തൊടുപുഴ: ''ഇനി ആര്‍ക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടാകരുത്. ഒരു അദ്ധ്യാപകനായ താന്‍ ഇത്രകാലവും നേരിട്ട മാനസിക സംഘര്‍ഷവും അപമാനവും കോടതി കണ്ടറിഞ്ഞ് നീതി ഉറപ്പാക്കിയതില്‍ ഏറെ സന്തോഷമുണ്ട്'. പരീക്ഷയില്‍ കോപ്പിയടി പിടിച്ചതിന്റെ പേരില്‍ പീഡന ആരോപണം നേരിട്ട് ഒടുവില്‍ കുറ്റവിമുക്തനാക്കപ്പെട്ട പ്രഫ. ആനന്ദ് വിശ്വനാഥന്‍ പറയുന്നത് ഇങ്ങനെയാണ്. പരാതി കൊടുത്ത പെണ്‍കുട്ടികളോട് ഈ അധ്യാപകന് പരിഭവവുമില്ല. ഇതിന് കാരണം ആ പെണ്‍കുട്ടികളെ രാഷ്ട്രീയമായി തനിക്കെതിരെ ഉപയോഗിക്കുകയായിരുന്നുവെന്ന് അധ്യാപകനും അറിയാം. മൂന്നാര്‍ ഗവ. കോളേജില്‍ 2014 ആഗസ്റ്റ് 27നും സെപ്തംബര്‍ 5നും ഇടയിലായിരുന്നു സംഭവം. ഈ കാലഘട്ടത്തില്‍ ആനന്ദ് വിശ്വനാഥന്‍ കോളേജിലെ കോണ്‍ഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയുടെ ഭാരവാഹിയായിരുന്നു. പ്രിന്‍സിപ്പല്‍ പ്രഫ. മോഹനനും, ഇന്‍വിജിലേറ്റര്‍ പ്രഫ.അജീഷും സി.പി.എം അനുകൂല അദ്ധ്യാപക സംഘടനയുടെ ഭാരവാഹികളുമായിരുന്നു. ഈ സംഘടനാ പകയായിരുന്നു ആനന്ദ് വിശ്വനാഥനെ കുടുക്കിയത്.

സര്‍വകലാശാല അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ആനന്ദിനെതിരായതിനാല്‍ പെന്‍ഷനും മറ്റു ആനുകൂല്യങ്ങളുമെല്ലാം തടയപ്പെട്ടിരിക്കുകയാണ്. ഇവ വീണ്ടെടുക്കാന്‍ കോടതിയില്‍ അപ്പീല്‍നല്‍കിയിട്ടുണ്ട്. പക്ഷേ, തനിക്കെതിരേ പീഡന പരാതി നല്‍കിയ വിദ്യാര്‍ഥികളോട് അദ്ദേഹത്തിനിപ്പോഴും പരിഭവമോ പരാതിയോ ഇല്ല. പക്ഷേ, അവരെ മുന്നില്‍ നിര്‍ത്തി നാടകംകളിച്ച രാഷ്ട്രീയ നേതൃത്വത്തോടും സഹാധ്യാപകരോടും പൊറുക്കില്ല. ഈ അനീതി നടന്ന മൂന്നാര്‍ ഗവ. കോളേജ് കെട്ടിടം 2018 പ്രളയത്തില്‍ തകര്‍ന്നു. ഇനി തന്നെ കുടുക്കിയ അധ്യാപകര്‍ക്കെതിരായ നിയമപോരാട്ടമാകും. അതും ഐഎസ് ആര്‍ ഒ ചാരക്കേസിലെ ഇരയും ശാസ്ത്രജ്ഞനുമായ നമ്പീ നാരായണന് നടത്തിയ നിയമ പോരാട്ടത്തിന് സമാനമാകും. ഇനിയൊരു അധ്യാപകനും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമൊന്നും ഇത്തരമൊരു ചതിയുണ്ടാകരുതെന്നാണ് പ്രഫ ആനന്ദ് പറയുന്നത്.

എം.എ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ കോപ്പിയടിച്ച 5 വിദ്യാര്‍ത്ഥിനികളെ ഇക്കണോമിക്‌സ് വിഭാഗം തലവനും അഡീഷണല്‍ ചീഫ് എക്‌സാമിനറുമായിരുന്ന ആനന്ദ് വിശ്വനാഥന്‍ പിടികൂടി. ഇത് റിപ്പോര്‍ട്ട് ചെയ്യാനായി ഇന്‍വിജിലേറ്ററായിരുന്ന പ്രൊഫ. അജീഷിനെ ചുമതലപ്പെടുത്തി. ആനന്ദ് വിശ്വനാഥിന്റെ നിര്‍ദ്ദേശം അനുസരിക്കാന്‍ അജീഷ് കൂട്ടാക്കിയില്ല. അതിനിടെ, കോപ്പിയടിക്ക് പിടിക്കപ്പെട്ടവരെ മൂന്നാറിലെ സി.പി.എം ഓഫീസില്‍ എത്തിച്ച് പ്രൊഫസര്‍ പരീക്ഷാഹാളില്‍ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇന്റേണല്‍ മാര്‍ക്ക് നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പരാതി തയ്യാറാക്കി. തുടര്‍ന്ന് മൂന്നാര്‍ പൊലീസ് 4 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടു കേസുകളില്‍ ആനന്ദ് വിശ്വനാഥനെ വെറുതെവിട്ട കോടതി മറ്റു രണ്ടു കേസുകളില്‍ മൂന്നുവര്‍ഷം തടവിനും 5,000 രൂപ വീതം പിഴയും ശിക്ഷിച്ചു. ഇതില്‍ നല്‍കിയ അപ്പീലിലാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി പ്രൊഫസറെ കഴിഞ്ഞദിവസം കുറ്റവിമുക്തനാക്കിയത്. 2021ല്‍ ചിറ്റൂര്‍ ഗവ. കോളേജില്‍നിന്ന് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജായി ആനന്ദ് വിശ്വനാഥന്‍ വിരമിച്ചിരുന്നു.'

2014-ല്‍ സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ അഞ്ച് വിദ്യാര്‍ഥിനികളെ കോപ്പിയടിച്ചതിന് പിടിച്ചിടത്തുനിന്നാണ് സംഭവങ്ങളുടെ തുടക്കം. അതുപിന്നെ രാഷ്ട്രീയ ഇടപെടലുകളായി, പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയായി, പോലീസ് കേസും ജയില്‍വാസവും നേരിടേണ്ടിവന്നു. സസ്പെന്‍ഷനും സ്ഥലം മാറ്റവും അടക്കം നേരിട്ടു. കോളേജിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഏക പ്രവര്‍ത്തകന്‍കൂടിയായിരുന്നു ആനന്ദ്. പ്രതിപക്ഷം അതൊരു രാഷ്ട്രീയ ആയുധമായെടുത്തു. കേസില്‍നിന്ന് രക്ഷപ്പെടുത്താമെന്ന് പറഞ്ഞ് സമീപിച്ച സിപിഎം അനുകൂല സംഘടന, പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ അധ്യാപകനെതിരേ പീഡന പരാതി ഉന്നയിക്കണമെന്ന ഒരു ഉപാധിവെക്കുകയായിരുന്നുവെന്ന് ആനന്ദ് പറയുന്നു.

'പരാതി എഴുതിവാങ്ങുകയും ചെയ്തു. പത്തുദിവസം കഴിഞ്ഞാണ് ഇക്കാര്യമത്രയും താന്‍ അറിയുന്നത്. പ്രിന്‍സിപ്പളിന്റെ അസാന്നിധ്യം, പരാതിയുടെ വിശദാംശങ്ങള്‍ അറിയിക്കാതിരിക്കല്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ പാലിക്കാതെ കോളേജ് ഇന്റേണല്‍ കമ്മിറ്റിയുടെ മൊഴിയെടുക്കലിന് ഹാജരായില്ല. യൂണിവേഴ്സിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷനും കുട്ടികളുടെ പരാതിമാത്രം കേന്ദ്രീകരിച്ച് മുന്നോട്ടുപോകുകയായിരുന്നു. തുടര്‍ന്ന് മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ കേസായി. വാസ്തവത്തില്‍ കോളേജില്‍ പീഡനം നടന്നെന്ന് പറയപ്പെട്ട ദിവസം കുട്ടികള്‍ക്ക് പഠനാവധിയായിരുന്നു. എന്നാല്‍ പോലീസ് ഇത് അന്വേഷിച്ചില്ല. തുടര്‍ന്ന് മൂന്നുമാസത്തെ സസ്പെന്‍ഷനും അതുകഴിഞ്ഞ് മലപ്പുറം ഗവ. കോളേജിലേക്ക് സ്ഥലംമാറ്റുകയുമായിരുന്നെന്ന് അദ്ദേഹം പറയുന്നു. കൂടെനിന്ന അഭിഭാഷകന്‍പോലും മറുപക്ഷം ചേര്‍ന്നു. രണ്ട് കേസുകളില്‍ ദേവികുളം കോടതി മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു.

'ഇതിനിടെ പീഡന പരാതി എഴുതി വാങ്ങിപ്പിച്ചതാണെന്നും സിപിഎം ഓഫീസില്‍നിന്നാണ് അതെഴുതിയതെന്നും പെണ്‍കുട്ടികള്‍ സമ്മതിച്ചെങ്കിലും അപ്പോഴേക്ക് കേസ് കൈവിട്ടുപോയി. പക്ഷേ, ഞാന്‍ തെറ്റ് ചെയ്യില്ലെന്ന് ഭാര്യയും മൂന്ന് മക്കളും ഉറച്ചു വിശ്വസിച്ചു. കുടുംബം മാത്രമായി അത്താണി. ഒടുവില്‍ വിധി ചോദ്യംചെയ്ത് തൊടുപുഴ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. നാലുവര്‍ഷത്തോളം കോടതി കയറിയിറങ്ങി. ഇതിനിടെ 2021 മാര്‍ച്ചില്‍ വിരമിച്ചു. ഒടുവില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തുക മാത്രമല്ല, കോപ്പിയടി നടന്നുവെന്ന ആനന്ദിന്റെ വാദം അംഗീകരിക്കപ്പെടുകയും ചെയ്തു.