- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരുതലോടെ പ്രതികരണം മതിയെന്ന് സിപിഎം; മനുഷ്യാവകാശ ഇടപെടൽ നിർണ്ണായകം
തിരുവനന്തപുരം; മേയർ കെഎസ്ആർടിസ ഡ്രൈവർ തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവറായ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷിക്കുന്നതിനായി മനുഷ്യവകാശ കമ്മീഷൻ ഉത്തരവിട്ടത് പൊലീസിനും സർക്കാരിനും തിരിച്ചടി. കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്എച്ച്ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്. ഇതിനൊപ്പം കെ എസ് ആർ ടി സിയും അന്വേഷണം നടത്തണം. അതിനിടെ ഈ വിഷയത്തിൽ ഇനി പ്രതികരണം പാടില്ലെന്ന് സിപിഎം നേതാക്കൾക്ക് നിർദ്ദേശം നൽകി.
സച്ചിൻദേവ് എംഎൽഎ ബസിനുള്ളിൽ കയറിയെന്ന എഎ റഹിം എംപിയുടെ വാദം ബാലിശമായി പോയി. ബസിൽ കയറി ടിക്കറ്റാണ് എംഎൽഎ ആവശ്യപ്പെട്ടതെന്ന റഹിമിന്റെ വെളിപ്പെടുത്തലോടെ കേസിൽ മേയർക്കും കുടുംബത്തിനുമുണ്ടായിരുന്ന എല്ലാ മുൻതൂക്കവും നഷ്ടമായി. സൈബർ സഖാക്കൾക്ക് പോലും പ്രതികരിക്കാൻ കഴിയാത്ത സ്ഥിതി. ഇത്തരത്തിലെ പ്രതികരണങ്ങൾ പാടില്ല. റഹിമിന്റെ അടുപ്പക്കാനാണ് ആ ബസിലെ കണ്ടക്ടറെന്ന സ്ഥിരീകരണവും അന്വേഷണത്തെ പോലും പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തിൽ കരുതലോടെ പ്രതികരിക്കണമെന്നാണ് നിർദ്ദേശം. മേയർക്കും ആദ്യ വാർത്താ സമ്മേളനത്തിൽ വീഴ്ചകളുണ്ടായി എന്നാണ് സിപിഎം വിലയിരുത്തൽ.
കെഎസ്ആർടിസി മനേജിങ് ഡയറക്ടറും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷനും അന്വേഷണം നടത്തി ഒരാഴ്‌ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡിഷ്യൽ അംഗവുമായ കെ ബൈജൂനാത് ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിലാണ് മെയ് 9 ന് കേസ് പരിഗണിക്കുന്നത്. മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവും എംഎൽഎയുമായി സച്ചിൻ, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേർ, എന്നിവർക്കെതിരെയാണ് യദുവിന്റെ പരാതി. യദുവിന്റെ പരാതിയെ സാധൂകരിക്കുന്നതാണ് റഹിമിന്റെ വെളിപ്പെടുത്തൽ. യദു കോടതിയെ സമീപിച്ചാലും ഈ നിലപാടുകൾ പൊലീസിനും തിരിച്ചടിയായി മാറും.
ഏപ്രിൽ 27 ന് കെഎസ്ആർടിസി ബസിന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. ഏപ്രിൽ 27 ന് രാത്രി പത്തരയ്ക്ക് കന്റോൺമെന്റ് എസ്എച്ച്ഒ ക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുൻഭാഗത്തുള്ള ക്യാമറകൾ പരിശോധിച്ചാൽ നടന്നത് ബോധ്യമാവും. എന്നാൽ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തെന്നാണ് യദുവിന്റെ പരാതി. ഇക്കാര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ നിലപാട് നിർണ്ണായകമാകും.
