ന്യൂഡല്‍ഹി: വ്യോമസേനയുടെ മുന്നണിപ്പോരാളിയായി ആറു പതിറ്റാണ്ടു നീണ്ട സേവനത്തിനൊടുവില്‍ മിഗ് 21 യുദ്ധവിമാനങ്ങള്‍ ഇനി ചരിത്രത്തിന്റെ ഭാഗം. ചണ്ഡിഗഡ് വ്യോമതാവളത്തില്‍ വ്യോമസേന വിപുലമായ യാത്രയയപ്പാണ് മിഗ്- 21-നായി ഒരുക്കിയത്. വ്യോമസേനയില്‍ 1963-ല്‍ മിഗ് -21-നെ ആദ്യം അവതരിപ്പിച്ചത് ചണ്ഡീഗഢിലായതിനാലാണ് യാത്രയയപ്പിനായി ചണ്ഡീഗഢ് തിരഞ്ഞെടുത്തത്. വെള്ളിയാഴ്ച 12.05-ന് മിഗ് വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി അവസാനമായി പറന്നു. ലാന്‍ഡ് ചെയ്യുന്ന മിഗ്-21 വിമാനങ്ങളെ ആദരിച്ചുകൊണ്ടാണ് യാത്രയയപ്പ് ഒരുക്കിയത്. തേജസ് മാര്‍ക്ക് 1എ വിമാനമാണ് മിഗ്- 21-ന് പകരക്കാരനായി വ്യോമസേനയിലെത്തുക.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചടങ്ങില്‍ മുഖ്യാതിഥിയായി. വ്യോമസേനയില്‍ ഇപ്പോള്‍ അവശേഷിക്കുന്ന 2 മിഗ് 21 സ്‌ക്വാഡ്രനുകളും ഇതോടെ ചരിത്രമാകുകയാണ്. രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന തേജസ് എംകെ1എ യുദ്ധവിമാനങ്ങള്‍ മിഗ് 21നു പകരമായി ഉപയോഗിക്കാനാണു തീരുമാനം. മുന്‍ സോവിയറ്റ് യൂണിയനിലെ മികോയന്‍-ഗുരേവിച്ച് ഡിസൈന്‍ ബ്യൂറോയാണ് മികോയന്‍-ഗുരേവിച്ച് മിഗ്- 21 എന്ന സൂപ്പര്‍സോണിക് ജെറ്റ് ഫൈറ്റര്‍ രൂപകല്‍പ്പന ചെയ്തത്. 1963-ലാണ് മിഗ്- 21 യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. ഇതുവരെ 900 മിഗ് -21 യുദ്ധവിമാനങ്ങളാണ് വ്യോമസേന ഉപയോഗിച്ചത്. ഇതില്‍ 657 എണ്ണം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ചവയാണ്.

ഒറ്റ എന്‍ജിന്‍ യുദ്ധവിമാനമായ മിഗ്-21, ഒരു ചെറുവിമാനം കൂടിയാണ്. ഭാരം കുറഞ്ഞതും പെട്ടെന്ന് ടേക്ക് ഓഫ് ചെയ്യാന്‍ സാധിക്കുന്നതുമായ ഇതിന്റെ പരമാവധി പറക്കല്‍സമയം 30 മിനിറ്റാണ്. പാകിസ്താനുമായുള്ള 1965-ലെയും 1971-ലെയും യുദ്ധങ്ങളില്‍ മിഗ് 21 പോര്‍വിമാനങ്ങളായിരുന്നു ശക്തികേന്ദ്രം. 1999-ലെ കാര്‍ഗില്‍ യുദ്ധത്തിലും 2019-ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിലും നിര്‍ണായക പങ്ക് വഹിച്ചു. ഏറ്റവുമൊടുവിലായി ഓപ്പറേഷന്‍ സിന്ദൂറിലും മിഗ് 21 യുദ്ധവിമാനം ഉപയോഗിച്ചിരുന്നു. 2010 ഓടെ റഷ്യന്‍ നിര്‍മിത സുഖോയ് വിമാനങ്ങള്‍ വന്നതോടെയാണ് മിഗ്-21 വ്യോമസേനയില്‍നിന്ന് കളമൊഴിഞ്ഞ് തുടങ്ങിയത്.




