പാലക്കാട്: പനി ബാധിച്ച എട്ടു വയസ്സുകാരന് നല്‍കിയ ഗുളികയ്ക്കുള്ളില്‍ നിന്നും ലോഹക്കഷ്ണം കണ്ടെത്തി. നഗരസഭയുടെ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നിന്നു നല്‍കിയ ഗുളികയിലാണ് ലോഹക്കഷണം കണ്ടെത്തിയത്. മണ്ണാര്‍ക്കാട് നഗരസഭയുടെ നാരങ്ങപ്പറ്റയിലെ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നിന്നു നല്‍കിയ പാരസെറ്റമോളില്‍ നിന്നും കമ്പിക്കഷണമാണ് കിട്ടിയത്. ഇന്നലെയാണ് സംഭവം.

കള്ളിവളപ്പില്‍ ഹസീഫിന്റെ മകന്‍ എട്ടു വയസ്സുകാരന്‍ അഹമ്മദ് റിസ്വാനാണ് പനിയെത്തുടര്‍ന്ന് ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്. ഗുളികയുടെ പകുതി നല്‍കാനാണു ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നത്. ഇതനുസരിച്ച് ഗുളിക പൊട്ടിച്ചപ്പോഴാണു കമ്പിക്കഷണം കണ്ടത്. പൊട്ടിച്ചില്ലായിരുന്നെങ്കില്‍ കമ്പിക്കഷണവും ഉള്ളില്‍ പോകുമായിരുന്നു.

സര്‍ക്കാര്‍ കമ്പനിയായ കെഎംസിഎല്‍ വഴിയാണു മരുന്ന് എത്തിക്കുന്നതെന്ന് നഗരസഭാധ്യക്ഷന്‍ സി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. മരുന്നിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സംഭവത്തില്‍ ആരോഗ്യമന്ത്രിക്കു പരാതി നല്‍കുമെന്നും ബഷീര്‍ പറഞ്ഞു.