യദു തെറ്റുകാരനല്ലെന്ന് വിജിലൻസ് റിപ്പോർട്ടും പൊതു സമൂഹത്തിന് മുന്നിലുണ്ട്. എന്നാൽ, പ്രാഥമിക അന്വേഷണ റിപ്പോർട്ട് മടക്കിയ ഗതാഗതമന്ത്രി ഗണേശ് കുമാർ റിപ്പോർട്ടിനൊപ്പം ബസിലെ ക്യാമറ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡും വേണമെന്ന് ആവശ്യപ്പെട്ടു. കാണാതായ മെമ്മറി കാർഡിനെക്കുറിച്ച് അന്വേഷിക്കാൻ കെ.എസ്.ആർ.ടി.സി. എം.ഡിക്കു മന്ത്രി നിർദ്ദേശം നൽകി. മേയറും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും ആരോപിക്കുന്നതുപോലുള്ള കുറ്റങ്ങൾ യദു ചെയ്തതായി കണ്ടെത്താനായില്ലെന്നാണ് വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിൽ. മേയറാണെന്ന് ആര്യ പറഞ്ഞതിനു ശേഷവും യദു പ്രോട്ടോക്കോൾ പാലിക്കാതെ സംസാരിച്ചു. അതുമാത്രമാണ് യദുവിന്റെ ഭാഗത്ത് കണ്ടെത്തിയ ഏക കുറ്റമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ബസിനുള്ളിലെ സി.സി. ടിവി ക്യാമറയുടെ മെമ്മറി കാർഡ് നഷ്ടപ്പെട്ടത് എങ്ങനെയെന്ന് ഇരുവിഭാഗത്തിനും അറിയില്ലെന്നാണ് പറയുന്നത്. സംഭവദിവസം പൊലീസ് തന്നെ കസ്റ്റഡിയിൽ എടുത്തുവെന്നും പിറ്റേന്ന് ഇറങ്ങിയപ്പോൾ ബസിനുള്ളിലേക്കു തനിക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്നും യദു വ്യക്തമാക്കുന്നു. കെ.എസ്.ആർ.ടി.സി: സി.എം.ഡിക്കും യൂണിയൻ നേതാക്കൾക്കും മാത്രമാണ് ബസിനുള്ളിൽ കയറാൻ അവകാശം. കമ്മിഷണർ ഓഫീസിൽ ഇന്നലെ പരാതി നൽകിയെങ്കിലും പറയുന്നത് കേൾക്കാൻ പോലും പൊലീസ് തയാറായില്ല. പകരം രസീത് നൽകി പറഞ്ഞയയ്ക്കുകയായിരുന്നെന്നും യദു പറഞ്ഞു.
വാക്കുതർക്കത്തെത്തുടർന്ന് മേയർ വിളിച്ചതിനു പിന്നാലെ പാളയത്ത് എത്തിയ കന്റോൺമെന്റ് പൊലീസ് ഡ്രൈവർ യദുവിനെ അറസ്റ്റ് ചെയ്തു പൊലീസ് ജീപ്പിലാണ് കൊണ്ടുപോയത്. ബസ് പാളയത്തുതന്നെ ഒതുക്കിയിട്ടു. മണിക്കൂറുകൾ കഴിഞ്ഞ് രാത്രി ഒരുമണിക്കാണ് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം എത്തി ബസ് തമ്പാന്നൂരിലെ ഗാരേജിലേക്കു കൊണ്ടുപോയത്.
ഇവിടെവച്ചാണോ മെമ്മറി കാർഡ് കാണാതായത് എന്ന സംശയം ബാക്കിയാണ്. അതേസമയം, ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തിയശേഷമേ ബസ് പൊലീസ് കസ്റ്റഡിയിൽനിന്നും വാങ്ങേണ്ടിയിരുന്നുള്ളൂ എന്ന നിലപാടിലാണ് യൂണിയൻ നേതാക്കൾ. വിജിലൻസ് വിഭാഗം ബസ് കൃത്യമായി പരിശോധിച്ചില്ലെന്നും ആക്ഷേപമുയർന്നു.