിനെ അസോസിയേഷന്റെ നേതൃത്വത്തില്‍ പൂമാലയിട്ട് സ്വീകരിച്ചത്.