ഭോപ്പാൽ: മധ്യപ്രദേശിലെ സിധി ജില്ലയിൽ ആദിവാസി യുവാവിന്റെ മുഖത്തേക്ക് മൂത്രമൊഴിച്ച സംഭവത്തിൽ ജനരോഷം ശക്തമായതോടെ അനുനയ നീക്കവുമായി ബിജെപി. ഹീനമായ കൃത്യത്തിന് ഇരയായ ദഷ്മത് റാവത്തിനെ കണ്ട മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അദ്ദേഹത്തിന്റെ കാൽ കഴുകി മാപ്പ് പറഞ്ഞു. നാളുകൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ വിഷയം ബിജെപിക്കെതിരെ കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കിയിരുന്നു. യുവമോർച്ച നേതാവാണ് പ്രതിസ്ഥാനത്ത് എന്നു വന്നതോടെ വിഷയം ബിജെപിക്ക് തിരിച്ചടിയായിരുന്നു. ഇതോടെയാണ് വിഷയം ശമിപ്പിക്കാൻ വേണ്ടി മുഖ്യമന്ത്രി നേരിട്ടു രംഗത്തു വന്നത്.

ബിജെപി. ഭരണത്തിനുകീഴിൽ ആദിവാസികൾക്കും ദളിതർക്കും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുകയാണെന്ന് രാഹുൽഗാന്ധിയടക്കം ആരോപിച്ചു.ആദിവാസികളോടും ദളിതരോടുമുള്ള ബിജെപി.യുടെ വെറുപ്പിന്റെ യഥാർഥമുഖം മനുഷ്യത്വരഹിതമായ പ്രവൃത്തിയിലൂടെ തുറന്നുകാട്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങൾക്കുമുമ്പുനടന്ന സംഭവത്തിന്റെ വീഡിയോ വൈറലായി വിവാദമായതോടെ മാത്രമാണ് കേസെടുക്കാൻപോലും തയ്യാറായതെന്ന് മധ്യപ്രദേശ് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മധ്യപ്രദേശിൽ സംഭവത്തിനെതിരെ വ്യാപക ജനരോഷം ഉയർന്നതോടെ പ്രതി പ്രവേശ് ശുക്ലയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും വീട് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആദിവാസി തൊഴിലാളിയോട് മാപ്പ് പറഞ്ഞിരിക്കുന്നത്.

ദഷ്മത് റാവത്തിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിച്ചാണ് കാൽ കഴുകിയത്. 'ആ വീഡിയോ കണ്ട് ഞാൻ വേദനിച്ചു. ഞാൻ നിങ്ങളോട് മാപ്പ് പറയുന്നു. എനിക്ക് നിങ്ങൾ ദൈവത്തെ പോലെയാണ്' കാൽ കഴുകിയതിന് ശേഷം ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ശേഷം അദ്ദേഹത്തെ പൂമാലയിട്ടും ഷാൾ അണിയിച്ചും ആദരിക്കുകയും ചെയ്തു. തുടർന്ന് ദഷ്മത് റാവത്തിനൊപ്പം ഭോപ്പാലിലെ സ്മാർട്ട് സിറ്റി പാർക്ക് സന്ദർശിച്ച് തൈകൾ നടുകയും ചെയ്തു.

ചവിട്ടുപടിയിലിരിക്കുകയായിരുന്ന ദഷ്മത് റാവത്തിന്റെ മുഖത്തും ശരീരത്തിലും സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേശ് ശുക്ല മൂത്രമൊഴിക്കുന്ന വീഡിയോ ചൊവ്വാഴ്ച മുതൽ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടികളുണ്ടായത്. ബിജെപി. എംഎ‍ൽഎ. കേദാർ നാഥ് ശുക്ലയുടെ മണ്ഡലത്തിലെ പ്രതിനിധിയും യുവമോർച്ച ഭാരവാഹിയുമാണ് പ്രവേശ് ശുക്ലയെന്ന് റിപ്പോർട്ടുകൾ വന്നു. അതോടെ ഇയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി. പ്രസ്താവനയിറക്കി. എന്നാൽ സംഭവം വിവാദമായതോടെ ഇതേക്കുറിച്ചന്വേഷിക്കാൻ നാലംഗസമിതിയെ ബിജെപി. നിയോഗിക്കുകയുണ്ടായി.