കണ്ണൂർ: ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി കോടിയേരി ബാലകൃഷ്ണന് കണ്ണൂർ പയ്യാമ്പലത്ത് സ്മൃതികുടീരം ഒരുങ്ങുന്നു. സി.പി. എം പൊളിറ്റ്ബ്യൂറോ അംഗവും മുന്മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓർമകൾക്ക് നിത്യസ്മാരകമൊരുങ്ങുകയാണ് മഹാരഥന്മാർ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്ത്.

കേരളരാഷ്ട്രീയത്തിൽ ചരിത്രത്തിന്റെ തിരയേറ്റം സൃഷ്ടിച്ച മഹാരാഥന്മാരുടെ സ്മൃതികുടീരങ്ങൾക്ക് സമീപത്താണ് കണ്ണൂരുകാരുടെ ആവേശമായിരുന്ന കോടിയേരിക്കും സ്മൃതികുടീരമൊരുങ്ങുന്നത്. ഒന്നാം ചരമവാർഷികദിനമായ ഒക്ടോബർ ഒന്നിന് സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്യും. വിടപറഞ്ഞ് ഒരു വർഷമാകുമ്പോഴും സംസ്‌കാരം നടന്ന ഈ കടൽത്തീരത്ത് എത്തുന്നവരേറെയാണ്. കോടിയേരി എത്രമേൽ പ്രിയങ്കരനായിരുന്നുവെന്ന് ഇവിടെയെത്തുന്നവർ ഓർത്തെടുക്കുന്നു. ചിരിച്ചുമാത്രം കാണുന്ന കോടിയേരിയെന്ന മനുഷ്യസ്‌നേഹിയെ അടയാളപ്പെടുത്തുന്ന സ്തൂപം ശിൽപ്പി ഉണ്ണി കാനായിയാണ് ഒരുക്കുന്നത്. പോരാട്ടവും ചരിത്രവും ഇഴചേരുന്ന സ്തൂപത്തിന്റെ മിനുക്കുപണി മാത്രമാണ് ഇനി ബാക്കിയുള്ളത്.

ഇ.കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതിമണ്ഡപങ്ങൾക്കിടയിലാണ് കോടിയേരിയുടെ സ്മാരകം. പാറിപ്പറക്കുന്ന ചെമ്പതാക സ്മാരകത്തെ കടൽ കാറ്റിന്റെ പശ്ചാത്തലത്തിൽ തലോടുന്നതും കാണാം കൂടാതെ വാനിലുയർന്നുനിൽക്കുന്ന നക്ഷത്രവും കോടിയേരിയുടെ ചിരിക്കുന്ന മുഖവും തന്നെയാണ് സ്മാരകത്തിലെ മുഖ്യ ആകർഷണം സ്തൂപം. 11 അടി ഉയരമുള്ള സ്തൂപം എട്ടടി വീതിയും നീളവുമുള്ള തറയിലാണ് ഒരുക്കിയത്.

മൂന്നടി വലുപ്പത്തിലുള്ള ഗ്രാനൈറ്റിൽ കൊത്തിയെടുത്ത കോടിയേരിയുടെ മുഖം. ഒരു വെല്ലുവിളി തന്നെയാണ് എന്ന് ശില്പി ഓർമ്മപ്പെടുത്തുന്നു എല്ലാവരുടെ മനസ്സിൽ പതിഞ്ഞ ചിരിക്കുന്ന കോടിയേരിയെ തന്നെയാണ് ഗ്രാനൈറ്റിൽ ഉളി കൊണ്ട് ശില്പി കാർവ് ചെയ്ത എടുത്തത് ചരിത്രത്തെ ഓർമിപ്പിക്കുന്ന സ്തൂപത്തിൽ മൺമറഞ്ഞ് പോയ ധീര സഖാക്കളെ ഇടനെഞ്ചിൽ ചേർത്ത് പിടിക്കുന്ന പ്രതീതിയിലാണ് ശില്പി രൂപകല്പന ചെയ്തത്.

സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറി എം.വി ജയരാജനും പയ്യാമ്പലത്ത് എത്തി നിർമ്മാണ പുരോഗതിവിലയിരുത്തി. സെറാമിക് ടൈലുകൾ ഉപയോഗിച്ചാണ് സ്തൂപത്തിന് നിറം നൽകിയത്. ടൈലുകൾ ചെറുകഷണങ്ങളാക്കി പതാകയ്ക്കും നക്ഷത്രത്തിനും ചുവപ്പ് നിറം നൽകി ഉപ്പുകാറ്റും വെയിലുമേറ്റ് നിറംമങ്ങുകയോ കേടാവുകയോ ചെയ്യില്ലെന്നതാണ് സെറാമിക് ടൈൽ ഉപയോഗിക്കാൻ കാരണം.

ഇതിന് മുൻപ് ഇടുക്കി വട്ടവടയിലെ ധീര രക്തസാക്ഷി അഭിമന്യൂവിന്റെ യും തളിപ്പറമ്പിലെ ധീര രക്തസാക്ഷി ധീരജിന്റെയും രക്തസാക്ഷി സ്തൂപം രൂപകല്പന ചെയ്തതും ഉണ്ണികാനായിയാണ്. കൂടാതെ മുനയം കുന്ന് രക്തസാക്ഷി സ്തൂപം രാമന്തളിയിലെ ഒ.കെ കുഞ്ഞിക്കണ്ണൻ സ്തുപം ഠഗോവിന്ദൻ സ്മാരക സ്തൂപം കൂടാതെ കേരളത്തിനകത്ത് നിരവധി ചരിത്ര പുരുഷന്മാരുടെ ശില്പങ്ങൾ ഒരുക്കിയ ഉണ്ണികാനായി കേരളാ ലളിതകലാ അക്കാദമി അംഗം കൂടിയാണ.

ഒന്നര മാസമെടുത്താണ് സ്തൂപം തയ്യാറാക്കിയത്. ഉണ്ണി കാനായിക്കൊപ്പം സുരേഷ് അമ്മാനപ്പാറ, വിനേഷ് കൊയക്കീൽ, ബാലൻ പാച്ചേനി, സതീഷ് പുളക്കൂൽ, ഗോപി മാടക്കാൽ, ബിജു കൊയക്കീൽ എന്നിവരും സഹായത്തിനുണ്ട്. നേരത്തെ മൺമറഞ്ഞിട്ടു ഒരുവർഷം തികയാറായപ്പോഴും കോടിയേരിക്ക് സ്മൃതി മണ്ഡപം ഒരുക്കാത്തതിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനമുയർന്നിരുന്നു. എന്നാൽ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി അതിനു മുന്നോടിയായി സ്മൃതിമണ്ഡപം ഒരുക്കുമെന്നായിരുന്നു പാർട്ടി കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ വ്യക്തമാക്കിയിരുന്നത്.