- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇന്ധനം ഊറ്റിയെടുക്കാന്‍ കഴിയാത്തത് ആശങ്ക; കേന്ദ്ര ഇടപെടലില്‍ കമ്പനിയെ മാറ്റി കപ്പല്‍ കമ്പനി; ക്യാപ്ടന്റേയും പ്രധാന ജീവനക്കാരുടേയും പാസ്പോര്‍ട്ട് പിടിച്ചെടുത്ത് കൊച്ചി പോലീസ്; കടല്‍ വെള്ളത്തില്‍ ഹാനികരമായതൊന്നും ഇല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്; എന്നിട്ടും തിമിംഗലങ്ങള്‍ ചത്തു പൊങ്ങുന്നു; കേരള തീരത്ത് പാരിസ്ഥിതിക ആശങ്ക അതിശക്തം
കൊച്ചി: ആലപ്പുഴ പുറങ്കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 ചരക്കുകപ്പലില്‍നിന്ന് ഇന്ധനം ഊറ്റിയെടുക്കുന്ന സിംഗപ്പുര്‍ കമ്പനിയായ ടി ആന്‍ഡ് ടിയെ എണ്ണ ഊറ്റുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കുന്നു. എണ്ണ ഊറ്റിയെടുക്കാന്‍ 24-26 ദിവസം വേണ്ടിവരുമെന്ന് ടി ആന്‍ഡ് ടി കമ്പനി കഴിഞ്ഞ ദിവസം ഡിജി ഷിപ്പിങ്ങിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനിയെ മാറ്റുന്നത്. ഷിപ്പിങ് ഡയറക്ടറേറ്റ് ജനറല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
എണ്ണ ഊറ്റിയെടുക്കുന്ന ഘട്ടത്തിന്റെ ഗൗരവം കണക്കിലെടുത്താണ് സാല്‍വേജ് കമ്പനിയെ മാറ്റി പുതിയ കരാറുകാരെ തിരഞ്ഞെടുക്കുന്നതെന്നും ഡിജി ഷിപ്പിങ് വ്യക്തമാക്കുന്നു. 24 മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും. പ്രവര്‍ത്തനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് തീരുമാനം. തുടര്‍പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് കേരളതീരത്ത് വലിയതോതില്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ഡിജി ഷിപ്പിങ് ചൂണ്ടിക്കാട്ടിയിരുന്നു. ആലപ്പുഴ പുറങ്കടലില്‍ തിമിംഗലങ്ങള്‍ ചത്തു തീരത്ത് അടിയുന്നതു പതിവാകുന്നതും ആശങ്ക കൂട്ടുന്നു. ആലപ്പുഴ പുറക്കാട് അയ്യന്‍ കോവില്‍ ക്ഷേത്രത്തിനു സമീപം ഉച്ചയ്ക്കാണു തിമിംഗലം കഴിഞ്ഞ ദിവസം ചത്ത് അടിഞ്ഞത്. ശനിയാഴ്ചയും പുറക്കാട് തീരത്ത് തിമിംഗലം ചത്ത് അടിഞ്ഞിരുന്നു.
കപ്പലപകടത്തെ തുടര്‍ന്നു കണ്ടെയ്നറുകള്‍ തീരത്ത് അടിഞ്ഞ പശ്ചാത്തലത്തില്‍ അതില്‍നിന്നുള്ള രാസവസ്തുക്കള്‍ മൂലമാണോ തിമിംഗലം ചത്തതെന്ന് അന്വേഷിക്കുമെന്ന് കലക്ടര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും തിമിംഗലം ചത്ത് അടിഞ്ഞത്. ഇതോടെ മത്സ്യ തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക കൂടി. ഇതിനിടെയാണ് എണ്ണ ഊറ്റലിലെ പ്രതിസന്ധിയും എത്തുന്നത്. എണ്ണ ഊറ്റുന്നത് വൈകുന്നത് ഗുരുതര പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കും. എണ്ണ ഊറ്റുന്നതുള്‍പ്പെടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ നടത്താന്‍ കമ്പനിക്കു കഴിഞ്ഞില്ലെന്നും ഇതു ഗുരതരമായ വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി എംഎസ്സി കമ്പനിക്കും ടി ആന്‍ഡ് ടി കമ്പനിക്കും കഴിഞ്ഞയാഴ്ച ഡിജി ഷിപ്പിങ് കത്തു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ ഒഴിവാക്കുന്നത്.
