കൊച്ചി: നടനും സിപിഎം എംഎല്‍എയുമായ മുകേഷിനെതിരായ ലൈംഗിക ആരോപണത്തില്‍ ആദ്യമായി പ്രതികരിച്ച് പ്രശസ്ത നര്‍ത്തകിയും മുന്‍ ഭാര്യയുമായ മേതില്‍ ദേവിക. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മുകേഷുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ അവര്‍ പ്രതികരിച്ചത്. ഇപ്പോള്‍ മുകേഷിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണത്തിന്റെ ഉദ്ദേശം വളരെ സംശയാസ്പദം ആണെന്നാണ് മേതില്‍ ദേവിക അഭിപ്രായപ്പെട്ടത്.

'കേസില്‍ മുകേഷിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു. ഈ പ്രത്യേക ആരോപണത്തില്‍, എനിക്ക് സത്യം അറിയാമെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം പുറത്തുവന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ ഒരിക്കലും മുന്‍വിധി കല്‍പ്പിക്കാറില്ല. പക്ഷെ ഈ പ്രത്യേക ആരോപണത്തിന്റെ ഉദ്ദേശ്യം വളരെ സംശയാസ്പദമാണ്'. കോടതി ഉണ്ടല്ലോ, തെളിയിക്കട്ടെ. - മേതില്‍ ദേവിക പറഞ്ഞു.

മുകേഷുമായുളള ദാമ്പത്യ ജീവിതം വേര്‍പിരിഞ്ഞുവെങ്കിലും ഇപ്പോഴും അദ്ദേഹവുമായി നല്ല സൗഹൃദമാണ് തനിക്കുള്ളത്, ശത്രുക്കളായി കഴിയേണ്ട സാഹചര്യമില്ല. നിയമപരമായി, ഇനിയും നിരവധി നടപടിക്രമങ്ങള്‍ ചെയ്യാനുണ്ട്. എന്നാല്‍ ഒരു ഭാര്യ എന്ന നിലയില്‍ ഞാന്‍ ആ ബന്ധത്തില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറി' എന്നും അഭിമുഖത്തില്‍ മേതില്‍ ദേവിക പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സീരിയസ്‌നസ് പോകരുതന്നേ ഉള്ളൂ. അത് കൊണ്ടു വന്നതിന്റെ ഒരു ഉദ്ദേശ്യം ഉണ്ടല്ലോ. യഥാര്‍ഥത്തിലുള്ളതും വ്യാജമായതും ഏതാണെന്ന് ഇപ്പോള്‍ നമ്മുക്ക് മനസിലാക്കാന്‍ പറ്റുന്നില്ല. കോടതി ഉണ്ടിവിടെ. ഇന്നിപ്പോള്‍ ആര്‍ക്ക് വേണമെങ്കിലും ആര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കാവുന്ന സമയമാണ്. ആരോപണങ്ങളില്‍ എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ ആരാണോ കുറ്റം ചെയ്തത് അവര്‍ ശിക്ഷിക്കപ്പെടണം, ആണായാലും പെണ്ണായാലും.

ഇല്ലെങ്കില്‍ അതിനേക്കാള്‍ ശിക്ഷ അത് ആരോപിക്കുന്നവര്‍ക്ക് കൊടുക്കണം. ചുമ്മാ കയറി പറയുന്നത് അപകടമാണ്. വലിയൊരു ഉദ്ദേശ്യശുദ്ധിയോടെ കൊണ്ടുവന്ന ഒരു കാര്യമാണ്.' - മേതില്‍ പറഞ്ഞു. 2013 ലാണ് മേതില്‍ ദേവിക മുകേഷിനെ വിവാഹം ചെയ്തത്. ഈ ബന്ധം 2021 ല്‍ പിരിയുകയാണ് ഉണ്ടായത്.

വേര്‍പിരിയലിന് കാരണം എന്തെന്ന് മുകേഷോ മേതില്‍ ദേവികയോ തുറന്ന് പറഞ്ഞിട്ടില്ല. നടി സരിതയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തത്. വിവാഹ മോചന സമയത്ത് മുകേഷിനെതിരെ ഗുരുതര ആരോപണങ്ങള്‍ സരിത ഉന്നയിച്ചിരുന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മുകേഷിനെതിരെ പീഡന പരാതി ഉയര്‍ന്നതോടെ സരിതയുടെ പഴയ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഈ ഘട്ടത്തിലും മുകേഷിനെതിരെ ആരോപണങ്ങളൊന്നും മേതില്‍ ഉന്നയിച്ചിരുന്നില്ല.