ഷില്ലോങ്: മേഘാലയയില്‍ ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും നടത്തിയ ആസൂത്രണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവായ രാജാ രഘുവംശിയുടെ കൊലപാതകം ആസൂത്രണം ചെയ്തത് ഭാര്യ സോനമാണെന്ന് പൊലീസ് പറയുന്നു. തന്റെ കാമുകന്‍ രാജിനെയടക്കം ഇതിനായി പ്രേരിപ്പിച്ചത് സോനം രഘുവംശി തന്നെയാണെന്നും പൊലീസ് പറഞ്ഞു. കാമുകന്‍ വഴി ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത് സോനമാണ്. ഹണിമൂണിന് പോകുന്ന വഴിയടക്കമുള്ള വിവരങ്ങള്‍ സോനം കാമുകനും അയച്ചുനല്‍കി. അതേ സമയം ക്വട്ടേഷന്‍സംഘത്തിന് പാളിച്ച പറ്റിയാല്‍ സോനത്തിന് 'പ്ലാന്‍ ബി' ഉണ്ടായിരുന്നു. കൃത്യം ഒറ്റയ്ക്ക് നടത്താനും പദ്ധതി ഇട്ടിരുന്നതായാണ് സോനം രഘുവംശി വെളിപ്പെടുത്തിയത്.

വിവാഹ ശേഷം ശാരീരിക ബന്ധം ഒഴിവാക്കാന്‍ സോനം ഭര്‍ത്താവിന് വേണ്ടി വഴിപാട് നേര്‍ന്നെന്നും അത് പൂര്‍ത്തിയാക്കിയാലേ ശാരീരികമായി ബന്ധപ്പെടാന്‍ സാധിക്കൂവെന്നും വിശ്വസിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. വിവാഹം നടക്കാനായി താന്‍ കാമാഖ്യ ദേവീക്ഷേത്രത്തില്‍ സന്ദര്‍ശിക്കുമെന്ന് വഴിപാട് നേര്‍ന്നിരുന്നതായി സോനം ഭര്‍ത്താവ് രാജാ രഘുവംശിയെ വിശ്വസിപ്പിച്ചു. അതിനനുസരിച്ചാണ് ഇരുവരും ഹണിമൂണ്‍ യാത്രാ പദ്ധതി നടപ്പാക്കിയത്. എന്നാല്‍, ശാരീരികമായി ബന്ധപ്പെടുന്നത് ഒഴിവാക്കാനുള്ള സോനത്തിന്റെ തന്ത്രം മാത്രമായിരുന്നു വഴിപാടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.

മെയ് 11നാണ് ഇരുവരും വിവാഹിതരായത്. മെയ് 20 ന് അസമിലെ ഗുവാഹത്തി വഴി മേഘാലയയില്‍ എത്തി. മെയ് 23 ന് ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ സൊഹ്റയില്‍ വെച്ച് നോംഗ്രിയത്ത് ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയില്‍ നിന്ന് ഇറങ്ങി മണിക്കൂറുകള്‍ക്ക് ശേഷം ഇരുവരെയും കാണാതാകുകായിരുന്നു. പിന്നീട് രാജയുടെ മൃതദേഹം കൊക്കയില്‍ നിന്ന് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് കൊലക്കേസില്‍ ഭാര്യ സോനവും കാമുകനും സഹായികളും അറസ്റ്റിലായത്.

ഡമ്മി കാമുകന്‍

അതേസമയം, കാമുകന്‍ രാജ് ഖുശ്വാഹയെയും സോനം കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കാമുകനെ സോനം ചട്ടുകമായി ഉപയോഗിച്ചിരിക്കാമെന്നും മറ്റൊരാളോടൊപ്പം ഒളിച്ചോടാന്‍ സോനം പദ്ധതിയിട്ടിരുന്നതായും പൊലീസ് സംശയിക്കുന്നു. ഈ കാര്യങ്ങളൊന്നും അറിയാത്ത രാജ് സോനത്തിന് രക്ഷപ്പെടാന്‍ സൗകര്യമൊരുക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോനം ഓരോരുത്തരെയും കബളിപ്പിച്ചതായും, രാജിനെ പ്രണയ വാഗ്ദാനങ്ങള്‍ നല്‍കി വശീകരിച്ചതായും മറ്റുള്ളവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തതായും പൊലീസ് പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

സോനത്തിന്റെ പ്ലാന്‍ ബി

താല്‍പ്പര്യമില്ലാതെ വീട്ടുകാരുടെ നിര്‍ബന്ധത്തിലാണ് രാജാ രഘുവംശിയെ വിവാഹം കഴിച്ചതെന്നും കാമുകനൊപ്പം പോകാന്‍ ആണ് കൊലപാതകം നടത്തിയതെന്നും സോനം കുറ്റസമ്മതം നടത്തി. ഹണിമൂണ്‍ യാത്രയില്‍ ഫോട്ടോയെടുക്കുന്നതിനിടെ മലമുകളില്‍നിന്ന് ഭര്‍ത്താവായ രാജാ രഘുവംശിയെ തള്ളിയിട്ട് കൊലപ്പെടുത്താനായിരുന്നു സോനത്തിന്റെ പദ്ധതിയെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹോം സ്റ്റേയില്‍ സോനം തന്റെ താലിയും(മംഗല്യ സൂത്രം), വിവാഹ മോതിരവും ഉപേക്ഷിച്ച് പോയതോടൊണ് പൊലീസിന് സംശയം തോന്നിയത്. ഹോം സ്റ്റേയിലെ പരിശോധനയിലാണ് താലിയും വിവാഹമോതിരവും പൊലീസ് കണ്ടെത്തുന്നത്.

വിവാഹം കഴിഞ്ഞ് 10 ദിവസം മാത്രമുള്ളപ്പോള്‍ എങ്ങനെ യുവതി തന്റെ താലി ഉപേക്ഷിക്കുമെന്ന് പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സോനത്തിലേക്കെത്തുന്നത്. സോഹ്റയിലെ ഹോംസ്റ്റേയില്‍ കണ്ടെത്തിയ സ്യൂട്ട്കേസില്‍ നിന്നാണ് സോനത്തിന്റെ 'മംഗള്‍സൂത്ര'വും മോതിരവും പൊലീസിന് കിട്ടുന്നത്. രാജിന്റെ മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ കഴിഞ്ഞാണ് സോനത്തെ പൊലീസ് പിടികൂടുന്നത്. ചോദ്യം ചെയ്യലില്‍സോനം തനിക്കെതിരെ ശേഖരിച്ച തെളിവുകള്‍ ഹാജരാക്കിയപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞുവെന്നാണ് പുറത്ത് വരുന്ന വിവരം.

താന്‍ കാമുകന്‍ രാജ് കുശ്വാഹയുടെ സഹായത്തോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് സോനം കുറ്റസമ്മതം നടത്തി. ചോദ്യം ചെയ്യലില്‍ രാജ് കുശ്വാഹയും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സ്വത്തടക്കം വിറ്റ് സുഖമായി ജീവിക്കാം എന്ന് കാമുകനോട് പറഞ്ഞാണ് കൊലപാതകത്തിലേക്ക് രാജിനെ കൊണ്ടു വന്നതെന്ന് പൊലീസ് പറഞ്ഞു. സോനത്തെയും മറ്റ് പ്രതികളെയും എട്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.