തോട്ടപ്പള്ളിക്കു സമീപം അറബിക്കടലില്‍ 51 മീറ്റര്‍ ആഴത്തില്‍ മുങ്ങിക്കിടക്കുന്ന കപ്പലിന്റെ എണ്ണ ടാങ്കുകളില്‍ ഉണ്ടായിരുന്ന ചോര്‍ച്ച അടച്ചുവെന്ന് ഡിജി ഷിപ്പിങ് അറിയിച്ചിരുന്നു. ഇനി ടാങ്കുകളില്‍നിന്നുള്ള എണ്ണ കടലില്‍ പടരാതെ സുരക്ഷിതമായി ഇനി ഊറ്റിയെടുക്കുണം. മോശം കാലാവസ്ഥയും പ്രക്ഷുബ്ധമായ കടലുമാണ് ഏറ്റവും വലിയ വെല്ലുവളി. കാലാവസ്ഥ അനുകൂലമായതിനു ശേഷം സാച്ചുറേഷന്‍ ഡൈവിങ് ഓപ്പറേഷന്‍ ഉള്‍പ്പെടെ നടത്തുന്നതാണ് ഉചിതമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മോശം കാലാവസ്ഥയില്‍ പൈപ്പിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ എണ്ണ കടലില്‍ പടര്‍ന്ന് മലീനീകരണത്തിനു കാരണമാകും. കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെന്ററാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
അതിനിടെ കപ്പല്‍ അപകടത്തെ തുടര്‍ന്ന് കേരള തീരത്ത് നിന്ന് ശേഖരിച്ച കടല്‍വെള്ളത്തിന്റെ പരിശോധനാ ഫലം പുറത്ത് വന്നിട്ടുണ്ട് വെള്ളത്തിലോ മീനുകളിലോ ഹാനികരമായതൊന്നും കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മീന്‍ ഭക്ഷ്യയോഗ്യമാണെന്നും കടല്‍വെള്ളത്തില്‍ ഓയിലിന്റെ സാന്നിധ്യമില്ലെന്നും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ലാബില്‍ നടത്തിയ പരിശോധനാ ഫലം വ്യക്തമാക്കുന്നു. തീരമേഖലയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഏറെ ആശ്വാസമാകുന്ന പരിശോധനാ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. കപ്പല്‍ മുങ്ങിയതിന് പിന്നാലെ മത്സ്യം വാങ്ങുന്നതില്‍ ആളുകള്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. ഇതോടെ തീരമേഖലയ്ക്ക് ഇത് വലിയ തിരിച്ചടിയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പരിസ്ഥിതിക്കോ കടലിനോ ദോഷകരമായ ഒന്നും ജലത്തില്‍ കലര്‍ന്നിട്ടില്ലെന്ന പരിശോധനാ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
കടല്‍ വെള്ളത്തിലേതിന് സമാനമായ പിഎച്ച് മൂല്യം തന്നെയാണ് വിവിധ ദിവസങ്ങളിലായി ശേഖരിച്ച് സാമ്പിളുകളിലും ഉള്ളത്. പരിസ്ഥിതിക്കോ കടലിന്റെ ആവാസവ്യസ്ഥയ്ക്കോ ദോഷകരമാകുന്ന ഒന്നും സാമ്പിളുകളില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. കടലിലെ വെള്ളത്തിനൊപ്പം മീനുകളുടെ സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മീനുകള്‍ ഭക്ഷ്യയോഗ്യമാണെന്നും യാതൊരു പ്രശ്നവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മീനിന്റെ മണത്തിലോ രുചിയിലോ മാറ്റമൊന്നും വന്നിട്ടില്ല. ഇതോടൊപ്പം കടലില്‍ മറൈന്‍ ഓയിലിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മെയ് 24ന് എംഎസ്സി എല്‍സ കപ്പല്‍ മുങ്ങിയതിന് പിന്നാലെ മെയ് 26,30 ജൂണ്‍ നാല് എന്നീ തീയതികളിലായാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കടല്‍ വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചത്. കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ അടിഞ്ഞുകൂടിയ ഒമ്പത് ഇടങ്ങളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ഈ ദിവസങ്ങളുടെ ഇടവേളകളില്‍ വെള്ളത്തിന് എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നതായിരുന്നു പരിശോധന. ഈ പരിശോധന ആശ്വാസകരമാണ്. അപ്പോഴും തിമിംഗലങ്ങള്‍ ചത്തു പൊങ്ങുന്നത് ആശങ്കയായി തുടരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
അതിനിടെ എംഎസ്സി എല്‍സയുടെ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ളവരുടെ പാസ്പോര്‍ട്ട് ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പൊലീസ് കസറ്റഡിയിലെടുത്തു. കൊച്ചിയില്‍ കഴിയുന്ന കപ്പലിന്റെ ക്യാപ്റ്റനു പുറമെ, ചീഫ് എന്‍ജിനിയര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ പാസ്പോര്‍ട്ടും കോടതിക്ക് കൈമാറി. കോടതി നടപടിക്ക് അനുസൃതമായേ ഇവര്‍ക്ക് ഇനി ഇന്ത്യവിടാന്‍ കഴിയൂ. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കപ്പല്‍ ജീവനക്കാരില്‍ ചിലര്‍ കോവിഡ് ബാധിതരാണ്. ഇതുമൂലം ഇവരുടെ മൊഴിയെടുക്കാനായിട്ടില്ല. കപ്പല്‍ കമ്പനി ഉടമകളില്‍നിന്നുള്‍പ്പെടെ പൊലീസ് ചില രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീരത്തടിഞ്ഞ കണ്ടെയ്നറുകളുടെ വിവരശേഖരണവും പുരോഗമിക്കുന്നു. കപ്പലിലെ സുപ്രധാന രേഖയായ വിഡിആര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.