കൊച്ചി: മോഹൻലാലിന്റെ അമ്മ ശാന്തകുമാരി ഓർമയാകുമ്പോൾ മലയാളികളുടെ മനസ്സിൽ നിറയുന്നത് അമ്മയെ കുറിച്ച് മഹാപ്രതിഭ പറഞ്ഞ വാക്കുകളായിരിക്കും. പല വേദികളിലും അമ്മയെ കുറിച്ച് വാചാലനാകാറുള്ള മോഹൻലാലിനെ പലയാവർത്തി മലയാളികൾ കണ്ടിട്ടുണ്ട്. മകനോടുള്ള അളവറ്റ വാത്സല്യത്തിന്റെ ഉദാഹരണമായിരുന്നു ശാന്തകുമാരി അമ്മ. രണ്ട് വർഷം മുമ്പുള്ള ഓണക്കാലത്ത് എഴുതിയ കുറിപ്പിൽ മോഹൻലാൽ അമ്മയെക്കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു.

"എന്റെ അമ്മ കുറച്ച് വർഷങ്ങളായി കിടപ്പിലാണ്. ധാരാളം സംസാരിക്കുമായിരുന്ന അമ്മയ്ക്ക് ഇപ്പോൾ സംസാരിക്കാൻ സാധിക്കില്ല. കണ്ണുകളിലൂടെയാണ് ഞാനും അമ്മയും ഇപ്പോൾ കൂടുതൽ മിണ്ടാറുള്ളത്. കണ്ണിൽക്കണ്ണിൽ നോക്കിയിരുന്നാണ് ഞാനാ സ്നേഹവും വാത്സല്യവും അറിയുന്നത്. ചിലപ്പോൾ അമ്മ എന്നെ ഒന്ന് തൊടും, തല ഒന്നിളക്കും. അതിലൊക്കെ ഇപ്പോൾ ഒരു ഭാഷ തിരിച്ചറിയാൻ എനിക്ക് സാധിക്കുന്നു. പണ്ട് അമ്മ എനിക്ക് ഉരുള ഉരുട്ടിത്തന്നതുപോലെ ഞാൻ അമ്മയ്ക്ക് ഉരുള നൽകും. ഞാനും ഭാര്യ സുചിത്രയും കഴിക്കുന്നത് നോക്കി അമ്മ കിടക്കും. തൊട്ടിരിക്കുക എന്ന് പറയാറില്ലേ. ആ തൊടലിലൂടെ ഒരുപാടുകാര്യങ്ങൾ അമ്മ പറയാതെ പറയുന്നുണ്ടാവണം."

ശാന്തകുമാരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രമുഖർ. കൊച്ചിയിലെ എളമക്കരയിലെ വസതിയിൽ വെച്ചായിരുന്നു വിയോഗം. 90 വയസ്സായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു അവർ. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശാന്തകുമാരിയുടെ വിയോഗവാർത്തയറിഞ്ഞ് മോഹൻലാൽ വീട്ടിലെത്തിയിട്ടുണ്ട്. "ലാലു" എന്ന് വാത്സല്യത്തോടെ മകനെ വിളിച്ചിരുന്ന ശാന്തകുമാരി, മലയാള സിനിമയ്ക്ക് ഒരു അതുല്യ പ്രതിഭയെ സമ്മാനിച്ച അമ്മ എന്ന നിലയിൽ പ്രശസ്തയാണ്.

89-ാം പിറന്നാൾ ദിനത്തിൽ എളമക്കരയിലെ വീട്ടിൽ അമ്മയ്ക്കായി മോഹൻലാൽ ഒരു സംഗീതാർച്ചന ഒരുക്കിയത് വലിയ വാർത്തയായിരുന്നു. അമ്മയുമായി അതീവ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന മോഹന്‍ലാല്‍, തിരക്കുകള്‍ക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. മൂത്തമകന്‍ പ്യാരിലാല്‍ 2000 ല്‍ മരണപ്പെട്ടിരുന്നു.

എളമക്കരയില്‍ വീടിനടുത്തുള്ള അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. മരണവിവരം അറിഞ്ഞ് സഹപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും വീട്ടിലേക്ക് എത്തിച്ചേരുന്നുണ്ട്. അമ്മക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുള്ളത്. പല വേദികളിലും അമ്മയെക്കുറിച്ച് അതിവൈകാരികമായി ലാല്‍ സംസാരിച്ചിട്ടുണ്ട്. 89ാം പിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്കായി മോഹന്‍ലാല്‍ എളമക്കരയിലെ വീട്ടില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു.

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാര നേട്ടം അമ്മയ്‌ക്കൊപ്പം പങ്കുവെക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചവിവരം അറിഞ്ഞ് നടന്‍ ആദ്യം സന്ദര്‍ശിച്ചതും അമ്മയെ ആയിരുന്നു.