തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ ചികിത്സാ പിഴവ് തുറന്നു സമ്മതിച്ച് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ.രാജീവ്കുമാറിന്റെ ശബ്ദരേഖ. രോഗിയുടെ ബന്ധുവുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രണ്ട് മാസം മുമ്പാണ് പരാതിക്കാരിയായ സുമയ്യയുടെ ബന്ധുവായ സബീര്‍ ഡോക്ടറോട് വിഷയത്തെക്കുറിച്ച് സംസാരിച്ചത്. തെറ്റ് പറ്റിപ്പോയെന്ന് ഡോക്ടര്‍ പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. അതേ സമയം ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഒടുവില്‍ ഇടപെട്ടു. വിഷയത്തില്‍ ജനറല്‍ ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് തേടി.

തൈറോയ്ഡ് ഗ്രന്ഥി നീക്കംചെയ്യല്‍ ശസ്ത്രക്രിയയ്ക്കിടെ സുമയ്യയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയത്. മരുന്നിനുള്ള ട്യൂബ് ഇട്ടവരാണ് ഉത്തരവാദികളെന്നാണ് ജനറല്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ.രാജീവ്കുമാര്‍ യുവതിയുടെ ബന്ധുവിനോട് പറയുന്നത്.ഡോക്ടര്‍ക്ക് ഇക്കാര്യം നേരത്തെ അറിയാമായിരുന്നുവെന്നും തങ്ങളോട് മറച്ചുവച്ചെന്നുമാണ് സംഭാഷണത്തില്‍ നിന്ന് തനിക്ക് മനസിലായതെന്ന് സബീര്‍ വ്യക്തമാക്കി. ഉത്തരവാദിത്തത്തില്‍ നിന്ന് ഡോക്ടര്‍ ഒഴിഞ്ഞുമാറുന്ന സമീപനമാണ് ഡോക്ടര്‍ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചികിത്സാപ്പിഴവ് സമ്മതിച്ച ഡോക്ടര്‍ വിദഗ്ധ ചികിത്സക്കായി പണവും നല്‍കിയെന്നും സുമയ്യയുടെ ബന്ധു പറയുന്നു ഡോക്ടര്‍ തന്നെ പണം അയച്ചു നല്‍കിയതിന്റെ സ്‌ക്രീന്‍ ഷോട്ടും പുറത്തുവന്നു.

ശസ്ത്രക്രിയയ്ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോള്‍ രക്തവും മരുന്നുകളും നല്‍കാനായി സെന്‍ട്രല്‍ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചില്‍ കുടുങ്ങി കിടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് തിരികെ എടുക്കാത്തതാണ് ദുരിതത്തിലാക്കിയത് എന്നാണ് പരാതി.

എക്‌സ്‌റേയില്‍ നിന്നാണ് ചികിത്സ പിഴവ് സംബന്ധിച്ച് അറിയുന്നത്. മരുന്നിനുള്ള ട്യൂബിട്ടവരാണ് ഉത്തരവാദികളെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീചിത്രയില്‍ നടത്തിയ പരിശോധനയിലാണ് ഗൈഡ് വയറാണെന്ന് മനസിലാകുന്നത്. രണ്ടര വര്‍ഷം മുമ്പ് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചത്. കട്ടാക്കട മലയന്‍കീഴ് സ്വദേശി സുമയ്യയെയാണ് ഡോക്ടര്‍മാരുടെ പിഴവ് മൂലം ദുരിതം അനുഭവിക്കുന്നത്. ആരോഗ്യവകുപ്പിനും പ്രതിപക്ഷ നേതാവിനും യുവതി പരാതി നല്‍കിയിട്ടുണ്ട്

തൈറോയ്ഡ് ഗ്രന്ഥിമാറ്റണമെന്ന ഡോ.രാജീവ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം 2023 മാര്‍ച്ച് 22നാണ് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഒരാഴ്ചത്തെ ആശുപത്രിവാസത്തിനു ശേഷം സുമയ്യ വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇടയ്ക്കിടെ ശ്വാസതടസമുണ്ടായി. തുടര്‍ന്ന് ഇതേ ഡോക്ടറുടെ അടുത്ത് രണ്ടുവര്‍ഷം ചികിത്സ തുടര്‍ന്നു. എന്നാല്‍ കഫക്കെട്ടും ശ്വാസതടസവും കടുത്തപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടത്തെ ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്സ്‌റേ എടുത്തപ്പോഴാണ് നെഞ്ചിനകത്ത് ലാപ്റോസ്‌കോപിക്ക് ശസ്ത്രക്രിയ സാമഗ്രികളുടെ ഭാഗമായ ഗയ്ഡ് വയര്‍ കണ്ടത്.തുടര്‍ന്ന് എക്സ്‌റേയുമായി യുവതി ഡോ.രാജീവ് കുമാറിനെ സമീപിച്ചു. പിന്നീട് രാജീവ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സ തേടി.

സി.ടി സ്‌കാനില്‍ കാലപ്പഴക്കം കാരണം വയര്‍ രക്തക്കുഴലുമായി ഒട്ടിച്ചേര്‍ന്നെന്നും എടുക്കാന്‍ കഴിയില്ലെന്നും അറിയിച്ചു. ഇക്കാര്യം രാജീവ് കുമാറിനെ അറിയിച്ചതോടെ എനിക്കൊന്നും ചെയ്യാനില്ലെന്നുപറഞ്ഞ് കൈയൊഴിഞ്ഞെന്നാണ് ഡിഎംയ്ക്ക് നല്‍കിയ യുവതിയുടെ പരാതിയിലുള്ളത്. തുടര്‍ചികിത്സയ്ക്ക് മാര്‍ഗമില്ലെന്നും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കുമെന്നും സുമയ്യ പറഞ്ഞു.