1963 ല്‍ ഇന്ത്യന്‍ സേനയുടെ ഭാഗമായ മിഗ് 21 വിമാനങ്ങളുടെ 62 വര്‍ഷം നീണ്ട സേവനമാണു ചരിത്രമാകുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ സൂപ്പര്‍ സോണിക് വിമാനമായിരുന്നു മിഗ് 21. 1965 ലെ ഇന്ത്യപാക്ക് യുദ്ധത്തില്‍ ഉപയോഗിച്ചു തുടങ്ങിയ ഇവ പിന്നീട് സേനയുടെ പ്രധാന ആയുധമായി മാറി. 1971 ബംഗ്ലാദേശ് യുദ്ധത്തിലും 1999 ലെ കാര്‍ഗില്‍ യുദ്ധത്തിലുമെല്ലാം ഇവ നിര്‍ണായക സാന്നിധ്യമായിരുന്നു. 2017 നും 2024 നും ഇടയില്‍ മിഗ് 21ന്റെ 4 സ്‌ക്വാഡ്രനുകള്‍ വിരമിച്ചിരുന്നു. ശ്രീനഗര്‍ ആസ്ഥാനമായുള്ള 51ാം സ്‌ക്വാഡ്രന്‍ 2022 ലാണു പ്രവര്‍ത്തനം അവസാനിപ്പിച്ചത്. പാക്കിസ്ഥാന്‍ ബന്ദിയാക്കുകയും പിന്നീടു മോചിപ്പിക്കുകയും ചെയ്ത അഭിനന്ദന്‍ വര്‍ധമാന്‍ ഈ സ്‌ക്വാഡ്രനില്‍ വിങ് കമാന്‍ഡര്‍ ആയിരുന്നു. 2019 ല്‍ പാക്കിസ്ഥാന്റെ നാലാം തലമുറയില്‍പ്പെട്ട യുഎസ് നിര്‍മിത എഫ്16 വിമാനത്തെ വെടിവച്ചിട്ടതിന്റെ നേട്ടവും മിഗ് 21നുണ്ട്.

സേനയുടെ ശക്തിയായി തുടര്‍ന്നപ്പോള്‍ത്തന്നെ തുടര്‍ച്ചയായ അപകടങ്ങള്‍ മിഗ് 21 വിമാനങ്ങളുടെ ശോഭകെടുത്തി. 6 പതിറ്റാണ്ടിനിടെ 400ലേറെ അപകടങ്ങളുണ്ടായിട്ടുണ്ടെന്നാണു വിവരം. 100ലേറെ പൈലറ്റുമാരും സാധാരണക്കാരും മരിച്ചു. കാലപ്പഴക്കത്തെ തുടര്‍ന്ന് ഇവ ഒഴിവാക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയര്‍ന്നിരുന്നു. മിഗ് 21 സ്‌ക്വാഡ്രന്‍ ഇല്ലാതാകുമ്പോള്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ കരുത്ത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലാകും 29 സ്‌ക്വാഡ്രന്‍. നിലവിലെ സാഹചര്യത്തില്‍ വ്യോമസേനയ്ക്കു 42 സ്‌ക്വാഡ്രനുകള്‍ വേണമെന്നാണു വിലയിരുത്തല്‍. 16 -18 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഓരോ സ്‌ക്വാഡ്രനും.

തേജസ് മാര്‍ക്ക് 1എ വിമാനങ്ങള്‍ 97 എണ്ണം കൂടി വാങ്ങാനുള്ള 62,370 കോടി രൂപയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയവും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്എഎല്‍) കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു. 68 യുദ്ധവിമാനങ്ങളും 29 ഇരട്ട സീറ്റ് പരിശീലന വിമാനങ്ങളും ആണു വാങ്ങുന്നത്. 2027-28 മുതല്‍ വിമാനങ്ങള്‍ ലഭ്യമാക്കുമെന്നാണു കരാര്‍. 6 വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും കൈമാറും.