കോഴിക്കോട്: പ്രമുഖ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നതിൽ ആശങ്ക. ഓരോ ദിവസം കഴിയുതോറും അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ ഗുരുതരമായി തുടരുകയാണ്. ഏറ്റവും നല്ല ചികിത്സയാണ് അദ്ദേഹത്തിന് നൽകുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.

മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും വലിയ പുരോഗതി പറയാനാവില്ലെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. രഘുറാം പറയുന്നു. ഈ മാസം 15നാണ് എം.ടി. വാസുദേവൻ നായരെ വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ആശുപത്രിൽ പ്രവേശിപ്പിച്ചത്.

കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലുള്ള എംടിക്ക് വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ തീവ്രപരിചരണം തുടരുകയാണ്. കഴിഞ്ഞ 15നാണ് അദ്ദേഹത്തെ ശ്വാസകോശ തടസമടക്കം ആരോഗ്യ പ്രശ്നങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ കേരളം അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുകയാണ്.

ഒരു മാസത്തിനിടെ പല തവണയായി എം ടിയെ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ തുടരുകയാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഒരു ദിവസം ആരോഗ്യനില കൂടുതൽ വഷളായി. തുടർന്ന് ഹൃദയസ്തംഭനമുണ്ടായി. അതുകൊണ്ട് തന്നെ ഇപ്പോൾ ഓക്സിജൻ മാസ്കിന്റെയും മറ്റും സഹായത്തോടെയാണ് ഐസിയുവിൽ കഴിയുന്നത്. എംടിയുടെ ബന്ധുക്കളെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കുകയും ചെയ്തു.

വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മന്ത്രി മുഹമ്മദ് റിയാസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ സൂചിപ്പിച്ച കാര്യങ്ങൾ മാദ്ധ്യമങ്ങൾക്ക് മുമ്പാകെ വിവരിച്ചു. സർക്കാരും സംവിധാനങ്ങളുമെല്ലാം എംടിയുടെ ജീവൻ രക്ഷിക്കാൻ ഒപ്പമുണ്ടെന്നും സാദ്ധ്യമായ സംവിധാനങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

മന്ത്രി എകെ ശശീന്ദ്രൻ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ള തുടങ്ങിയവർ ആശുപത്രിയിലെത്തി ഡോക്ടർമാരുമായും ബന്ധുക്കളുമായും സംസാരിച്ചു. കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ട്. എംടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മകൾ അശ്വതിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു.